പറവൂരിലെ രണ്ട് ബൂത്തുകളില്‍ 18 വോട്ടിന്റെ കുറവ്; റീപോളിംഗ് തീരുമാനം ഫലപ്രഖ്യാപനത്തിനുശേഷം

KKD-ELECTIONപറവൂര്‍: പറവൂര്‍ നിയോജകമണ്ഡലത്തിലെ രണ്ടു ബൂത്തുകളില്‍ ഒമ്പതു വീതം വോട്ടുകള്‍ യന്ത്രത്തില്‍ കുറവായി വന്നത് പ്രശ്‌നമാകില്ലെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് അയച്ചു. മൊത്തം രണ്ടിടങ്ങളില്‍  18 വോട്ടിന്റെ കുറവാണ് മെഷീനില്‍ കാണിച്ചത്. ഇതുമൂലം ഇടത് മുന്നണി സ്ഥാനാര്‍ഥി ശാരദാ മോഹന്റെ ചീഫ് ഇലക്ഷന്‍ ഏജന്റ് കെ.എം.ദിനകരന്‍ ഇതേക്കുറിച്ച് വരണാധികാരിക്ക് പരാതി നല്‍കിയിരുന്നു.

വരണാധികാരിയായ  ഡെപ്യൂട്ടി കളക്ടര്‍ (എല്‍ആര്‍) വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷനും നല്‍കിയിട്ടുണ്ട്. 21-ാം നമ്പര്‍ ബൂത്തായ കുഞ്ഞിത്തൈ എസ്എന്‍എല്‍പിയിലെ  ബുത്തില്‍ ആകെ 1517 വോട്ടര്‍മാരാണുള്ളത്.  അതില്‍ 1296 പേര്‍ വോട്ട് ചെയ്തതായിട്ടാണ് രേഖ. എന്നാല്‍ വോട്ടിംഗ് യന്ത്രത്തില്‍ 1287 വോട്ട് രേഖപ്പെടുത്തിയിട്ടുള്ളൂ.  ഇവിടെ ഒമ്പത് വോട്ടുകളുടെ  വ്യത്യാസം വന്നിട്ടുണ്ട്. 65-ാം നമ്പര്‍ ബൂത്തായ  ചേന്ദമംഗലം കോട്ടയില്‍ കോവിലകം സെന്റ് മേരീസ് എല്‍പിഎസിലെ ബൂത്തില്‍ ആകെ 1,274 വോട്ടര്‍മാരാണുള്ളത്.  ഇതില്‍ 1087 വോട്ടര്‍മാര്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തിയെങ്കിലും യന്ത്രത്തില്‍ 1078 വോട്ടര്‍മാരാണ് വോട്ട് ചെയ്തിട്ടുള്ളൂ.  ഇവിടേയും ഒന്‍പത് വോട്ടിന്റെ കുറവ് വന്നു.

റീപോളിംഗ് ആവശ്യപ്പെട്ട് എല്‍ഡിഎഫ് കത്ത് നല്‍കിയെങ്കിലും പത്ത് വോട്ടില്‍ താഴെ മാത്രം വ്യത്യാസമേയുള്ളൂവെന്നത് കൂടുതല്‍ ഗൗരവമുള്ള സാഹചര്യമില്ലെന്നും ഫലപ്രഖ്യാപനം കഴിഞ്ഞ് ഭൂരിപക്ഷ വ്യത്യാസം നോക്കി നടപടി സ്വീകരിക്കാമെന്നുമുള്ള  അഭിപ്രായമാണ് അധികൃതര്‍ നല്‍കുന്നത്. ഇന്ത്യയില്‍ ആദ്യമായി വോട്ടിംഗ് യന്ത്രം വോട്ടിംഗിന് പരീക്ഷിച്ച പറവൂരില്‍  അന്ന് ഈ പ്രശ്‌നത്തിന്റെ പേരില്‍ സുപ്രീംകോടതിയില്‍ കേസ് വന്നതാണ്. തുടര്‍ന്ന് മെഷീന്‍ ഉപയോഗിച്ചാണ് റീപോളിംഗ് നടത്തിയത്. ഇതില്‍ ശിവന്‍പിള്ളയെ തോല്‍പിച്ച് എ.സി. ജോസ് വിജയിച്ചിരുന്നു.

Related posts