സിപിഎം സ്ഥാനാര്‍ഥിയായി മത്സരിക്കാമെന്ന് സെബാസ്റ്റ്യന്‍ പോള്‍, നടിയെ ആക്രമിച്ച കേസില്‍ ഇടതുസഹയാത്രികനെടുത്ത നിലപാടുകള്‍ തിരിച്ചടിയായേക്കും, എന്റെ മകനും മത്സരിക്കാന്‍ യോഗ്യന്‍, സിപിഎം തീരുമാനം കാത്ത് മുന്‍ എംപി

എറണാകുളത്ത് നിന്നും ഒന്നിലേറെ തവണ പാര്‍ലമെന്റിലെത്തിയ ആളാണ് സെബാസ്റ്റ്യന്‍ പോള്‍. ഇടതുരാഷ്ട്രീയത്തില്‍ സജീവമെങ്കിലും സിപിഎമ്മില്‍ സ്ഥാനമാനങ്ങളൊന്നുമില്ല. ഇപ്പോള്‍ വീണ്ടുമൊരു പൊതുതെരഞ്ഞെടുപ്പ് അടുത്തിരിക്കേ എറണാകുളത്ത് മത്സരിക്കാന്‍ താല്പര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് അദേഹം. ഒപ്പം താനില്ലെങ്കില്‍ മകന്‍ പരിഗണിക്കപ്പെട്ടേക്കുമെന്ന സൂചനയും ഈ അഭിഭാഷകന്‍ നല്കുന്നുണ്ട്.

അതേസമയം കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടപ്പോള്‍ സെബാസ്റ്റിയാന്‍ പോളിന്റെ ഓണ്‍ലൈന്‍ മാധ്യമസ്ഥാപനമായ സൗത്ത്‌ലൈവില്‍ വന്ന ലേഖനത്തെ ചൊല്ലി സോഷ്യല്‍മീഡിയയില്‍ പ്രതിഷേധവും ആരംഭിച്ചിട്ടുണ്ട്. ദിലീപിന് അനുകൂല നിലപാടെടുത്തതിനെ ചൊല്ലി ഈ സ്ഥാപനത്തില്‍ നിന്നും 13ലേറെ മാധ്യമപ്രവര്‍ത്തകര്‍ ഒറ്റയടിക്ക് പുറത്തു പോയിരുന്നു. കേസില്‍ അറസ്റ്റിലായ ദിലീപിനെ പിന്തുണച്ച് സെബാസ്റ്റ്യന്‍ പോളും മാനേജ്‌മെന്റും രംഗത്തെത്തിയതായിരുന്നു കാരണം.

എറണാകുളത്ത് ജയിക്കാന്‍ കഴിയുന്ന സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്നത് പാര്‍ട്ടിയുടെ അഭിമാനത്തിന്റെ മാത്രം പ്രശ്നമല്ല നിലനില്‍പിന്റേത് കൂടിയാണ്. ആ നിയോഗം എന്നെ ഏല്‍പിച്ചാല്‍ സ്വീകരിക്കുമെന്ന് അദേഹം പറയുന്നു. എറണാകുളത്ത് സ്ഥാനാര്‍ത്ഥിയായി മകന്‍ റോണ്‍ സെബാസ്റ്റ്യന്റെ പേരും ഉയര്‍ന്നു കേള്‍ക്കുന്നതില്‍ തെറ്റൊന്നുമില്ലെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.

”റോണിനെ പരിഗണിക്കുന്നതില്‍ തെറ്റൊന്നുമില്ല. അയാള്‍ മഹാരാജാസ് കോളേജില്‍ എസ്എഫ്ഐ യൂണിയന്‍ ചെയര്‍മാനായിരുന്നു. ഡിവൈഎഫൈ്വയുടെ ഏരിയാ സെക്രട്ടറിയായിരുന്നു. പക്ഷേ, സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച സൂചനകളൊന്നും റോണിന് ഇതുവരെ ലഭിച്ചിട്ടില്ല. അതേസമയം ഇന്നസെന്റോ പി.രാജീവോ എറണാകുളത്ത് സ്ഥാനാര്‍ഥിയായേക്കുമെന്ന് റിപ്പോര്‍ട്ടുകളുമുണ്ട്.

Related posts