കൊലപാതക ശ്രമം: 15 വര്‍ഷം തടവും പിഴയും

COURTതൃശൂര്‍: മൊബൈല്‍ സിം കാര്‍ഡിനായി തിരിച്ചറിയല്‍രേഖ ആവശ്യപ്പെട്ട കടയുടമയെ വെട്ടിയും കുത്തിയും കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിക്കു 15 വര്‍ഷം കഠിനതടവിനും 20,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. മനക്കൊടി മംഗലംപുള്ളി അന്തോണിയുടെ മകന്‍ അലക്‌സിനെയാണു തൃശൂര്‍ നാലാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി ആര്‍. വിനായക റാവു ശിക്ഷിച്ചത്. 2006 ഒക്ടോബര്‍ മുപ്പതിനു വൈകീട്ട് അഞ്ചോടെ ഒളരിയില്‍ ചമ്മണം ഫൂട്ട് വെയര്‍ എന്ന വ്യാപാര സ്ഥാപനത്തില്‍ അതിക്രമിച്ചു കയറി ഉടമ താണിക്കല്‍ ചമ്മണത്ത് ആന്റണിയുടെ മകന്‍ ഫ്രാന്‍സിസിനെയാണ് ആക്രമിച്ചത്.

പ്രതി അലക്‌സ് ഇപ്പോള്‍ കുന്നത്തങ്ങാടി സുരേഷ് വധക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചുവരികയാണ്. സിഐ ആയിരുന്ന അസിസ്റ്റന്റ് സിറ്റി പോലീസ് കമ്മീഷണല്‍ എം.കെ. ഗോപാലകൃഷ്ണനാണു കേസന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി തൃശൂര്‍ ജില്ലാ അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ വിനു വര്‍ഗീസ് കാച്ചപ്പിള്ളി, അഭിഭാഷകരായ ജോഷി പുതുശേരി, ഷിബു പുതുശേരി എന്നിവര്‍ ഹാജരായി.

Related posts