കുഫോസിന്റെ തീരദേശ പരിപാലന പരിശീലനം ശ്രദ്ധേയമായി

ekm-kufosകൊച്ചി: തീരദേശ പരിപാലന രംഗത്ത് അത്യാധുനിക സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തുന്നതിന് കടല്‍തീരത്തുവച്ച് നടത്തിയ പ്രായോഗിക പരിശീലനം വിദ്യാര്‍ഥികള്‍ക്ക് നവ്യാനുഭവമായി. സ്മാര്‍ട് മൊബൈല്‍ ഫോണില്‍ ജിഐഎസ് (ജ്യോഗ്രഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം) സാങ്കേതികവിദ്യ ഉപയോഗിച്ച് തീരദേശ പരിപാലന പഠനങ്ങള്‍ നടത്തുന്നതുമായി ബന്ധപ്പെട്ടായിരുന്നു പരിശീലനം.

കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയും (കുഫോസ്) നാണ്‍സന്‍ എണ്‍വയണ്‍മെന്റല്‍ റിസര്‍ച്ച് സെന്റര്‍ ഇന്ത്യയും (നെര്‍സി) സംയുക്തമായി നടത്തുന്ന പഞ്ചദിന തീരദേശ പരിപാലന പരിപാടിയുടെ ഭാഗമായാണ് എറണാകുളം ജില്ലയിലെ വൈപ്പിന്‍ മേഖലയിലെ തീരപ്രദേശങ്ങളില്‍ വിദ്യാര്‍ഥികളും യുവഗവേഷകരുമടങ്ങുന്ന സംഘത്തിന് പരിശീലനം നല്‍കിയത്. ചെലവ് കുറഞ്ഞ രീതിയില്‍, സ്മാര്‍ട്‌ഫോണുകള്‍ ഉപയോഗിച്ച് നടത്തുന്ന പഠനപ്രവര്‍ത്തനങ്ങള്‍ക്ക് വിദ്യാര്‍ഥികള്‍ക്ക് ആദ്യ അനുഭവമായിരുന്നു.

ഭൂമിശാസ്ത്ര പഠനവുമായി ബന്ധപ്പെട്ട ഗവേഷണ സംരംഭങ്ങളില്‍ ഏറ്റവും പ്രയോജനകരമാണ് ജിഐഎസ് സംവിധാനം. മൊബൈല്‍ ഫോണുകളില്‍ ഉപയോഗിക്കാവുന്ന ജിഐഎസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് വിവരശേഖരണം, മാപ്പിംഗ്, കടല്‍ തീരത്തിന്റെ വ്യാപ്തി കണെ്ടത്തല്‍ തുടങ്ങിയ പഠനപ്രവര്‍ത്തനങ്ങള്‍ എങ്ങനെ നടത്താമെന്നതിനെ കുറിച്ചായിരുന്നു പ്രായോഗിക പരിശീലനം.

വേലിയേറ്റ, വേലിയിറക്ക സമയങ്ങളില്‍ തീരങ്ങളുടെ വ്യാപ്തി, അനധികൃത തീരദേശ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, കണ്ടല്‍വന മാപ്പിംഗ്, കടല്‍ കയറിവരുന്ന തീരഭാഗങ്ങള്‍ തുടങ്ങിയവ ശേഖരിച്ച് തുടര്‍ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ജിഐഎസ് ഘടിപ്പിച്ച സ്മാര്‍ട്‌ഫോണുകള്‍ ഉപയോഗിക്കുന്ന രീതികള്‍ സംഘത്തിന് പരിചയപ്പെടുത്തി. ജിഐഎസ് സംവിധാനമുള്ള മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ച് ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കൂടി പകര്‍ത്തിയെടുക്കുന്ന ജിയോടാഗ് ഫോട്ടോഗ്രഫി പരിശീനവും വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചു.

കടലിനോട് ചേര്‍ന്ന് നില്‍ക്കുന്ന മണല്‍ത്തീരം, കായലുകള്‍, അഴിമുഖങ്ങള്‍, കണ്ടല്‍ വന പ്രദേശങ്ങള്‍, ചതുപ്പുനിലങ്ങള്‍ തുടങ്ങിയ പരിസ്ഥിതിലോല പ്രദേശങ്ങളുടെ പരിപാലനത്തിന്റെ ഭാഗമായി നടക്കുന്ന പഠനപ്രവര്‍ത്തനങ്ങള്‍ക്ക് ഈ മൊബൈല്‍ സാങ്കേതിക വിദ്യ വലിയ മുതല്‍ക്കൂട്ടാകും. തീരദേശ പരിപാലനത്തിനു പുറമെ, മത്സ്യത്തൊഴിലാളികള്‍ക്കും ജി ഐഎസ് സംവിധാനമുള്ള സ്മാര്‍ട്ട് ഫോണുകള്‍ ഏറെ പ്രയോജനകരമാകും.

മത്സ്യലഭ്യതയുള്ള ഭാഗങ്ങള്‍ മൊബൈലില്‍ രേഖപ്പെടുത്തുന്നതിലൂടെ തുടര്‍ന്നുള്ള മത്സ്യബന്ധനങ്ങളില്‍ ഈ ഭാഗം പെട്ടെന്ന് തിരിച്ചറിയാന്‍ ജിഐഎസ് സംവിധാനം മത്സ്യത്തൊഴിലാളികള്‍ക്ക് സഹായകമാകും. കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴിലെ ശാസ്ത്രജ്ഞരായ ഡോ. എസ്.കെ. ധാഷ്, ജി. ഗോപിനാഥ്, എം. ഇയ്യപ്പന്‍, നെര്‍സി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. കെ. അജിത് ജോസഫ് എന്നിവര്‍ പ്രായോഗിക പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കി. കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള ഇന്റഗ്രേറ്റഡ് കോസ്റ്റല്‍ ആന്‍ഡ് മറൈന്‍ ഏരിയാ ഡെവലപ്‌മെന്റിന്റെ സാങ്കേതിക സഹകരണത്തോടെയാണ് തീരദേശ പരിപാലനരംഗത്ത് സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്തുന്ന പരിശീലന പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.

കുഫോസ്, കുസാറ്റ് കാലാവസ്ഥാ വ്യതിയാന പഠന കേന്ദ്രം, സേക്രഡ് ഹാര്‍ട്ട് കോളജ്, രാജഗിരി കോളജ്, നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓഷ്യനോഗ്രഫി, നെര്‍സി എന്നീ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളും ഗവേഷകരുമാണ് പഞ്ചദിന പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നത്. പരിശീലന പരിപാടി ഇന്നു സമാപിക്കും

Related posts