അമ്പലപ്പുഴ: ഉഷാ ജോസഫിനും കുടുംബത്തിനുമൊപ്പം എന്നുമുണ്ടാകുമെന്ന് കെ.സി. വേണുഗോപാൽ എംപി. വയറ്റിൽ അഞ്ചുവർഷം കത്രികയുമായി ജീവിച്ച പുന്നപ്ര സ്വദേശിനി ഉഷാ ജോസഫിനെ വീട്ടിൽ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഉഷയ്ക്കുണ്ടായ അനുഭവം സങ്കടകരമാണ്.
അഞ്ചു വർഷം വയറ്റിൽ കത്രികയുമായി നടന്നിട്ടും ഉത്തരവാദപ്പെട്ടവർ മനസിലാക്കിയില്ല. സർക്കാർ ലാഘവത്തോടെയാണ് പ്രശ്നം കണ്ടത്. കൂടുതൽ മെച്ചപ്പെട്ട ചികിത്സ 24 മണിക്കൂറിനകം നൽകാൻ ഇടപെടൽ നടത്തണമെന്ന് താൻ ആവശ്യപ്പെട്ടിരുന്നു. ഒരു പ്രതികരണവും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാതെ വന്നതോടെയാണ് താൻ ഇടപെട്ട് അമൃത ആശുപത്രിയിൽ ചികിത്സ ലഭ്യമാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ചവർ കുഴപ്പക്കാരായി മാറിയെന്നും കെ.സി. പറഞ്ഞു.
കോണ്‍ഗ്രസ് സഹായത്തോടെ ഉഷയ്ക്ക് വീടൊരുങ്ങുന്നു
അന്പലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയയ്ക്ക് ഇടയില്‍ വയറ്റില്‍ കത്രിക കുടുങ്ങിയ ഉഷാ ജോസഫിന് കോണ്‍ഗ്രസിന്റെ സഹായത്തോടെ വീടൊരുങ്ങുന്നു.അമൃത ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുത്ത ശേഷം വിശ്രമത്തില്‍ കഴിയുന്ന ഉഷയുടെ പുന്നപ്രയിലെ വീട് ആലപ്പുഴ എംപിയായ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി സന്ദര്‍ശിച്ചിരുന്നു.
ഉഷയുടെയും കുടുംബത്തിന്റെയും പ്രയാസങ്ങള്‍ നേരിട്ട് കണ്ട് മനസിലാക്കിയ വേണുഗോപാല്‍ സാമ്പത്തികബുദ്ധിമുട്ടുകളെത്തുടര്ന്ന് നിര്‍മാണം പാതിവഴിയിൽ നിലച്ച വീടിന്റെ പണികള്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കാമെന്ന് അറിയിച്ചു. പുന്നപ്ര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയോട് വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള ചുമതല ഏറ്റെടുക്കാനും നിര്‍ദേശിച്ചു.
എത്രയും വേഗം ഉഷയുടെ വീടിന്റെ നിര്‍മാണജോലികള്‍ പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമെന്ന് മണ്ഡലം പ്രസിഡന്റ് ഹസൻ എം. പൈങ്ങാമഠം അറിയിച്ചു.
വയറ്റില്‍ കത്രിക കുടുങ്ങി ഉഷ നേരിടുന്ന ദുരിതം മാധ്യമങ്ങളില്‍ വാര്‍ത്തയായപ്പോള്‍ ഉഷയു ടെ ശസ്ത്രക്രിയയ്ക്കും ചികിത്സയ്ക്കും ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയത് കെ.സി. വേണുഗോപാല്‍ എംപി ആയിരുന്നു.
