ഇക്ക ഇനി ഞങ്ങളുടെ കൂടെ ഇല്ല എന്നു വിശ്വസിക്കാന്‍ ഇന്നും ഞങ്ങള്‍ക്ക് ആര്‍ക്കും ആയിട്ടില്ല! എന്തിന്റെ പേരിലായാലും ഇക്കയെ ഇങ്ങനെ ഇല്ലാതാക്കാമായിരുന്നോ; മുഖ്യമന്ത്രിയ്ക്ക് ഷുഹൈബിന്റെ സഹോദരി സുമയ്യയുടെ കണ്ണീരില്‍ കുതിര്‍ന്ന കത്ത്

കണ്ണൂരില്‍ അവസാനം നടന്ന രാഷ്ട്രീയ കൊലപാതകത്തില്‍ വിറങ്ങലിച്ചിരിക്കുകയാണ് കേരളം. അക്രമരാഷ്ട്രീയത്തെചൊല്ലിയുള്ള തര്‍ക്കങ്ങളും ചര്‍ച്ചകളും തകര്‍ത്തു മുന്നേറുമ്പോള്‍ മുഖ്യമന്ത്രിയ്ക്ക് ഒരു കത്ത് കിട്ടി. മട്ടന്നൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ പെങ്ങള്‍ സുമയ്യയുടേതായിരുന്നു കണ്ണീര്‍നനവുള്ള അതിലെ അക്ഷരങ്ങള്‍. ആശ്രയവും അഭയവുമായിരുന്ന ഏക സഹോദരന്‍ മരിച്ച് പത്തു ദിവസം കഴിയുമ്പോഴാണു മുഖ്യമന്ത്രി പിണറായി വിജയനു സുമയ്യ എന്ന ഇരുപത്തിമൂന്നുകാരി തുറന്ന കത്തെഴുതിയത്. കണ്ണൂരില്‍ ഇനിയും കൊലപാതകം ആവര്‍ത്തിക്കരുതെന്ന അപേക്ഷയാണ് രാഷ്ട്രീയത്തിനുമപ്പുറമുള്ള ഇടപെടല്‍ ആവശ്യപ്പെടുന്ന കത്തിന്റെ കാതല്‍. സുമയ്യ കത്ത് ഇന്നലെ തപാല്‍ മാര്‍ഗം മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് അയച്ചു.

കത്തിന്റെ ഉള്ളടക്കം ഇങ്ങനെ…

ബഹുമാനപ്പെട്ട മുഖ്യമന്ത്രി,

നന്നായി എഴുതാനൊന്നും ഞങ്ങള്‍ക്കറിയില്ല. സങ്കടം മാത്രമാണു കുറച്ചു ദിവസമായി എനിക്കും ഇത്താത്തമാര്‍ക്കും ഉപ്പാക്കും ഉമ്മാക്കും ഈ വീട്ടിലേക്കു വരുന്നവര്‍ക്കുമെല്ലാം. ഷുഹൈബ്ക്ക ഞങ്ങള്‍ക്കു വലിയ തുണയായിരുന്നു. കൂട്ടായിരുന്നു. ഞങ്ങള്‍ക്കു പോലും അറിയാത്ത ഒരുപാടു പേര്‍ക്കു താങ്ങും തണലുമായിരുന്നുവെന്ന് ഇപ്പോള്‍ മനസ്സിലാക്കുന്നു. ഇക്കയുടെ വേര്‍പാട് അറിഞ്ഞതു മുതല്‍ ഇങ്ങോട്ടെത്തുന്നവര്‍ അതു സാക്ഷ്യപ്പെടുത്തി. ഇക്ക ഇനി നമ്മുടെ കൂടെ ഇല്ല എന്നു വിശ്വസിക്കാന്‍ ഇന്നും ഞങ്ങള്‍ക്ക് ആര്‍ക്കും ആയിട്ടില്ല. എന്തിന്റെ പേരിലായാലും ഇക്കയെ ഇങ്ങനെ ഇല്ലാതാക്കാമായിരുന്നോ?

ഇനി ആരും മരിക്കരുത്. ഞങ്ങളുടെ ഇക്ക ആ കണക്കു പുസ്തകത്തിലെ അവസാനത്തെ ആളാവട്ടെ. ഇനി ആരും കൊല്ലപ്പെടാതിരിക്കട്ടെ. ഞങ്ങള്‍ക്കു വേണ്ടി, ഞങ്ങളെപ്പോലെ ഒരുപാടു കുടുംബങ്ങള്‍ക്കു വേണ്ടി ഈ ക്രൂരതകള്‍ ഇനി ആവര്‍ത്തിക്കില്ലെന്ന് ഒരു ഉറപ്പ്, അതെങ്കിലും ഞങ്ങള്‍ക്കു നല്‍കാമോ?

എന്ന് സുമയ്യ.

 

Related posts