കോഴിക്കോട്: ചീക്കോട് കുടിവെള്ളപദ്ധതിയുടെ മുണ്ടകാശേരിയിലെ സംഭരണി വൃത്തിയാക്കുന്നതിനിടെ തുറന്ന വാല്വില്ക്കുടുങ്ങി യുവാവ് മരിക്കാനിടയായ സംഭവം സമഗ്രമായി അന്വേഷിക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍. പെരിയമ്പലത്ത് അറബിക് കോളജിനു പിന്‍വശം കാപ്പില്‍ മേലേ വെട്ടശേരി ദയാനന്ദന്റെ മകന് ജിഷ്ണു (19) ആണ് ഇന്നലെ ഉച്ചയോടെയുണ്ടായ അപകടത്തില്‍ മരിച്ചത്.
സംഭരണിയിലെ മാലിന്യം നീക്കാനിറങ്ങിയതായിരുന്നു ജിഷ്ണുവും ബന്ധുക്കളായ മൂന്നുപേരും. ഇതിനിടെ ടാങ്കിന്റെ പുറത്തേക്കുള്ള വാല്‍വ് തുറക്കുകയും വെള്ളം ശക്തിയായി ഒഴുകുകയുമായിരുന്നു. ചെളിയില്‍ തെന്നിവീണ ജിഷ്ണു വാല്വില്കുടുങ്ങുകയായിരുന്നു. അരഭാഗം വാല്‍വില്‍ കുടുങ്ങുകയും കാലുകളും മറ്റും പുറത്തുമായ നിലയിലായിരുന്നു. ഒന്നരമണിക്കൂറോളം ഈ നിലയില്‍ കിടന്ന ജിഷ്ണുവിനെ മീഞ്ചന്തയില്‍ നിന്നു ഫയര്‍ഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
വെള്ളവും വായുവും കൂടിച്ചേര്‍ന്നുണ്ടായ ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്നാണ് ജിഷ്ണു വാല്‍വിലേക്കു വീണതെന്നാണ് പ്രാഥമിക നിഗമനം. ജോലിക്കാര്‍ ഉള്ളപ്പോള്‍ വാല്‍വ് തുറന്നതെന്തിനെന്ന സംശയമാണ് നാട്ടുകാര്‍ ഉന്നയിക്കുന്നത്. ഉദ്യോഗസ്ഥരുടെ ശ്രദ്ധക്കുറവാണ് അപകടത്തിനിടയാക്കിയതെന്നാണ് ആരോപണം.
വിശദമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം. അധികൃതരുടെ ഭാഗത്തുനിന്നു ഇത്തരമൊരു ഉറപ്പ് ലഭിക്കുന്നതു വരെ പോസ്റ്റുമോര്‍ട്ടം നടത്താന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍. ഇതേ തുടര്‍ന്ന് ഇന്നു രാവിലെ നടത്തേണ്ട പോസ്റ്റുമോര്‍ട്ടം നടപടികള്‍ വൈകുകയാണ്. കൊണ്ടോട്ടി എംഎല്‍എയും തഹസില്ദാരുമുള്പ്പെടെയുള്ളവര് പ്രശ്നത്തില്‍ ഇടപെട്ടിട്ടുണ്ട്.