ഫരീദാബാദ്: ചുട്ടുപൊള്ളുന്ന വെയിലിൽ നായയെ കെട്ടിയിട്ടയാൾക്ക് പിഴ ചുമത്തി കോടതി. ഫരീദാബാദിലാണ് സംഭവം. പീപ്പിൾ ഫോർ ആനിമൽസ് യൂണിറ്റിലെ വൃന്ദ ശർമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ 2024 ജൂൺ 20 ന് ബിപിടിപി പോലീസ് സ്റ്റേഷനിൽ ദീപക് ശർമ എന്നയാൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി വിധി.
10,50 രൂപയാണ് പിഴ തുക. ദീപക് ശർമ തന്റെ വളർത്തു നായയെ ചുട്ടുപൊള്ളുന്ന വെയിലിൽ വീടിന്റെ ചെറിയ ബാൽക്കണിയിൽ കെട്ടിയിട്ടുവെന്നായിരുന്നു പരാതി. വിവരമറിഞ്ഞ് എത്തിയ പീപ്പിൾ ഫോർ ആനിമൽസ് യൂണിറ്റിലെ അംഗങ്ങൾ പോലീസിന്റെ സഹായത്തോടെ നായയെ രക്ഷപ്പെടുത്തി.
സംഘടനയിലെ അംഗങ്ങളോട് ദീപക് ശർമ മോശമായി പെരുമാറിയെന്നും കേസുണ്ട്. മൃഗങ്ങളോടുള്ള ക്രൂരത നിയമത്തിലെ സെക്ഷൻ 11 പ്രകാരം ദീപക് ശർമയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നീട് ഇയാൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 429 കൂടി ചേർത്തു.
15 മാസം നീണ്ടു നിന്ന വാദത്തിന് ശേഷം വ്യാഴാഴ്ച മൃഗങ്ങളോടുള്ള ക്രൂരത നിയമത്തിലെ സെക്ഷൻ 11 പ്രകാരം കോടതി 50 രൂപ പിഴയും ഐപിസി സെക്ഷൻ 429 പ്രകാരം 1,000 രൂപ പിഴയും കോടതി വിധിച്ചു.
