വ്യാജരേഖ ചമച്ച് അവയവക്കടത്ത്: ആശുപത്രികള്‍ ഇഡി നിരീക്ഷണത്തില്‍, ഡോക്ടര്‍മാരുടെ ചോദ്യം ചെയ്യല്‍ തുടരുന്നു

കൊച്ചി: വ്യാജ രേഖ ചമച്ചുള്ള അവയവക്കടത്ത് കേസില്‍ കൊച്ചിയിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരും ഇഡിക്ക് മുന്നില്‍. ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട് മറിയ വര്‍ഗീസ് ഇഡിക്ക് മുന്നില്‍ ഹാജരായി. കഴിഞ്ഞയാഴ്ച ഹാജരാകാന്‍ സമന്‍സ് നല്‍കിയിരുന്നെങ്കിലും സാവകാശം തേടുകയായിരുന്നു.

കൊച്ചിയിലെ മൂന്നു പ്രധാനപ്പെട്ട സ്വകാര്യ ആശുപത്രികള്‍ കേന്ദ്രീകരിച്ചാണ് ഇഡി അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്ച രണ്ടു പ്രമുഖ സ്വകാര്യ ആശുപത്രികളിലെ എംഡിയെയും ഡോക്ടര്‍മാരെയും ചോദ്യം ചെയ്തിരുന്നു. ഡോക്ടര്‍മാര്‍ക്ക് അവയവക്കച്ചവട റാക്കറ്റില്‍ നിന്നും പണം ലഭിച്ചിരുന്നോ എന്നാണ് ഇഡി അന്വേഷിക്കുന്നത്.

ശസ്ത്രക്രിയ ചെയ്ത ഡോക്ടര്‍മാര്‍ക്ക് കമ്മീഷന്‍ ലഭിച്ചിരുന്നുവെന്നാണ് ഇഡിയുടെ സംശയം. ഡോക്ടര്‍മാരുടെ സ്വത്തുക്കളും ബാങ്ക് രേഖകളും ഇഡി പരിശോധിച്ചിരുന്നു. നേരത്തെ മുഖ്യപ്രതി നജീബിന്റെയും ഭാര്യയുടെയും മൊഴികള്‍ ഇഡി രേഖപ്പെടുത്തിയിരുന്നു.

നജീബും ഒരു സ്വകാര്യ ആശുപത്രി മാനേജ്‌മെന്‍റും തമ്മിലുള്ള കരാറിന്‍റെ നിര്‍ണായക രേഖകള്‍ കഴിഞ്ഞയാഴ്ച പുറത്തു വന്നിരുന്നു. നജീബിന്‍റെ കല്ലട്ര മെഡിക്കല്‍ ടൂറിസം കമ്പനിയുമായി സ്വകാര്യ ആശുപത്രി ഒപ്പു വച്ച കരാര്‍ ആയിരുന്നു പുറത്തു വന്നത്.

Related posts

Leave a Comment