പകല്‍ മുഴുവന്‍ ഘോരവനത്തിലൂടെ കറക്കം; കൂട്ടുകാര്‍ കാട്ടാനകളും രാജവെമ്പാലകളും; അന്തിയാവുമ്പോള്‍ പുഴകടന്ന് തീരത്തെ വീട്ടിലെത്തി സുഖമായുറങ്ങും; കോണ്‍സ്റ്റബിളിനെ പഞ്ഞിക്കിട്ട ശേഷം മുങ്ങിയ ബോണിയുടെ നാലുമാസത്തെ ജീവിതം ഇങ്ങനെ…

boni600കോതമംഗലം:കാടാറുമാസം നാടാറുമാസം എന്നൊക്കെ പുരാണത്തിലേ കേട്ടിട്ടുള്ളൂ. എന്നാല്‍ ഇങ്ങനെയൊരു സെറ്റപ്പ് ആര്‍ക്കുമാവാമെന്നു കാട്ടിത്തരുകയാണ് കോണ്‍സ്റ്റബിളിനെ അടിച്ച് അവശനാക്കിയതിനു ശേഷം മുങ്ങിയ കേസിലെ പ്രതി ബോണി. ഡ്യൂട്ടിയിലായിരുന്ന പോലീസ് കോണ്‍സ്റ്റബിളിനെ അടിച്ച് വീഴ്ത്തിയ കേസിലെ ഒന്നാം പ്രതി കുട്ടമ്പുഴ കൂവപ്പാറ മോളേക്കുടി ബോണി(32)യെ ഇന്നലെ രാത്രിയാണ് കുട്ടമ്പുഴ പൊലീസ് സാഹസീകമായി പിടികൂടിയത്. സ്‌റ്റേഷന്‍ പരിധിയിലെ വടക്കേമണികണ്ഠംചാലില്‍ പെരിയാര്‍ തീരത്ത് പ്രദേശവാസിയായ രമണന്റെ വീട്ടില്‍ നിന്നാണ് ഏറെ സാഹസപ്പെട്ട് കുട്ടമ്പുഴ എസ് ഐ ബ്രജുകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.

നാലുമാസത്തോളം പോലീസിനെ വട്ടം ചുറ്റിച്ച ഇയാളുടെ ജീവിതം അക്ഷരാര്‍ഥത്തില്‍ എല്ലാ സാഹസികതകളും നിറഞ്ഞതായിരുന്നു. ഇയാളുടെ ജീവിതരീതി കണ്ടറിഞ്ഞ പോലീസുകാര്‍ വരെ അന്തംവിട്ടു. പകല്‍ മുഴുവന്‍ വനവാസം. രാത്രി പുഴകടന്നെത്തി തീരത്തെ വീട്ടില്‍ സുഖവാസം.ചുരുക്കത്തില്‍ പറഞ്ഞാല്‍ ഇതായിയിരുന്നു ബോണിയുടെ ജീവിതം. സദാസമയവും കാട്ടാനകള്‍ തമ്പടിച്ചിട്ടുള്ള പ്രദേശത്ത് രാജവെമ്പാലകളുടെ താവളമായ വനവീഥികള്‍ താണ്ടി രാത്രിയുടെ മറവില്‍ പെരിയാര്‍ നീന്തിക്കടന്ന് തീരത്തെ വീട്ടില്‍ കഴിഞ്ഞിരുന്ന തന്റെ വീരകൃത്യത്തെക്കുറിച്ച് പ്രതി നടത്തിയ വെളിപ്പെടുത്തല്‍ സിനിമാക്കഥ കേള്‍ക്കുന്നതിനേക്കാള്‍ ആസ്വാദ്യമായിരുന്നെന്നാണ് പോലീസ് സംഘത്തിന്റെ വിശദീകരണം.

പുലര്‍ച്ചെ നാലുമണിയോടടുത്ത് പൊലീസ് വീടുവളയുമ്പോള്‍ ബോണി അകത്ത് ടിവി കാണുകയായിരുന്നു.അടുത്ത് ആനക്കൂട്ടമുണ്ടായിരുന്നെന്ന് വ്യക്തമായിട്ടും ബോണിയെ പിടികൂടുക എന്ന ലക്ഷ്യവുമായി തങ്ങള്‍ മുന്നോട്ട് നീങ്ങുകയായിരുന്നെന്നും വീടിന്റെ മുന്‍വശത്തെത്തിയതോടെ തങ്ങളെക്കണ്ട് പുറത്ത് ചാടി ഓടിയ ഇയാളെ പിന്‍തുടര്‍ന്ന് മല്‍പ്പിടുത്തത്തിലൂടെ കീഴടക്കുകയായിരുന്നെന്നും എസ് ഐ വ്യക്തമാക്കുന്നു. സഹപ്രവര്‍ത്തകരായ ടിറ്റോ പീറ്റര്‍,എല്‍ദോസ്,ഷിഹാബ്,ഷക്കീര്‍ എന്നിവരുടെ സഹായത്തോടെയാണ് എസ്‌ഐ ബോണിയെ വലയിലാക്കിയത്.

നേരത്തെ ചീട്ടുകളിക്കേസില്‍ ബോണി ഉള്‍പ്പെടുന്ന സംഘത്തെ ഈ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനായ ഷിഹാബുദീന്റെ നേതൃത്വത്തില്‍ പിടികൂടിയിരുന്നു.ഈ വൈരാഗ്യത്താല്‍ കഴിഞ്ഞ മാര്‍ച്ച് 26ന് കൂവപ്പാറയില്‍ പരസ്യമായി പുകവലിച്ചതിന് പാതയോരത്ത്് നിന്നിരുന്ന യുവാക്കളെ പൊലീസ് ചോദ്യം ചെയ്യവേ കൂട്ടത്തിലുണ്ടായിരുന്ന ഷിഹാബിനെ സമീപം നിന്നിരുന്ന ബോണി കൈകാര്യം ചെയ്യുകയായിരുന്നു.ഷിഹാബുദീന്റെ കരണത്തടിക്കുകയും ഫോണ്‍ തകര്‍ക്കുകയും ചെയ്തിട്ട് ഓടിപ്പോയ ഇയാളെ പിടിക്കാന്‍ പോലീസ് പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നടന്നില്ല. ഉപയോഗിച്ചിരുന്ന മൊബൈല്‍ നമ്പര്‍ നശിപ്പിച്ചു കളയുകയും ചെയ്തു. പോലീസിനെ ആക്രമിച്ച കേസില്‍ പോലൂം പ്രതിയെ കസ്റ്റഡിയിലെടുക്കാന്‍ കഴിയാത്ത പൊലീസ് നേതൃത്വത്തിനെതിരെ പരക്കെ വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തിരുന്നു.

ബോണിയുടെ അടുത്ത ബന്ധുക്കളില്‍ ഒരാളെ പോലീസ് തന്ത്രത്തില്‍ വരുതിയിലാക്കി ബോണിയുടെ പുതിയ മൊബൈല്‍ നമ്പര്‍ തരപ്പെടുത്തുകയായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ബോണിയുടെ ഒളിത്താവളം മനസിലാക്കി. പിന്നീട് ഫോറസ്റ്റ് റേഞ്ച് ഓഫീസറുടെ സഹായത്തോടെ ഇയാളുടെ വനത്തിലൂടെയുള്ള വരവും മടങ്ങിപ്പോക്കുമൊക്കെ പൊലീസ് മനസ്സിലാക്കി. തുടര്‍ന്നാണ് ഇന്നലെ രാത്രി ബോണി പുഴയോരത്തെ ഒറ്റപ്പെട്ട വീട്ടിലുണ്ടെന്ന് മനസ്സിലാക്കി പൊലീസ് ‘വേട്ട’ക്കിറങ്ങിയത്. പൊലീസ് എത്തുമ്പോള്‍ തലയില്‍ ഹെഡ്‌ലൈറ്റ് ഉറപ്പിച്ച് വനത്തിലേക്ക് പോകാന്‍ തയ്യാറായ നിലയിലായിരുന്നു ബോണി.വീട്ടില്‍ നിന്നും ഇറങ്ങി സമീപത്തെ റബ്ബര്‍ തോട്ടത്തിലൂടെ ഓടി രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഷിഹാബ് അടക്കമുള്ള പൊലീസ് സംഘം ബോണിയെ കീഴ്‌പെടുത്തിയത്. ഇന്ന് തെളിവെടുപ്പിന് ശേഷം കോതമംഗലം കോടതിയില്‍ ഹാജരാക്കും. എന്തായാലും ഇയാളുടെ ഒളിവു ജീവിതം കേട്ടറിഞ്ഞതിലും വലിയ സംഭവമാണെന്നായിരുന്നു പോലീസുകാരുടെ അഭിപ്രായം.

Related posts