കൊല്ലം: കൊട്ടാരക്കര നീലേശ്വരത്ത് അമിതവേഗത്തിലെത്തിയ ടിപ്പർ ലോറി നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി. മൂന്നുപേർ മരിച്ചു. ബസ് കാത്തിരുന്നവരുടെ മുകളിലേക്ക് മണ്ണും കെട്ടിടാവശിഷ്ടങ്ങളും പാറക്കഷണങ്ങളും വീണാണ് ദാരുണ മരണം സംഭവിച്ചത്.
ഇന്ന് രാവിലെ ഏഴോടെയാണ് നാടിനെ നടുക്കിയ ദാരുണമായ സംഭവം നടന്നത്. സ്കൂളിലേക്ക് പോകാനായി മുക്കോളി മുക്കിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ നിന്ന കുട്ടികളുടെ മുകളിലേക്കാണ് മണ്ണുകയറ്റി വന്ന ടിപ്പർ ലോറി മറിഞ്ഞത്. അഞ്ചിലധികം പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
അപകടം നടന്നയുടൻ തന്നെ ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് ടിപ്പറിനടിയിലെ മണ്ണുമാറ്റിയാണ് കുട്ടികളെ പുറത്തെടുത്തത്. പരിക്കേറ്റവരെ ഉടൻ തന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും സമീപത്തെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. ഏഴു കുട്ടികളും ഒരു മുതിർന്നയാളും അടക്കം എട്ടു പേരാണ് സ്റ്റോപ്പിൽ ഉണ്ടായിരുന്നത് എന്നാണ് വിവരം. മരിച്ചവരിൽ ഒരാൾ ഹരിലാൽ. മറ്റുള്ളവരെ തിരിച്ചറിഞ്ഞില്ല.
ടിപ്പറിലെ മണ്ണിനു പുറമെ മതിലിന്റെ ഭാഗങ്ങളും ബസ് കാത്തുനിന്നവരുടെ മുകളിലേക്കു വീണിട്ടുണ്ട്. തൊട്ടടുത്തുള്ള കെട്ടിടത്തിന്റെ ഭാഗങ്ങളും വീണതായി പറയുന്നു. അമിത വേഗത്തിൽ ഇറക്കം ഇറങ്ങിവരുന്നതിനിടെയാണ് അപകടം. മൂന്നു വഴികൾ ചേരുന്ന ജംഗ്ഷനിൽ അമിത വേഗത്തിലെത്തിയ ടിപ്പർ വളവ് തിരിച്ചപ്പോൾ നിയന്ത്രണം തെറ്റിയാണ് അപകടമുണ്ടായതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
