കരുനാഗപ്പള്ളിയില്‍ മുന്നണി സ്ഥാനാര്‍ഥികള്‍ വാശിയേറിയ പ്രചാരണത്തില്‍

KLM-ELECTIONPRACHARANAMഅനീസ് കൊട്ടുകാട്
കരുനാഗപ്പള്ളി:നിയമസഭ തെരഞ്ഞെടുപ്പില്‍ ഇക്കുറി കരുനാഗപ്പള്ളിയില്‍ നാട്ടുകാര്‍ തമ്മിലുള്ള അങ്കപോരാട്ടത്തിന് ചൂടേറി. യുഡിഎഫ് ,എല്‍ഡിഎഫ്,എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക നല്‍കിയതോടെയാണ്  പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചൂടേറിയത്. ഇടതു വലതു മുന്നണികള്‍ക്ക് രാഷ്ട്രീയ നേതാക്കളാണ് സ്ഥാനാര്‍ഥിയെങ്കില്‍ എന്‍ഡിഎ ബിഡിജെഎസ് ക്ഷേത്രഭരണ ഭാരവാഹിയെയാണ് രംഗത്ത് ഇറക്കിയിരിക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ഥിയായി യൂത്ത്‌കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ സി.ആര്‍.മഹേഷാണ് ജനവിധി തേടുന്നത്.എല്‍ഡിഎഫ് കണ്‍വീനറും സിപിഐ ജില്ലാസെക്രട്ടറിയുമായ ആര്‍.രാമചന്ദ്രനാണ് എല്‍ഡിഎഫിന് വേണ്ടി രംഗത്തുള്ളത്.ഓച്ചിറ പരബ്രഹ്മം ക്ഷേത്രഭരണസമിതി സെക്രട്ടറി വി. സദാശിവനാണ് എന്‍ഡിഎ സ്ഥാനാഥിയായി മത്സരിക്കുന്നത്.

എല്‍ഡിഎഫും എന്‍ഡിഎയെയും നേരത്തെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചെങ്കിലും യുഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയം വൈകിയാണ് ഉണ്ടായത്.ഏറെ കാലത്തിന് ശേഷം കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കരുനാഗപ്പള്ളിയില്‍ ജനവിധി തേടുന്നു എന്ന പ്രത്യേകതയും ഉണ്ട്. രണ്ട് തവണ മണ്ഡലത്തില്‍ നിന്നും ജനവിധി തേടി മന്ത്രിയായ സിപിഐ നേതാവ് സി.ദിവാകരന്‍ കരുനാഗപ്പളളി വിട്ടതോടെ രാമചന്ദ്രനെ മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു .മണ്ഡലത്തിനു പുറത്തുള്ളവരാണ് പലപ്പോഴും കരുനാഗപ്പള്ളിയെ പ്രതിനിധീകരിച്ച് നിയമസഭയിലെത്താറുള്ളത്. ഇത്തവണ മണ്ഡലത്തിനകത്തുള്ള ആളിനെ നിയമസഭയിലെത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് വോട്ടര്‍മാരും.

സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചതോടെ പോരാട്ടത്തിന് വീര്യം കൂടി. പത്രിക സമര്‍പ്പണത്തിന് മുന്നോടിയായി തങ്ങളുടെ ശക്തി തെളിയിച്ചു കൊണ്ട് മണ്ഡലത്തിലുടനീളം സ്ഥാനാര്‍ഥികള്‍ നടത്തിയ റോഡ്‌ഷോയും ശ്രദ്ധേയമായി.പരമാവധി വോട്ടര്‍മാരെ ഇതിനകം തന്നെ നേരിട്ട കണ്ട സ്ഥാനാര്‍ഥികള്‍ വോട്ട് തേടി കയറിയിറങ്ങാത്ത ഇടങ്ങളില്ല.മരണവീടുകള്‍,വിവാഹചടങ്ങുകള്‍ നടക്കുന്ന ഓഡിറ്റോറിയങ്ങള്‍ എന്നിവിടങ്ങളില്‍ ഒന്നിലധികം തവണ എത്തി വോട്ട് തേടുന്നതും കാണാം.

പലയിടങ്ങളിലും കനത്ത ചൂടിലും ആവേശം ചോരാതെ പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്ഥാനാര്‍ഥികള്‍ക്കൊപ്പം വോട്ടഭ്യര്‍ഥിക്കാനായി രാവിലെമുതല്‍ രാത്രി വരെ ഉണ്ട്. കോണ്‍ഗ്രസിനും സിപിഐയ്ക്കും വിജയം അനിവാര്യമാണ്. സിറ്റിംഗ് എംഎല്‍എയെ തഴഞ്ഞ് വാങ്ങിയെടുത്ത സീറ്റ് നിലനിര്‍ത്താനുള്ള അന്തിമപോരാട്ടത്തിലാണ് സിപിഐ സ്ഥാനാര്‍ഥി രാമചന്ദ്രനെങ്കില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം തങ്ങള്‍ക്ക് തിരികെ ലഭിച്ച സീറ്റില്‍ വിജയിക്കുക എന്നത് കോണ്‍ഗ്രസിന് അഗ്നിപരീക്ഷയാണ്.ഇവര്‍ക്കെല്ലാം ഭീഷണിയായി ബിഡിജെഎസ് സ്ഥാനാര്‍ഥിയും മത്സരരംഗത്ത് സജീവമാണ്.

തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകള്‍ പൂര്‍ത്തിയായി വരുന്നു. വി.എം.സുധീരന്‍,പന്ന്യന്‍ രവീന്ദ്രന്‍,പി.ജയരാജന്‍, തുടങ്ങിയവര്‍ മണ്ഡലത്തില്‍ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എത്തിയിരുന്നു. സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചാരണപ്രവര്‍ത്തനങ്ങളില്‍ ഇടതു വലതു മുന്നണികള്‍ സജീവമാണ്. വിവിധ പ്രദേശങ്ങളില്‍ വോട്ട് തേടുന്ന ചിത്രങ്ങള്‍ ഫേയ്‌സ് ബുക്ക് വഴിയും വാട്‌സപ്പ് വഴിയും പ്രചരിപ്പിക്കുന്നു. ഓരോ ദിവസവും വ്യത്യസ്തമായ ചിത്രങ്ങളാണ് ഷെയര്‍ചെയ്യുന്നത്. ഇതിന് യുവാക്കളാണ് മുന്നിട്ട് നില്‍ക്കുന്നത്.
നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതോടെ മണ്ഡലത്തില്‍  തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സജീവമായി കഴിഞ്ഞു.

നഗരങ്ങളിലും നാട്ടിന്‍പുറങ്ങളിലും സ്ഥാനാര്‍ഥികള്‍ക്ക് സ്വീകരണം നല്‍കുന്നതിനുള്ള തയാറെടുപ്പിലാണ് പ്രവര്‍ത്തകര്‍.ഇതിനായി തെരഞ്ഞെടുപ്പ് പ്രചാരണ ബൂത്തുകള്‍ സജ്ജമായി കഴിഞ്ഞു. ചുവരെഴുത്തുകളും പോസ്റ്ററുകളും പൂര്‍ത്തിയാക്കി പ്രവര്‍ത്തകര്‍ വോട്ടര്‍മാരെ ഭവനങ്ങളിലെത്തികാണുന്ന തിരക്കിലാണ്.മത്സര ബുദ്ധിയോടുള്ള പോസ്റ്ററുകളാണ് പലയിടങ്ങളിലും മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി പതിച്ചിരിക്കുന്നത്. വ്യാപാരസ്ഥാപനങ്ങളും,കശുവണ്ടി ഫാക്ടറികളും,മറ്റ് തൊഴിലിടങ്ങളിലും കടന്നു ചെന്ന് പരമാവധി വോട്ട് തങ്ങള്‍ക്ക് അനുകൂലമാക്കാനുള്ള നെട്ടോട്ടത്തിലാണ് സ്ഥാനാര്‍ഥികള്‍. വെള്ളിയാഴ്ചകളില്‍ മുസ്ലിം പള്ളികളിലെത്തി സ്ഥാനാര്‍ഥികള്‍ വോട്ട് അഭ്യര്‍ഥിക്കുമ്പോള്‍,ഞായറാഴ്ചകളില്‍ ക്രിസ്ത്യന്‍ ദേവലയങ്ങളിലും മറ്റു വിശേഷ ദിവസങ്ങളില്‍ ക്ഷേത്രങ്ങളിലുമെത്തിവോട്ട് തേടുന്ന കാഴ്ചയും മണ്ഡലത്തില്‍ സജീവമാണ്.

2011 ലെ തെരഞ്ഞെടുപ്പില്‍ വിജയിച്ച എല്‍ഡിഎഫിലെ സി.ദിവാകരന് 69086 വോട്ടാണ് ലഭിച്ചത്. യുഡിഎഫിലെ എ.എന്‍.രാജന്‍ബാബുവിന് 54564 വോട്ടും ലഭിച്ചു. ബിജെപി സ്ഥാനാര്‍ത്ഥി മാലുമേല്‍ സുരേഷ് 5097 വോട്ട് നേടി.  181575 വോട്ടര്‍മാര്‍ ഉണ്ടായിരുന്ന മണ്ഡലത്തില്‍  61.52 ശതമാനമായിരുന്നു പോളിംഗ്.  2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് എത്തിയപ്പോള്‍ സ്ഥിതിമാറി.  യുഡിഎഫിലെ കെ.സി.വേണുഗോപാലിന് 63,662 വോട്ടും, എല്‍ഡിഎഫിലെ സി.ബി.ചന്ദ്രബാബുവിന് 62,959 വോട്ടുമാണ് ലഭിച്ചത്.  703 വോട്ടിന്റെ ഭൂരിപക്ഷം കെ.സി.വേണുഗോപാലിന് ലഭിച്ചു.  എന്‍ഡിഎ. സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ആര്‍എസ്പി. (ബോള്‍ഷെവിക്ക്) യിലെ പ്രൊഫ.എ.വി.താമരാക്ഷന് 9443 വോട്ടും ലഭിച്ചിരുന്നു.

ഓച്ചിറ, ക്ലാപ്പന, ആലപ്പാട്, കുലശേഖരപുരം, തഴവ, തൊടിയൂര്‍ പഞ്ചായത്തുകളും ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ ഇത്തവണ തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനായിരുന്നു നേട്ടം.  ക്ലാപ്പന പഞ്ചായത്തില്‍ മാത്രമാണ് യുഡിഎഫിന് ഭരണം നിലനിര്‍ത്താനായത്.  കരുനാഗപ്പള്ളി നഗരസഭയിലും, ആലപ്പാട് പഞ്ചായത്തിലും ഭരണം നഷ്ടപ്പെട്ടു.  2016  ജനവരി വരെയുള്ള കണക്കനുസരിച്ച് 1.90 ലക്ഷം വോട്ടര്‍മാരാണ് കരുനാഗപ്പള്ളിയിലുള്ളത്.

Related posts