വൃക്കാദനത്തിന് തൊട്ടുമുമ്പാണ് ഷുഹൈബ് കൊലക്കത്തിയ്ക്കിരയായത്! രോഗത്താല്‍ വലഞ്ഞിരുന്ന കുടുംബത്തോടൊപ്പം ഭക്ഷണം കഴിച്ചിറങ്ങിയ അതേ ദിവസമായിരുന്നു അത്; ഷുഹൈബിനെ ഇനിയും അറിയാനുണ്ടെന്ന് സുഹൃത്തുക്കള്‍

യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ഷുഹൈബ് കൊലക്കത്തിക്കിരയായത്, വൃക്കദാനത്തിനു തൊട്ടുമുമ്പെന്ന് റിപ്പോര്‍ട്ട്. നാട്ടിലെ നിര്‍ധന കുടുംബാംഗത്തിനു വൃക്ക നല്‍കാന്‍ തയാറെടുത്തിരിക്കുകയായിരുന്നു ഷുഹൈബ് എന്നും സുഹൃത്തുക്കള്‍ പറഞ്ഞു. വൃക്ക കൊടുത്തുകഴിഞ്ഞാലും ആ വിവരം ആരെയും അറിയിക്കരുതെന്നും ഷുഹൈബ് അടുത്ത സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.

നാട്ടിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ പ്രവര്‍ത്തകനായിരുന്നു ഷുഹൈബ്. കീഴല്ലൂര്‍ പഞ്ചായത്തിലെ വിദ്യാര്‍ഥിനി ആര്യയ്ക്ക് എന്‍ജിനീയറിംഗ് പഠനത്തിനു സഹായം ചെയ്തതും ആര്യയുടെ അമ്മയ്ക്കു സൗജന്യ ചികിത്സാസൗകര്യമൊരുക്കിയതും ഷുഹൈബാണ്. കാനാട്ടെ ദേവകിയമ്മയ്ക്കു വീടു നിര്‍മിക്കാനും മുന്‍കയ്യെടുത്തു. വീടിന്റെ 80% പണി പൂര്‍ത്തിയായി. എടയന്നൂര്‍ എല്‍പി സ്‌കൂളില്‍ ഒന്നാം ക്ലാസില്‍ ചേര്‍ന്ന 42 വിദ്യാര്‍ഥികള്‍ക്കും സൗജന്യമായി പാഠപുസ്തകം, കുട, ബാഗ് തുടങ്ങിയവ നല്‍കാന്‍ നേതൃത്വംനല്‍കി.

മേഖലയിലെ അറുന്നൂറോളം രക്തദാതാക്കളുടെ പട്ടിക ഷുഹൈബിന്റെ കയ്യിലുണ്ടായിരുന്നു. ഏറ്റവുമൊടുവില്‍, എടയന്നൂരില്‍ രോഗിയായ സക്കീനയും മൂന്നു മക്കളും ഒരു നേരത്തെ ഭക്ഷണത്തിനുപോലും ബുദ്ധിമുട്ടുന്നതറിഞ്ഞാണു ഷുഹൈബ് സഹായത്തിനെത്തിയത്. ഈ കുടുംബത്തിന് ഒരു മാസത്തേക്ക് അരിയും ഭക്ഷണസാധനങ്ങളും എത്തിച്ചുകൊടുത്ത്, അവര്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചിറങ്ങിയ അതേ ദിവസമാണു ഷുഹൈബ് കൊല്ലപ്പെട്ടത്.

 

Related posts