ആംഗന്‍വാടി ജീവനക്കാര്‍ക്ക് വര്‍ധിപ്പിച്ച വേതനം: കാരശേരി പഞ്ചായത്ത് ഭരണസമിതിക്കെതിരെ യുഡിഎഫ്

PKD-RUPEESമുക്കം: കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആംഗന്‍വാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ എന്നിവര്‍ക്ക് വര്‍ധിപ്പിച്ചുനല്‍കിയ വേതനം നല്‍കാന്‍ നടപടിയില്ലാത്ത കാരശേരി പഞ്ചായത്ത് ഭരണസമിതിയുടെ നിലപാടിനെതിരെ യുഡിഎഫ് അംഗങ്ങള്‍ രംഗത്ത്.  ഭരണ സമിതിയുടെ നിലപാടിനെതിരെ ഇന്നലെ നടന്ന ഭരണ സമിതി യോഗത്തില്‍ യു ഡി എഫ് അംഗങ്ങള്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്തി. എം.ടി. അഷ്‌റഫ്, പി. പി. ശിഹാബുദ്ധീന്‍, വി.എന്‍. ജംനാസ്, എന്‍.കെ. അന്‍വര്‍ എന്നിവരാണ് വിയോജന കുറിപ്പ് രേഖപ്പെടുത്തിയത്.

കാരശേരി ഗ്രാമപഞ്ചായത്തില്‍ ആകെ 27 ആംഗന്‍വാടികളിലായി 54 പേരാണ് ജോലി ചെയ്യുന്നത്. ഇവരുള്‍പ്പെടെ സംസ്ഥാനത്താകമാനമുള്ള ആംഗന്‍വാടി ജീവനക്കാര്‍ക്ക്  കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്ത് വര്‍ക്കര്‍ക്ക് 10000, ഹെല്‍പ്പര്‍ക്ക് 7000 എന്നിങ്ങനെയാണ് ശമ്പളം വര്‍ധിപ്പിച്ചത്. എന്നാല്‍ സമീപത്തെ മാവൂര്‍, അരീക്കോട് തുടങ്ങിയ യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളിലെല്ലാം വര്‍ധിപ്പിച്ച വേതനം നല്‍കുന്നുണ്ടന്നും എന്നാല്‍ കാരശേരിയില്‍ ഇത് നടപ്പിലാക്കാന്‍ പഞ്ചായത്തധികൃതര്‍ തയാറാകുന്നില്ലന്നും യുഡിഎഫ് അംഗം എം.ടി. അഷ്‌റഫ് പറഞ്ഞു.

ഇടത് അനുകൂല സംഘടനയില്‍പ്പെട്ടവരാണ് പഞ്ചായത്തിലെ 95 ശതമാനം ജീവനക്കാരെന്നും എന്നിട്ടുപോലും അര്‍ഹതപ്പെട്ട വേതനം നല്‍കാന്‍ മടിക്കുന്നത് നീതീകരിക്കാനാവില്ലെന്നും എം.ടി. അഷ്‌റഫ് പറഞ്ഞു.

Related posts