ആലപ്പുഴ: വേനൽച്ചൂട് കനത്തതോടെ നിർദേശങ്ങളുമായി മൃഗസംരക്ഷണവകുപ്പ്. വേനൽക്കാലത്ത് രാവിലെ 10 മുതൽ വൈകിട്ട് 5 വരെയുള്ള സമയങ്ങളിൽ സൂര്യാതാപം ഏൽക്കാൻ സാധ്യതയുള്ളതിനാൽ കന്നുകാലികളെ തുറസായ സ്ഥലങ്ങളിലോ വയലുകളിലോ കെട്ടരുത്.4പശുക്കൾക്ക് 24 മണിക്കൂറും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കണം. ഇതിനായി ഓട്ടോമാറ്റിക് ഡ്രിങ്കറുകൾ ഉപയോഗിക്കാം.4വെയിലുള്ള സമയത്ത് പശുക്കളെ തുറസായ സ്ഥലത്ത് കെട്ടാതിരിക്കുക. തണലത്തു മാത്രം കെട്ടുക.
തൊഴുത്തിലെ വായൂസഞ്ചാരം കൂട്ടാൻ ചുറ്റുമതിലുകളില്ലാത്ത, ഉയർന്ന മേൽക്കൂരയുള്ള തൊഴുത്തുകൾ നിർമിക്കുക. ഫാനുകൾ, ഫോഗർ എന്നിവ തൊഴുത്തിൽ ക്രമീകരിക്കുക.4ടിൻ ഷീറ്റിട്ട തൊഴുത്തുകളിൽ ചൂട് കുറയ്ക്കാൻ ഷീറ്റിനു മുകളിൽ ഓല വിരിക്കുകയോ, ചാക്ക്, നെറ്റ് എന്നിവ ഉപയോഗിച്ച് അടിക്കൂര നിർമിക്കുകയോ വേണം. തൊഴുത്തിൽ കാറ്റ് വരുന്ന ഭാഗത്ത് നനഞ്ഞ ചണച്ചാക്ക് തൂക്കിയിടാം മേൽക്കൂരയിൽ ചാക്ക്, ഓല, പുല്ല് എന്നിവ കൊണ്ട് പുതയിടാം .
തൊഴുത്തിന്റെ പരിസരം കോൺക്രീറ്റു ചെയ്യാതിരിക്കുക. ഇത് റേഡിയേഷൻ വഴിയുള്ള സൂര്യാഘാതത്തെ ചെറുക്കും.4കാലിത്തീറ്റ, പിണ്ണാക്ക് എന്നിവ രാവിലെയും വൈകിട്ടും നൽകുക. പകൽസമയം പച്ചപ്പുല്ലും രാത്രിയിൽ വൈക്കോലും നൽകണം. വൈക്കോലിൽ ജലാംശം കുറവായതിനാൽ വൈക്കോൽ നൽകുന്നത് പരമാവധി കുറയ്ക്കുക. വൈക്കോൽ നൽകുന്നത് രാത്രിയിലും രാവിലെയുമാക്കുക.
പകൽസമയത്ത് ജലാംശം കൂടിയ പച്ചപ്പുല്ല്, പാരമ്പര്യേതര തീറ്റ വസ്തുക്കളായ വാഴയുടെ അവശിഷ്ടങ്ങൾ ചക്ക, ഓല എന്നിവ നൽകുക. കാലിത്തീറ്റ രാവിലെയും സന്ധ്യയ്ക്കുമായി നൽകുക.
തീറ്റയിൽ ധാതുലവണമിശ്രിതങ്ങൾ, പ്രോബയോട്ടിക്കുകൾ, ബഫറുകൾ (സോഡാപ്പൊടി) എന്നിവ ചേർത്തു നൽകുക. 50 ഗ്രാം ധാതുലവണ മിശ്രിതം 50 ഗ്രാം ഉപ്പ് 25 ഗ്രാം അപ്പക്കാരം എഡിഇ എന്നീ വിറ്റാമിനുകൾ ചേർന്ന് മിശ്രിതങ്ങൾ എന്നിവ തീറ്റയിൽ ചേർത്ത് നൽകണം. 9.1 ശതമാനം വീര്യമുള്ള അപ്പക്കാരലായനി കുടിവെള്ളത്തിൽ ചേർത്തു നൽകിയാൽ ദഹനപ്രക്രിയയെ ഉത്തേജിപ്പിക്കാം.
പശുക്കളെ രാവിലെ മാത്രം കളിപ്പിക്കുക. കുളിപ്പിക്കാൻ പ്രഷർ വാഷ് ഉപയോഗിച്ചാൽ വെള്ളത്തിന്റെ ഉപയോഗം കുറയ്ക്കാൻ കഴിയും.
ചെള്ള്, ഉണ്ണി എന്നീ ബാഹ്യ പരാദങ്ങളെ ചെറുക്കാൻ നടപടി സ്വീകരിക്കുക.
തൊഴുത്തു നിർമിക്കുമ്പോൾ മരങ്ങളൊന്നും മുറിക്കാതിരിക്കുക. അതോടൊപ്പം തൊഴുത്തിനോടു ചേർന്ന് പെട്ടെന്ന് വളരുന്ന തണൽ മരങ്ങളായ ബദാം പോലുള്ളവ വെച്ചുപിടിപ്പിക്കുന്നതുനല്ലതാണ്.
കൂടുതൽ പശുക്കളെ വളർത്തുന്ന ഡയറിഫാമുകളിൽ മഴവെള്ള സംഭരണികൾ നിർമിക്കേണ്ടത് അനിവാര്യമാണ്.
നേരിട്ടുള്ള സൂര്യരശ്മികൾ സൂര്യാഘാതത്തിനു കാരണമാകുന്നു. ശാരീരിക അസ്വസ്ഥത, കാലിടർച്ച, കിതപ്പ്, നാവ് പുറത്തേക്ക് തള്ളുക, പതയോടെ കൂടിയ ഉമിനീരൊലിപ്പ്, ഉയർന്ന ഹൃദയമിടിപ്പ്, ശ്വാസതടസം, വിറയൽ, അപസ്മാരം പോലുള്ള ലക്ഷണങ്ങൾ എന്നിവ സൂര്യാഘാതത്തിന്റെ ലക്ഷണങ്ങളാണ്.
ഇതേത്തുടർന്ന് നിർജലീകരണവും മരണവും സംഭവിക്കാം. പശുക്കളിൽ സൂര്യാഘാതത്തിന്റെ ലക്ഷണങ്ങൾ കണ്ടാലുടൻ അടുത്ത മൃഗാശുപത്രിയിൽനിന്നും ചികിത്സ തേടേണ്ടതാണ്. ഇതുമായി ബന്ധപ്പെട്ടുണ്ടാകുന്ന അത്യാഹിതങ്ങൾ യഥാസമയം വെറ്ററിനറി ആശുപത്രിയിൽ അറിയിക്കുകയും വേഗം വിദഗ്ധ ചികിത്സ തേടണമെന്നും ആലപ്പുഴ ജില്ലാ മൃഗസംരക്ഷണ ഓഫിസർ ഡോ. കെ.സി. പ്രസാദ് അറിയിച്ചു.
