ബലാത്സംഗ റോളുകളിലോ പെണ്‍കുട്ടികളോട് മോശമായി പെരുമാറുന്ന സിനിമകളിലോ ഇനി അഭിനയിക്കില്ല, അത്തരം കഥാപാത്രങ്ങളില്‍ അഭിനയിക്കുമ്പോള്‍ നമ്മളതിനെ അറിയാതെ പ്രെമോട്ടു ചെയ്യുകയാണ്, നടന്‍ വിനീതിന് പറയാനുള്ളത്

സിനിമരംഗത്തെ എല്ലാവര്‍ക്കും മാതൃകയാക്കാവുന്ന ശക്തമായൊരു തീരുമാനം എടുത്തിരിക്കുകയാണ് നടന്‍ വിനീത്. സിനിമയില്‍ പീഡകനായോ ബലാത്സംഗരംഗങ്ങളിലോ അഭിനയിക്കാന്‍ ഇനി തനിക്കാവില്ലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് അദ്ദേഹം. ഒരു എഫ് എം ചാനലിനു നല്‍കിയ അഭിമുഖത്തിനിടെയാണ് വിനീത് ഇക്കാര്യം വ്യക്തമാക്കിയത്.

അത്തരം രംഗങ്ങളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. ‘കെമിസ്ട്രി’ എന്ന ചിത്രത്തില്‍ സ്‌കൂളിലെ പെണ്‍കുട്ടികളോട് മോശമായി പെരുമാറുന്ന ഒരാളായാണ് അഭിനയിച്ചത്. വൃത്തികെട്ട കഥാപാത്രമായിരുന്നു അത്. പക്ഷേ അത്തരത്തിലുള്ള മോശം സീനുകള്‍ സിനിമയിലില്ലെന്നാണ് അന്ന് സംവിധായകന്‍ പറഞ്ഞത്. ഡയലോഗിലൂടെ മാത്രമാണ് ആ കഥാപാത്രം പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തുന്നത്. സ്‌ക്രീനില്‍ മോശം രംഗങ്ങള്‍ ചെയ്യേണ്ടി വരുമ്പോള്‍ ഒരു തരത്തില്‍ അത്തരം വിഷയങ്ങളെ പ്രൊമോട്ട് ചെയ്യുകയാണ്. അതിനോട് യോജിക്കാനാവില്ല.

കെമിസ്ട്രിയില്‍ അങ്ങനെയൊരു കഥാപാത്രമായി വന്നു, പക്ഷേ ഇന്നെന്നോട് ആരെങ്കിലും അങ്ങനെയൊരു റോളുമായി വന്നാല്‍ ഞാന്‍ രണ്ടാമതു ചിന്തിക്കും. അഭിനയസാധ്യതകളുള്ള റോളുകളാണവയൊക്കെയെങ്കിലും ഞാന്‍ തന്നെ അതിനൊരു അതിരു വച്ചിട്ടുണ്ട്. അത് മറി കടന്നാല്‍ പിന്നെ ഞാന്‍ കംഫര്‍ട്ടബിളാകില്ല.

ഒരു ചെറിയ പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന ഒരു സൈക്കിക്ക് ഡോക്ടറുടെ റോള്‍ ചെയ്യാമോ എന്ന് ഈയിടെ ഒരു സംവിധായകന്‍ ചോദിച്ചിരുന്നു. എനിക്കത് റിലേറ്റ് ചെയ്യാനേ പറ്റാത്തതിനാല്‍ നിരസിക്കുകയായിരുന്നു. യഥാര്‍ഥജീവിതം തുറന്നു കാട്ടലാണെങ്കില്‍ പോലും ഇത്തരം രംഗങ്ങള്‍ സ്‌ക്രീനിലഭിനയിക്കുന്നതിലൂടെ നമ്മള്‍ അതിനെ പ്രൊമോട്ട് ചെയ്യുക തന്നെയാണ്. നെഗറ്റീവ് സൈഡുകള്‍ ചെയ്യുന്നതിലെനിക്ക് താത്പര്യവുമില്ല.

Related posts