അടൂര്‍: വീട്ടില്‍ മാരകായുധങ്ങള്‍ സൂക്ഷിച്ച കേസില്‍ അന്വേഷണം വ്യാപിപ്പിക്കുമെന്ന് പോലീസ്. അടൂര്‍ അറുകാലിക്കല്‍ പടിഞ്ഞാറ് ഗ്യാലക്സി ഹൗസില്‍ ഷെഫീഖാ(32) ണ് അറസ്റ്റിലായത്. ഇയാൾ എസ്ഡിപിഐ അനുഭാവിയാണെന്ന് പോലീസ് പറയുന്നു. എന്നാൽ സംഭവവുമായി എസ്ഡിപിഐയ്ക്കു ബന്ധമില്ലെന്ന് നേതാക്കൾ അറിയിച്ചു.
അടൂരും പരിസരത്തും അശാന്തി സൃഷ്ടിക്കുന്നവരുണ്ടെന്നും അവരുടെ വീടുകളില്‍ ആയുധ ശേഖരമുള്ളതായി ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് അടൂര്‍ ഡിവൈഎസ്പി ആര്. ജോസിന്റെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ പരിശോധന നടത്തിയത്. വീടിന്റെ പല ഭാഗത്തും തെരച്ചില്‍ നടത്തിയെങ്കിലും ഒടുവില്‍ ചുവരിലെ രഹസ്യ അറയില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയത്. ഇതാരുടെയും ശ്രദ്ധയില്‍പ്പെടാതിരിക്കാന്‍ സ്റ്റീല്‍ അലമാര വച്ചു മറച്ചിരുന്നു.
രണ്ട് മഴു, മൂന്ന് വാളുകൾ, വടിവാള്‍, രണ്ട് കത്തി, ഇരുമ്പ്ദണ്ഡ് എന്നിവയും രണ്ടും മൊബൈല്‍ഫോണുകളും പിടിച്ചെടുത്തു. പരിശോധനയ്ക്കിടെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഷെഫീഖിനെ പോലീസ് പിന്തുടര്ന്നു പിടികൂടുകയായിരുന്നു. തുടര്‍ന്ന് അടൂര്‍ നഗരത്തില്‍ ഇയാളുടെ രണ്ട് മൊബൈല്‍ഫോണ്‍ കടകളിലും പോലീസ് പരിശോധന നടത്തി. കടയില്‍ നിന്ന് മൂന്ന് ഇരുമ്പ്ദണ്ഡും വാളും പോലീസ് പിടിച്ചെടുത്തു.
അക്രമം നടത്താന്‍ ആയുധങ്ങള്‍ ശേഖരിച്ചു വച്ചതിന് ആയുധ നിരോധ നിയമ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. പറക്കോട്, പഴകുളം എന്നിവിടങ്ങളില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങളുമായി ഇയാൾക്ക് ബന്ധമുണ്ടോയെന്നും ആയുധങ്ങള്‍ എന്തിനാണ് സൂക്ഷിച്ചിരുന്നതെന്നും പോലീസ് അന്വേഷിക്കുന്നു. ആയുധങ്ങള്‍ അടുത്തിടെ മൂര്‍ച്ച കൂട്ടിയാണ് സൂക്ഷിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. കണ്ടെടുത്ത മൊബൈല്‍ ഫോണുകളില്‍ നിന്നുള്ള വിളികളുടെ വിവരങ്ങളും പരിശോധിക്കും.
അടൂര്‍ എസ്ഐമാരായ ബി. രമേശന്, എസ്. സന്തോഷ്, ഷാഡോ പോലീസ് എസ്ഐ അശ്വിത് എസ്. കാരാണ്മയില്, ഷിജു പി. സാം, എസ്സിപിഒമാരായ അജി, ജോസ്, സുനില്‍കുമാര്‍, ദിലീപ്, രാജീവ്, ശരത് എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.