കാമറ വഴിയില്‍ 51വര്‍ഷം പൂര്‍ത്തിയാക്കി ചിത്ര കൃഷ്ണന്‍കുട്ടി

ktm-chithraവി.ആര്‍. അരുണ്‍കുമാര്‍
കോട്ടയം: തെരഞ്ഞെടുപ്പു കാലത്ത് ചിത്ര കൃഷ്ണന്‍കുട്ടിയുടെ കാമറയ്ക്കു മുമ്പില്‍പ്പെടാത്ത നേതാക്കന്മാര്‍ ചുരുക്കമാണ്. ഫോട്ടോഗ്രഫിയില്‍ 51 വര്‍ഷം പൂര്‍ത്തിയാക്കിയ ചിത്ര കൃഷ്ണന്‍കുട്ടിയുടെ കാമറയ്ക്കു മുമ്പില്‍ വിവിധ രാഷ്്ട്രീയ പാര്‍ട്ടികളുടെ നേതാക്കന്മാരും ചിരിച്ചുകൊണ്ടു പല പോസില്‍ നിന്നിട്ടുണ്ട്.  ആര്‍. ബാലകൃഷ്ണപിള്ള മുതല്‍ കെ. സുരേഷ്കുറുപ്പുവരെ ഒരുപറ്റം നേതാക്കളാണ് തെരഞ്ഞെടുപ്പുകാലത്ത് ഇദ്ദേഹത്തിന്റെ സുറ്റുഡിയോയുടെ പടവുകള്‍ കയറിയിറങ്ങിയത്. കെ.എം. മാണി, പി.ജെ. ജോസഫ്, ടി.എം. ജേക്കബ്, രമേശ് ചെന്നിത്തല, പി.ടി. തോമസ്, ജോസഫ് എം.പുതുശേരി, കെ.സി. ജോസഫ്, ജോണി നെല്ലൂര്‍ തുടങ്ങിയ നേതാക്കളും പോസ്റ്ററിനുവേണ്ടി ഫോട്ടോയെടുക്കാന്‍ ചിത്ര കൃഷ്ണന്‍കുട്ടിയുടെ അടുത്തെത്തിയിട്ടുണ്ട്. ഈ തെരഞ്ഞെടുപ്പില്‍ കോട്ടയം നിയമസഭ മണ്ഡലത്തിലെ  സ്ഥാനാര്‍ഥികളായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും എം.എസ്. കരുണാകരനും മാത്രമാണു ചിത്ര കൃഷ്ണന്‍കുട്ടിയുടെ സ്റ്റുഡിയോയില്‍ പോസ്റ്ററുകള്‍ക്ക് വേണ്ടി ചിത്രമെടുത്തത്.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആദ്യകാല ചിത്രങ്ങള്‍ ചിത്രകൃഷ്ണന്‍ കുട്ടിയുടെ കാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഉമ്മന്‍ ചാണ്ടി ആദ്യമായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ ചിഹ്നം തെങ്ങായിരുന്നു. അന്നു പോസ്റ്ററുകളും ചുവരെഴുത്തും ഒന്നുമില്ലാത്ത കാലഘട്ടമായിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ അനുയായികള്‍ പല കവലകളിലും തെങ്ങുകള്‍ നടും. അതായിരുന്നു പ്രചാരണരീതി. അങ്ങനെ അനുയായികള്‍ നട്ട തെങ്ങിന്റെ ചിത്രങ്ങള്‍ ചിത്ര കൃഷ്ണന്‍കുട്ടിയുടെ കൈവശമുണ്ട്. ഉമ്മന്‍ ചാണ്ടി കെഎസ്‌യുവില്‍ സജീവപ്രവര്‍ത്തകനായിട്ടുള്ള കാലത്തെടുത്ത അദ്ദേഹത്തിന്റെ പടം ചിത്ര കൃഷ്ണന്‍കുട്ടിയുടെ തിരുനക്കരയിലുള്ള സ്റ്റുഡിയോയിലെ ചുവരില്‍ ഇപ്പോഴും പ്രദര്‍ശിപ്പിച്ചിട്ടുണ്ട.്

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കെഎസ്‌യുവില്‍ പ്രവര്‍ത്തിക്കുന്ന കാലത്ത് വിദ്യാര്‍ഥികള്‍ തമ്മിലുള്ള ആക്രമണത്തില്‍ പരിക്കേറ്റ ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിന്റെ അപൂര്‍വചിത്രവും ഇദേഹത്തിന്റെ ശേഖരത്തില്‍ ഭദ്രമാണ.് 19-ാം വയസില്‍ കോട്ടയത്തെ ഫോട്ടോപാലസ് എന്ന സ്റ്റുഡിയോയില്‍ നിന്നായിരുന്നു ചിത്രകൃഷ്ണന്‍കുട്ടി ഫേട്ടോഗ്രാഫറായുള്ള ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. 21-ാം വയസില്‍ മലയാളത്തിലെ പ്രമുഖ പത്രങ്ങളില്‍ ഫ്രീലാന്‍സറായി ജോലി ആരംഭിച്ചു. അതിനുശേഷം കൃഷ്ണന്‍ കുട്ടി സിനിമ മാഗസിനുകളില്‍ ഫോട്ടോഗ്രാഫറായി ജോലി ആരംഭിച്ചു. പ്രമുഖ ചലച്ചിത്ര മാഗസിനുകളിലെല്ലാം ഇദ്ദേഹം ജോലി ചെയ്തിട്ടുണ്ട്.

തോപ്പില്‍ ഭാസി, എംജിആര്‍, ജയന്‍, അടൂര്‍ ഭാസി, ബഹദൂര്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ശങ്കര്‍ തുടങ്ങിയ പ്രമുഖ ചലച്ചിത്രതാരങ്ങളുടെ പഴയകാല ചിത്രങ്ങളും കൃഷ്ണന്‍ കുട്ടിയുടെ ശേഖരത്തിലുണ്ട്. കോട്ടയം ശാസ്ത്രി റോഡില്‍ സ്ഥാപിച്ചിരിക്കുന്ന പി.ടി. ചാക്കോയുടെ പ്രതിമ അനാച്ഛാാദനം ചെയ്യാന്‍ എത്തിയ എംജിആറിനെ ഞെട്ടിച്ചുകൊണ്ടു കൃഷ്ണന്‍കുട്ടി ഒരു ചിത്രം അദ്ദേഹത്തിനു കൈമാറിയിരുന്നു. പ്രതിമ അനാച്ഛാദനം ചെയ്യാന്‍ എംജിആര്‍ കോട്ടയത്തേക്കു വരുന്നതിനു ഒരു മാസം മുമ്പു അദേഹത്തെ ചെന്നൈയിലുള്ള വസതിയില്‍ ചെന്നു കാണാനുള്ള അവസരം കൃഷ്ണന്‍കുട്ടിക്കു ലഭിച്ചിരുന്നു. അന്നു എംജിആര്‍ അറിയാതെ അദ്ദേഹം തൊപ്പിവയ്ക്കാതിരിക്കുന്ന ഫോട്ടോയെടുക്കാന്‍ സാധിച്ചു. തൊപ്പി വയ്ക്കാതിരിക്കുന്ന എംജിആറിന്റെ അപൂര്‍വ ചിത്രമാണ് കൃഷ്ണകുട്ടി എംജിആറിനു സമ്മാനമായി നല്‍കിയത്.

1972-ല്‍ തമിഴ്‌നാട്ടില്‍ ഡിഎംകെയും എഡിഎംകെയും വിഭജിച്ച സമയത്തെടുത്ത എംജിആറിന്റെ ഫോട്ടോകളും അദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്. 72-ാമത്തെ വയസിലും ചിത്ര കൃഷ്ണന്‍കുട്ടി ഫോട്ടോഗ്രാഫിയില്‍ നിറസാന്നിധ്യമാണ്. ലളിതകലാ അക്കാദമി വൈസ് ചെയര്‍മാന്‍, കാടമം ഗ്രോവേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ്, ചെറുകിട കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ എക്‌സിക്യൂട്ടീവ് മെംമ്പര്‍, കളര്‍ ലാബ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എന്നീ പദവികളിലും ഇദ്ദേഹം സജീവമാണ്.

Related posts