അടിയൊഴുക്കിന്റെ ആഴം തേടി ആലുവയില്‍ ഇരുമുന്നണികളും

BJPആലുവ: കനത്ത പോളിംഗ് രേഖപ്പെടുത്തിയ ആലുവ നിയോജകമണ്ഡലത്തില്‍ അടിയൊഴുക്കില്‍ കണ്ണുംനട്ട് കൂട്ടിക്കിഴിക്കല്‍ നടത്തുകയാണ് മുന്നണികള്‍. എല്‍ഡിഎഫും യുഡിഎഫും നേര്‍ക്കുനേരെ ഇഞ്ചോടിഞ്ച് പോരാടിയ ഇവിടെ ഇരുകൂട്ടരും വിജയം അവകാശപ്പെടുന്നുണ്ട്. അക്കൗണ്ട് തുറക്കാനായില്ലെങ്കിലും കടുത്ത മത്സരം കാഴ്ച വച്ചതിന്റെ അഭിമാനത്തിലാണ്  ബിജെപി സഖ്യം. 83 ശതമാനം പോളിംഗ് നടന്ന ആലുവ മണ്ഡലത്തിന്റെ വോട്ടെണ്ണല്‍ യുസി കോളജിലാണ് നടക്കുന്നത്.

കഴിഞ്ഞ തവണത്തെ  ഭൂരിപക്ഷത്തേക്കാള്‍ കൂടുതല്‍ വോട്ടിന് അന്‍വര്‍ സാദത്ത് വിജയിക്കുമെന്നാണ് യുഡിഎഫ് ക്യാമ്പിലെ ആത്മവിശ്വാസം. 15000 മുതല്‍ 20,000 വരെ ഭൂരിപക്ഷം നേടുവാന്‍ സാധ്യതയുണ്ടെന്ന കണക്കും അവര്‍ നിരത്തുന്നുണ്ട്. കാഞ്ഞൂര്‍, ശ്രീമൂലനഗരം, എടത്തല, കീഴ്മാട് പഞ്ചായത്തുകളിലും ആലുവ നഗരസഭയിലും വ്യക്തമായ ലീഡ് നേടുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് യുഡിഎഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ ലത്തീഫ് പൂഴിത്തറ രാഷ്ട്രദീപികയോട് പറഞ്ഞു. സ്ഥാനാര്‍ഥി അന്‍വര്‍ സാദത്തും തികഞ്ഞ വിജയപ്രതീക്ഷയില്‍ തന്നെയാണ്.

എന്നാല്‍ ഇക്കുറി ആലുവയില്‍ ചെങ്കൊടി പാറുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഇടതുമുന്നണി. കോണ്‍ഗ്രസ് ആധിപത്യം അട്ടിമറിക്കാന്‍ അഡ്വ. വി. സലിമിന്റെ സ്ഥാനാര്‍ഥിത്വം കൊണ്ട് കഴിഞ്ഞുവെന്നാണ് അവര്‍ കരുതുന്നത്. 2000ത്തിനും 4000ത്തിനുമിടയില്‍ ഭൂരിപക്ഷം നേടുമെന്നാണ് എല്‍ഡിഎഫിന്റെ കണക്കുകൂട്ടല്‍. അഴിമതി ഭരണത്തിനെതിരേയുള്ള  ജനരോഷവും സാമുദായിക പിന്തുണയും വോട്ടായി മാറിയാല്‍ ആലുവയില്‍ അട്ടിമറി തന്നെയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി നേതാക്കളും പ്രവര്‍ത്തകരും.

ബിഡിജെഎസിന്റെ  കടന്നുവരവില്‍  സന്തുഷ്ടരാണ് എന്‍ഡിഎ സഖ്യം. പരമ്പരാഗത ബിജെപി വോട്ടുകള്‍ക്കൊപ്പം ഈഴവ പിന്തുണയുള്ള ബിഡിജെഎസും ചേരുന്നതോടെ മണ്ഡലത്തില്‍ കാര്യമായ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞുവെന്ന അവകാശവാദമാണ് എന്‍ഡിഎ ഉന്നയിക്കുന്നത്. ബിജെപി സ്ഥാനാര്‍ഥി ലതാ ഗംഗാധരന്‍ ഇവിടെ 30,000 മുതല്‍ 45,000 വോട്ടുകള്‍ വരെ നേടുമെന്നാണ് അവരുടെ കണക്കുകൂട്ടല്‍. ചെങ്ങമനാട്, എടത്തല പഞ്ചായത്തുകളില്‍ രണ്ടു മുന്നണികളേക്കാള്‍ മുന്നിലെത്തുമെന്ന് ബിജെപി കരുതുന്നു. ബിജെപി നേടുന്ന വോട്ടുകളെ ആശ്രയിച്ചാണ് ഇരുമുന്നണികളുടെയും ജയപരാജയ നിര്‍ണയമിരിക്കുന്നത്.

Related posts