കള്ളന്മാരാണെങ്കിലും ഞങ്ങള്‍ കള്ളം പറയാറില്ല സാറന്മാരേ! ഉടമസ്ഥന് തെറ്റിയെങ്കിലും മോഷ്ടിച്ച സ്വര്‍ണത്തിന്റെ അളവ് കൃത്യമായി പറഞ്ഞ് കള്ളന്മാര്‍; കള്ളന്മാര്‍ വെളിപ്പെടുത്തിയത് വീട്ടുകാര്‍ പറഞ്ഞതിലും ആറു പവന്‍ കൂടുതല്‍

ജോണി ആന്റണിയുടെ സംവിധാനത്തില്‍ ദിലീപ് നായകനായി 2003 ല്‍ പുറത്തിറങ്ങിയ സിനിമയാണ് സിഐഡി മൂസ. പ്രസ്തുത സിനിമയില്‍ ഹരിശ്രീ അശോകന്‍ അവതരിപ്പിച്ച കള്ളന്‍ കഥാപാത്രത്തോട് കൊച്ചിന്‍ ഹനീഫയുടെ കഥാപാത്രമായ പോലീസുകാരന്‍ പറയുന്ന ഒരു ഡയലോഗുണ്ട്.

‘എത്ര സത്യസന്ധനായ കള്ളന്‍’ എന്ന്. ഒരു ഫ്‌ളാറ്റ് മുഴുവന്‍ അടുച്ചുമാറ്റാനുള്ള തന്ത്രം പോലീസുകാരനില്‍ നിന്ന് സൂത്രത്തില്‍ മനസിലാക്കിയശേഷം പോലീസുകാരന്റെ പേന സത്യസന്ധതയോടെ തിരിച്ചുകൊടുക്കുമ്പോള്‍ കള്ളനോട് പോലീസുകാരന്‍ പറയുന്ന ഡയലോഗാണിത്.

തുരുവനന്തപുരത്ത് നടന്ന ഒരു സംഭവത്തെക്കുറിച്ച് കേള്‍ക്കുമ്പോള്‍ സിനിമ കണ്ടിട്ടുള്ളവരാണെങ്കില്‍ സിഐഡി മൂസയിലെ ആ സീനും ഡയലോഗുമായിരിക്കും ആദ്യം മനസില്‍ വരിക. വീട് കുത്തിത്തുറന്ന് കട്ടോണ്ടു പോയത് എത്രയാണെന്ന് വീട്ടുകാര്‍ക്കറിയില്ലെങ്കിലും കഷ്ടപ്പെട്ട് കട്ടതിന്റെ കണക്ക് കള്ളന്മാര്‍ക്ക് അറിയാതെ വരുമോ? എന്നാണ് കള്ളന്മാര്‍ ചോദിക്കുന്നത്.

വാതില്‍ കുത്തിത്തുറന്ന് കൈക്കലാക്കിയത് എത്രയെന്ന് കൃത്യമായി വെളിപ്പെടുത്തി മാതൃകയായിരിക്കുകയാണ് ആലുവയില്‍ അഞ്ച് കള്ളന്മാര്‍. വീട്ടുകാര്‍ പറഞ്ഞതിലും ആറുപവന്‍ കൂടുതല്‍ മോഷ്ടിച്ചിട്ടുണ്ടെന്ന് കള്ളന്മാര്‍ പോലീസിനോട് വെളിപ്പെടുത്തി. തൊണ്ടിമുതല്‍ എവിടെയാണ് വിറ്റതെന്നും അവര്‍ കൃത്യമായി പോലീസിനോട് പറഞ്ഞു.

ആലുവ തോട്ടയ്ക്കാട്ടുകര ജിസിഡിഎ ഭാഗത്തു താമസിക്കുന്ന റിട്ട. ആര്‍ടിഓ ബാബു പൊന്നാത്തിന്റെ വീട്ടില്‍ ജൂണ്‍ 24നാണ് മോഷണം നടന്നത്. മകന്‍ യുഎസിലേയ്ക്ക് പോകുന്നതിന്റെ മുന്നോടിയായി ബാബുവും കുടുംബവും വീട് പൂട്ടി ബെംഗലുരുവിലേയ്ക്ക് പോയിരിക്കുകയായിരുന്നു. തിരികെയെത്തിയപ്പോഴാണ് വാതില്‍ കുത്തിത്തുറന്ന് മോഷണം നടന്ന വിവരം അറിയുന്നത്. സംഭവം പോലീസില്‍ അറിയിച്ചെങ്കിലും കേസില്‍ യാതൊരു തുമ്പും കിട്ടിയില്ല.

ഇതിനിടെയാണ് രണ്ടാഴ്ച മുന്‍പ് തുമ്പ പോലീസ് മറ്റൊരു മോഷണക്കേസില്‍ അഞ്ചുപേരെ പിടികൂടുന്നത്. തിരുവനന്തപുരം ബീമാപ്പള്ളി സ്വദേശികളായ നസറുദ്ദീന്‍ ഷാ, അബ്ദുള്‍ ഖാദര്‍, നെടുമങ്ങാട് അഴീക്കോട് സ്വദേശി സുനീര്‍, മുട്ടത്തറ അഹ്‌റുദീന്‍, കഠിനംകുളം സ്വദേശി രഞ്ജിത് എന്നിവരാണ് പിടിയിലായത്. പോലീസ് ചോദ്യം ചെയ്യുന്നതിനിടെയില്‍ തോട്ടയ്ക്കാട്ടുകരയില്‍ പൂട്ടിക്കിടന്ന ഒരു വീട്ടില്‍ കവര്‍ച്ച നടത്തിയ വിവരവും ഇവര്‍ വെളിപ്പെടുത്തി.

തുടര്‍ന്ന് പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തിയപ്പോഴാണ് വീട്ടുകാര്‍ പരാതിപ്പെട്ടതിലും ആറുപവന്‍ കൂടുതല്‍ മോഷ്ടിച്ചതായി ഇവര്‍ പോലീസിനോട് പറഞ്ഞത്.

സ്വര്‍ണ്ണാഭരണങ്ങള്‍ വിറ്റ സ്ഥാപനങ്ങളുടെ വിലാസവും ഇവര്‍ വെളിപ്പെടുത്തിയതോടെ പോലീസിന് കാര്യങ്ങള്‍ എളുപ്പമായി. പോലീസ് കൊട്ടിയം, നെടുമങ്ങാട് പ്രദേശങ്ങളിലുള്ള സ്ഥാപനങ്ങളില്‍ ചെന്ന് തൊണ്ടിമുതല്‍ വീണ്ടെടുക്കുകയും ചെയ്തു. പോലീസ് പറയുമ്പോഴാണ് ഇങ്ങനെയും ചില ആഭരണങ്ങള്‍ നഷ്ടപ്പെട്ട വിവരം വീട്ടുകാര്‍ അറിയുന്നത്. നോക്കണേ.. കള്ളന്മാരാണെങ്കിലും കള്ളം പറയാത്ത കള്ളന്മാരുടെ കാര്യം.

Related posts