ശര്‍മ്മയെ തഴഞ്ഞതില്‍ പ്രതിഷേധം ; എറണാകുളത്തിനു മന്ത്രിയില്ല

ekm-sharmaവൈപ്പിന്‍: പാര്‍ട്ടി പ്രവര്‍ത്തകരുടേയും അനുഭാവികളുടേയും പ്രതീക്ഷക്ക് മങ്ങലേല്‍പ്പിച്ചുകൊണ്ട്  വൈപ്പിന്‍ നിയോജകമണ്ഡലത്തിന്റെ പ്രതിനിധിയായ എസ് ശര്‍മ്മയെ മന്ത്രിസ്ഥാനം നല്‍കാതെ തഴഞ്ഞതില്‍ മണ്ഡലത്തിലെ ഘടകകക്ഷികള്‍ ഉള്‍പ്പെടെയുള്ള പാര്‍ട്ടിക്കാര്‍ക്ക് മുറുമുറുപ്പ്. എങ്കിലും പാര്‍ട്ടി അച്ചടക്കത്തെ ചൊല്ലി ആരും പരസ്യമായ എതിര്‍പ്പ് അറിയിച്ചിട്ടില്ല.

വൈപ്പിന്‍ നിയോജകമണ്ഡലത്തിന്റെ ചരിത്രത്തില്‍ സിപിഎമ്മിനു ലഭിക്കാത്ത മൃഗീയ ഭൂരിപക്ഷമാണ് ഇക്കുറി ശര്‍മ്മക്ക് ലഭിച്ചത്. ശര്‍മ്മ വൈപ്പിനില്‍ ഇത് രണ്ടാം വട്ടമാണെങ്കിലും  നിയോജകമണ്ഡലത്തില്‍ ഇടതുമുന്നണി തുടര്‍ച്ചയായ മൂന്ന് വിജയം കൈപ്പിടിയിലൊതുക്കിയെന്ന മറ്റൊരു ചരിത്രവും  സൃഷ്ടിച്ചാണ് ഈ വിജയം. യുഡിഎഫിന്റെ പ്രസ്റ്റീജ് പോരാട്ടം നടന്ന വൈപ്പിനില്‍ ഇക്കുറി പ്രചരണത്തിനായി  മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി രണ്ടു തവണ എത്തിയെന്നത് ശ്രദ്ധേയമായിരുന്നു. കൂടാതെ കേന്ദ്രത്തില്‍ നിന്നെത്തിയ എ ഐസിസി ജനറല്‍ സെക്രട്ടറി മുഗുള്‍ വാസ്‌നിക് സ്ഥാനാര്‍ഥിക്കൊപ്പം 20 കിലോമീറ്ററോളം വാഹനപ്രചരണ ജാഥയില്‍ സംബന്ധിച്ചു.

കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍, ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തല മറ്റ് നിരവധി നേതാക്കള്‍ മണ്ഡലത്തിലെത്തി ബഹുവിധ വാഗ്ദാനങ്ങള്‍ നല്‍കിയിട്ടും ജനം ഇടതുപക്ഷത്തിനെയാണ് അനുകൂലിച്ചത്. ഈ ഒരു പ്രതിബദ്ധത പാര്‍ട്ടി കേന്ദ്ര സംസ്ഥാന നേതൃത്വം വൈപ്പിന്‍ കരക്കാരോട് കാണിച്ചില്ലെന്നാണ്  ഒരു സിപിഎം നേതാവ് പ്രതികരിച്ചത്. മാത്രമല്ല സീനിയറും പരിചയസമ്പന്നനുമായ ശര്‍മ്മയെ തഴഞ്ഞതോടെ  സംസ്ഥാനത്തിന്റെ വ്യാവസായിക തലസ്ഥാനമായ എറണാകുളം ജില്ലയുടെ പ്രാതിനിധ്യവും ഇല്ലാതായെന്ന് ഈ നേതാവ് വ്യക്തമാക്കി.

കണ്ണൂര്‍ ജില്ലയില്‍ നിന്നും മുഖ്യമന്ത്രിയടക്കം നാലു പേര്‍ മന്ത്രിക്കസേരയിലെത്തിയപ്പോഴാണ് എറണാകുളത്തിനോട് ഈ അവഗണനയെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടി.മാത്രമല്ല കഴിഞ്ഞ യുഡിഎഫ് മന്ത്രി സഭയില്‍ കെ. ബാബു, അനൂപ് ജേക്കബ്, വി.കെ.  ഇബ്രാഹിംകുഞ്ഞ് എന്നിങ്ങനെ മൂന്ന് മന്ത്രിമാര്‍ ഉണ്ടായിടത്താണ് എല്‍ഡിഎഫ് എറണാകുളത്തിനെ പൂര്‍ണമായും തഴഞ്ഞത്.

Related posts