കെ.കെ.രമയുടെ സാന്നിധ്യം ഗുണമായത് ഇടതുമുന്നണിക്ക്

KKD-REMAവടകര: ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിനു ശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ.കെ.രമയുടെ സാന്നിധ്യം ഗുണമായത് ഇടതുമുന്നണിക്ക്. സിറ്റിംങ് എംഎല്‍എ സി.കെ. നാണു തിളക്കമേറെ വിജയം കൊയ്തത് സിപിഎമ്മിന് ആശ്വാസമായി. രമയുടെ സാന്നിധ്യം ആരെ ബാധിക്കുമെന്ന ആശങ്ക ഉയര്‍ന്നിരുന്നു. യുഡിഎഫിനെയാണ് ക്ഷീണമേല്‍പിച്ചതെന്ന് ഫലം വ്യക്തമാക്കുന്നു. കഴിഞ്ഞ തവണത്തെ ഭൂരിപക്ഷമായ 847ല്‍ നിന്നും ഇത്തവണ സി.കെ. നാണുവിന്റെ ഭൂരിപക്ഷം 9511 ആയി ഉയര്‍ന്നു. എല്‍ഡിഎഫിന് 49,211 വോട്ടും യുഡിഎഫിലെ മനയത്ത് ചന്ദ്രന്(ജെഡിയു) 39,700 വോട്ടും ലഭിച്ചു.

കെ.കെ. രമ 20,504 വോട്ടുകള്‍ നേടി വന്‍ മുന്നേറ്റം നടത്തി്. യുഡിഎഫില്‍ നിന്ന് ഗണ്യമായ തോതില്‍ രമക്കനുകൂലമായി വോട്ട് ചോര്‍ച്ച സംഭവിച്ചെന്നുവേണം കരുതാന്‍. അതേ സമയം ശക്തമായ മത്സരത്തിന്റെ പാശ്ചാത്തലത്തില്‍ സ്വന്തം വോട്ട് ഉറപ്പിച്ച് നിര്‍ത്താനായതും ഭൂരിപക്ഷം പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കാന്‍ സാധിച്ചതും എല്‍ഡിഎഫിന് നേട്ടമായി. 2011 ല്‍  46065 വോട്ട് നേടിയ യുഡിഎഫിന് ഇത്തവണ പതിനായിരത്തിലേറെ വോട്ടുകള്‍ നഷ്ടപ്പെട്ടു.

കോണ്‍ഗ്രസിലെ ഐ വിഭാഗവും മുസ്‌ലിം ലീഗും ആര്‍എംപിക്ക് അനുകൂലമായി വോട്ടു മറിച്ചുവെന്ന ആരോപണം യുഡിഎഫ് കേന്ദ്രങ്ങളില്‍ ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ പ്രാവശ്യം 10098 വോട്ടായിരുന്നു ആര്‍എംപിക്കു കിട്ടിയതെങ്കില്‍ ഇക്കുറി ഇരട്ടിയിലേറെയായി. അതേസമയം, വടകരയില്‍ ബിജെപി വോട്ടു നില മെച്ചപ്പെടുത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 6909 വോട്ടായിരുന്നത് ഇത്തവണ 13,937 ആയി. എസ്ഡിപിഐ-എസ്പി സഖ്യ സ്ഥാനാര്‍ഥി പി.അബ്ദുല്‍ ഹമീദ് 2673 വോട്ടുകള്‍ നേടി.

Related posts