ഇന്ത്യയ്ക്ക് പിന്തുണയേകാന്‍ മൊസാദും, ലോകത്തിലെ ഏറ്റവും ബുദ്ധിമാന്മാരായ ചാരന്മാര്‍, ഇസ്രയേല്‍ എന്ന ചെറിയ രാജ്യത്തിന്റെ അതിബുദ്ധിമാന്മാര്‍ നിറഞ്ഞ ചാരസംഘടനയുടെ ഐതിഹാസിക ചരിത്രം ഇങ്ങനെ

ജമ്മു കാഷ്മീരില്‍ ഭീകരാക്രമണത്തില്‍ നാല്പതിലേറെ ജവാന്മാരെ ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടപ്പോള്‍ എല്ലാ സഹായവുമായി ഓടിയെത്തിയത് ഇസ്രയേലാണ്. എല്ലാവിധത്തിലുമുള്ള ഉപാധിരഹിത സഹായമാണ് പശ്ചിമേഷ്യയിലെ ഈ കൊച്ചുരാജ്യം വാഗ്ദാനം ചെയ്തത്. ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ പോലും വലുപ്പമില്ലാത്ത ഇസ്രയേലിന്റെ രഹാസ്യാന്വേഷണ വിഭാഗമാണ് മൊസാദ്. ലോകത്തിലെ ഏറ്റവും വിദഗ്ധരായ ചാരസംഘടന. മൊസാദിന്റെ കഥയിങ്ങനെ

ചിറകു വിരിച്ചു നില്‍ക്കുന്ന ആ പരുന്തിന്റെ ചിത്രത്തിലുണ്ട് എല്ലാം. ഏതു ലോകരാജ്യങ്ങളിലെ രഹസ്യവും റാഞ്ചാന്‍ നടക്കുന്ന പരുന്തുകളാണവര്‍. ഇസ്രയേല്‍ എന്ന ചെറിയരാജ്യത്തിന്റെ സുരക്ഷ മൊത്തമായി വഹിക്കുന്ന അതിബുദ്ധിമാന്മാര്‍ നിറഞ്ഞ ചാരസംഘടന അതാണ് മൊസാദ്.

1949 ഡിസംബര്‍ 13ന് രൂപീകരിച്ചതു മുതല്‍ ഇന്നുവരെ ബുദ്ധിയിലും ശക്തിയിലും മൊസാദിനെ കടത്തിവെട്ടുന്ന ഒരു ചാരസംഘടന ഉണ്ടായിട്ടില്ല. സോവിയറ്റ് യൂണിയന്റെ ചാരസംഘടനയായ കെജിബി, അമേരിക്കയുടെ സിഐഎ എന്നിവയുടെയെല്ലാം സ്ഥാനം മൊസാദിനു പിന്നില്‍ മാത്രമായിരുന്നു. അമേരിക്കയും റഷ്യയും ലോകശക്തികളായിരിക്കുമ്പോഴാണിതെന്നോര്‍ക്കണം. അത്യാധുനീക രഹസ്യായുധങ്ങളുടെ നിര്‍മാണത്തിലും ഉപയോഗത്തിലും മൊസാദ് ഏവരെയും കടത്തിവെട്ടി.

ഭീകരവാദത്തിനെതിരായ പ്രവര്‍ത്തനങ്ങളില്‍ മൊസാദ് എന്നും മുന്നിലായിരുന്നു. കഴിഞ്ഞ ഏഴു ദശാബ്ദക്കാലത്തെ പ്രവര്‍ത്തനങ്ങള്‍ ഇതു തെളിയിക്കുന്നതാണ്. അതി സങ്കീര്‍ണമായ പല ഓപ്പറേഷനുകളും ഏറ്റെടുത്ത മൊസാദ് നേടിയ വിജയങ്ങള്‍ ഏവരേയും അമ്പരപ്പിക്കുന്നതാണ്. സ്ഥാപക ഡയറക്ടറായ റൂവന്‍ ഷില്ലോവ മുതല്‍ നിലവിലെ ഡയറക്ടര്‍ യോസി കോഹന്‍വരെയുള്ളവര്‍ മൊസാദിന്റെ രഹസ്യപാരമ്പര്യം കാത്തുസൂക്ഷിച്ചവരാണ്.

മൊസാദിലേക്ക് ആളുകളെ റിക്രൂട്ടു ചെയ്യുന്നതുപോലും അതീവ രഹസ്യമായാണ്. കൂട്ടത്തില്‍ ഒരാള്‍ ഒറ്റിയാല്‍ അയാളുടെ ആയുസ് എണ്ണപ്പെട്ടെന്നാണ് മൊസാദിന്റെ നിയമം. ഭൂമിയില്‍ അന്റാര്‍ട്ടിക്ക ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും മൊസാദ് തങ്ങളുടെ കരുത്തു തെളിയിക്കുന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചിട്ടുണ്ട്.

അതില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു 1976ല്‍ ഉഗാണ്ടയില്‍ നടത്തിയ ഓപ്പറേഷന്‍ എന്റബേ. ഇപ്പോഴത്തെ ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിന്റെ സഹോദരന്‍ ലെഫ്. കേണല്‍ യോനാഥന്‍ നെതന്യാഹുവിന്റെ നേതൃത്വത്തില്‍ നടന്ന ആ ഓപ്പറേഷന്‍ അവിസ്മരണീയമായിരുന്നു.

1976 ജൂണ്‍ 27നാണ് സംഭവങ്ങള്‍ തുടങ്ങുന്നത്. ടെല്‍ അവീവിലെ ബെന്‍ ഗുരിയോണ്‍ എയര്‍പോര്‍ട്ടില്‍ നിന്നും പറന്നുയര്‍ന്ന എയര്‍ഫ്രാന്‍സ് വിമാനം പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ദി ലിബറേഷന്‍ ഓഫ് പാലസ്തീന്‍ എന്ന സംഘടനയില്‍പ്പെട്ട ഭീകരരും ജര്‍മനിയില്‍ നിന്നുള്ള ഭീകരരും ചേര്‍ന്ന് റാഞ്ചി. വിമാനത്തില്‍ 248 യാത്രക്കാര്‍. പാരീസിലെത്തേണ്ട വിമാനം ഭീകരരുടെ സമ്മര്‍ദഫലമായി ആതന്‍സ് വഴി തിരിച്ചുവിട്ട് ലബിയയിലെ ബെംഗാസി വിമാനത്താവളത്തില്‍ ഇറക്കി. അവിടെ നിന്നും നേരെ ഉഗാണ്ടയിലെ എന്റബേ വിമാനത്താവളത്തിലേക്ക്.

അന്ന് ഉഗാണ്ട ഭരിച്ചിരുന്നത് ഏകാധിപത്യത്തിനും ക്രൂരതയ്ക്കും പേരുകേട്ട ഇദി അമീനായിരുന്നു. പ്രതീക്ഷിച്ചതുപോലെ ഇദി അമീന്‍ റാഞ്ചിയവര്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തതോടെ ലോകം ആശങ്കയിലായി. ജൂതന്മാരും ഇസ്രായേലുകാരുമൊഴികെയുള്ള യാത്രക്കാരെയെല്ലാം ഭീകരര്‍ രണ്ടു ദിവസത്തിനുള്ളില്‍ മോചിപ്പിച്ചു.

അവശേഷിച്ചത് 94യാത്രക്കാരും 12 വിമാനജീവനക്കാരും ഉള്‍പ്പെടെ 106 പേര്‍. റാഞ്ചികള്‍ക്കു പിന്തുണയുമായി ഇദി അമീന്റെ സൈന്യം കൂടി വന്നതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമായി. ഇദി അമീനുമായി ചര്‍ച്ച നടത്താന്‍ ഇസ്രായേല്‍ ശ്രമിച്ചെങ്കിലും തീവ്രവാദികള്‍ക്കു പിന്തുണ നല്‍കുന്ന നടപടികളില്‍ നിന്നും അമീന്‍ പിന്മാറിയില്ല.

ഒടുവില്‍ മൊസാദ് രക്ഷയ്ക്കെത്തി. മൊസാദിന്റെ പദ്ധതിപ്രകാരം ഇസ്രയേലി സൈന്യം നാലു ഹെര്‍ക്കുലീസ് ഹെലിക്കോപ്റ്ററില്‍ എന്റബെ ലക്ഷ്യമാക്കി തിരിച്ചു. സിനായി മരുഭൂമിയിലെ ഷാറം എല്‍ ഷെയ്ഖില്‍ ഈ സംഘം ലാന്‍ഡ് ചെയ്തു. അവിടെനിന്നും കമാന്‍ഡര്‍ യോനാഥന്‍ നെതന്യാഹുവിന്റെ നേതൃത്വത്തില്‍ മൂന്നു വിമാനത്തില്‍ 29പേര്‍ എന്റബേ വിമാനത്താവളം ലക്ഷ്യമാക്കിപ്പറന്നു. ജൂലൈ നാലിന് രാത്രിയില്‍ ആദ്യ വിമാനം എന്റബെ വിമാനത്താവളത്തില്‍ പറന്നിറങ്ങി.

ഉഗാണ്ടന്‍ സൈന്യത്തെ വിമാനത്തിന്റെ പരിസരത്തു നിന്നും അകറ്റാന്‍ യോനാഥനും കുറച്ചുപേരും മെഴ്സിഡസ്, ലാന്‍ഡ്റോവര്‍ കാറിലായി ഇവരുടെ ശ്രദ്ധയാര്‍ഷിച്ചു കൊണ്ട് മുന്നോട്ടു നീങ്ങി. ഉടന്‍തന്നെ ഉഗാണ്ടന്‍ സൈന്യത്തിനു കാര്യം മനസിലായെങ്കിലും പ്രയോജനമുണ്ടായില്ല. തീവ്രവാദികളെയും ഉഗാണ്ടന്‍സേനയെയും ഇസ്രയേലി സേന ക്ഷണനേരത്തിനുള്ളില്‍ ചുട്ടെരിച്ചു. ഏറ്റുമുട്ടലില്‍ മൂന്നു യാത്രികര്‍ മരണമടഞ്ഞു. ബാക്കിയുള്ളവരെ മോചിപ്പിക്കുകയും ചെയ്തു.

സൈന്യത്തെ മുമ്പില്‍ നിന്നു നയിക്കുകയും യാത്രക്കാരെ മോചിപ്പിക്കുകയും ചെയ്തെങ്കിലും യോനി എന്നു സുഹൃത്തുക്കള്‍ വിളിക്കുന്ന യോനാഥന്‍ നെതന്യാഹുവിന് അവരോടൊപ്പം സന്തോഷം പങ്കുവയ്ക്കാനുള്ള ഭാഗ്യമുണ്ടായില്ല. നെഞ്ചത്ത് വെടിയേറ്റ് യുദ്ധങ്ങളില്ലാത്ത ലോകത്തേക്കു പോകുമ്പോള്‍ പ്രായം വെറും 30വയസുമാത്രം.

മൊസാദിന്റെ തൊപ്പിയിലെ പൊന്‍തൂവലായ ആ സംഭവം നടന്നിട്ട് നാലു ദശാബ്ദം പിന്നിട്ടിരിക്കുന്നു. അതുപോലെ എത്രയെത്ര സംഭവങ്ങള്‍. ഇന്ത്യയുമായി ഇസ്രയേല്‍ നല്ല ബന്ധം സൂക്ഷിക്കുന്നതുപോലെ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുമായി മൊസാദിന് ദൃഡ ബന്ധമാണുള്ളത്. പാകിസ്ഥാനും ചൈനയും തമ്മിലുള്ള സൈനികബന്ധത്തിന്റെ വിവരങ്ങള്‍ ലഭിക്കാന്‍ സാക്ഷാല്‍ ഇന്ദിരാഗാന്ധിവരെ മൊസാദിന്റെ സഹായം തേടിയിട്ടുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്.

മൊസാദിനെ ആസ്പദമാക്കി ധാരാളം സിനിമകളും പുറത്തുവന്നിട്ടുണ്ട്. ലോകത്തെ പ്രമുഖ രാജ്യങ്ങളിലെല്ലാം മൊസാദിന്റെ ഏജന്റുമാര്‍ ഉണ്ടെന്നാണ് വിവരം. എന്നാല്‍ ആരാലും തിരിച്ചറിയാന്‍ കഴിയാത്തവണ്ണമുള്ള പ്രവര്‍ത്തന രീതികള്‍ ഇവരെ സുരക്ഷിതരാക്കുന്നു. മൊസാദിന്റെ ചരിത്രം തുടരുകയാണ്…

Related posts