പരിശോധനകളില്ല; രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് പഴുപ്പിച്ച മാങ്ങകള്‍ സുലഭം

kkd-mangoവൈത്തിരി: ആരോഗ്യ വകുപ്പ് അടക്കമുള്ളവരുടെ പരിശോധനകള്‍ പേരിനുമാത്രം ഒതുങ്ങുമ്പോള്‍ വിപണിയില്‍ രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് പഴുപ്പിച്ച മാങ്ങകള്‍ സുലഭമായി വിറ്റഴിക്കുന്നു. നഗര,ഗ്രാമ വ്യത്യാസമില്ലാതെയാണ് പഴക്കടകളില്‍ വിഷം പുരട്ടിയ മാമ്പഴങ്ങള്‍ വില്‍ക്കുന്നത്. കടയില്‍ നിരത്തിവച്ചിരിക്കുന്ന മാമ്പഴങ്ങളെ പഴുത്തുതുടുത്ത മഞ്ഞനിറമുള്ള മാമ്പഴങ്ങള്‍ ആക്കുന്നതിനായി ഗ്യാസ് വെല്‍ഡിംഗിന് ഉപയോഗിക്കുന്ന കാര്‍ബൈഡ് പൊടിയും ഇത്തഡോണ്‍ എന്ന രാസവസ്തുവും വ്യാപകമായി ഉപയോഗിക്കുന്നു.

വേഗത്തില്‍ പഴുപ്പിക്കുന്നതിനുവേണ്ടി ഇത്തഡോണ്‍, എത്തിഫോണ്‍ എന്നി പേരുകളില്‍ വിപണിയില്‍ ലഭ്യമാകുന്ന രാസപദാര്‍ത്ഥം പച്ചമാങ്ങയില്‍ സ്‌പ്രേ ചെയ്യുകയാണ്. ക്യാന്‍സര്‍ അടക്കമുള്ള മാരകമായ രോഗങ്ങള്‍ക്ക് കാരണമാകുന്ന രാസവസ്തുവാണ് പഴുപ്പിക്കുന്നതിനായി ഉപയോഗിക്കുന്നത്. നേരത്തെ കാല്‍സ്യം കാര്‍ബൈഡ് ഉപയോഗിച്ചാണ് മാങ്ങ പഴുപ്പിച്ചിരുന്നത്. ഇതിനായി പ്രത്യേക ഗോഡൗണും സമയവും വേണ്ടിവന്നിരുന്നു. എന്നാല്‍ ഇന്ന് ഉപയോഗിക്കുന്ന പുതിയരീതി അനുസരിച്ച് മാങ്ങ പഴുപ്പിക്കാന്‍ നാല്മണിക്കൂര്‍ മതിയാകും.

മാമ്പഴ സീസണ്‍ തുടങ്ങിയതോടെ കേരളത്തിനുപുറമെ തമിഴ്‌നാട്ടില്‍നിന്നും ദിവസവും ലോഡുകണക്കിന് മാങ്ങകളാണ് ജില്ലയിലെത്തുന്നത്. വൈകീട്ടെത്തുന്ന മാങ്ങ രാവിലെ വില്‍പ്പനയ്‌ക്കെത്തും. പച്ച മാങ്ങ അടുക്കിവയ്ക്കുന്ന പെട്ടിക്കുള്ളില്‍ കാര്‍ബൈഡ് പൊടിവിതറി വെള്ളം തളിച്ചശേഷം അടച്ചുകെട്ടുന്നു. കാര്‍ബൈഡും വെള്ളവും രാസപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയും അസെറ്റിലിന്‍ വാതകവും പലതരം ഓക്‌സൈഡുകളും പച്ചമാങ്ങയില്‍ പ്രവേശിക്കുന്നതോടെയാണ് മാങ്ങ പഴുക്കുന്നത്.

ഇത്തരത്തില്‍ പത്തുമണിക്കൂറുകെണ്ട് പച്ചമാങ്ങകളെ ഈ വിധം പഴുപ്പിച്ചെടുക്കാനാകും. മാമ്പഴത്തിലൂടെ ശരീരത്തില്‍ പ്രവേശിക്കുന്ന കാര്‍ബൈഡ് മാരകമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാവാറുണ്ട്്. കാന്‍സറിനുപുറമെ തലച്ചോറിന്റെ പ്രവര്‍ത്തനത്തേയും ഇത് കാര്യമായി ബാധിക്കാന്‍ സാധ്യതയുണ്ട്. മാമ്പഴത്തിലൂടെ ഉളളില്‍ ചെല്ലുന്ന കാര്‍ബൈഡ് വയറ്റില്‍ പഴുപ്പുണ്ടാക്കാനുള്ള സാധ്യത വളരെകൂടുതലാണ്.

പഴങ്ങളിലും മറ്റും വിഷം കലര്‍ത്തുന്നത് കണ്ടത്താനും നടപടികളെടുക്കാനും ഭക്ഷ്യസുരക്ഷ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക സ്ക്വാഡ് പ്രവര്‍ത്തിക്കുന്നുണ്ടങ്കിലും ഇവരുടെ പ്രവര്‍ത്തനം കാര്യക്ഷമമാകുന്നില്ല. രാസപദാര്‍ത്ഥങ്ങള്‍ പുരട്ടിയ മാമ്പഴങ്ങള്‍ കര്‍ണാടക, ലക്കിടി തുടങ്ങിയ അതിര്‍ത്തികള്‍ കടന്നുവരുന്നത് തടയാനും സംവിധാനങ്ങള്‍ കുറവാണ്.

Related posts