തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല കാന്പസിൽ ജീവനക്കാരന്റെ കാർ ഓട്ടോറിക്ഷയിൽ തട്ടിയതിനെ തുടർന്ന് വാക്കേറ്റം. കാർ ഓടിച്ച സർവകലാശാല ജീവനക്കാരനും ഓട്ടോഡ്രൈവറും തമ്മിലാണ് പ്രശ്നമുണ്ടായത്. സംഭവത്തെ തുടർന്നു ജീവനക്കാരും ഓട്ടോഡ്രൈവർമാരും സംഘടിച്ചതോടെ പ്രശ്നം സങ്കീർണമായി.
ഇരുവാഹനങ്ങളും തേഞ്ഞിപ്പലം പോലീസ് കസ്റ്റഡിയിലെടുത്തതോടെ ഓട്ടോഡ്രൈവർമാർ പ്രതിഷേധവുമായി രംഗത്തെത്തി. കാന്പസിനുള്ളിൽ സർവകലാശാലാ ഉദ്യോഗസ്ഥരുടെ വാഹനങ്ങൾക്കു മാത്രം പ്രവേശനമുള്ളൂവെന്ന രീതിയിലാണ് പലരുടെയും പെരുമാറ്റമെന്നും ഓട്ടോ തൊഴിലാളികളോടു മോശമായി പെരുമാറുന്നത് പതിവാണെന്നും ഡ്രൈവർമാർ പറഞ്ഞു.
എന്നാൽ ഇക്കാര്യത്തിൽ ജീവനക്കാർ പ്രതികരിക്കാൻ തയാറായില്ല. കാന്പസിലെ ലൈബ്രറിക്ക് സമീപം ഓട്ടോറിക്ഷയും സർവകലാശാലാ ഉദ്യാഗസ്ഥന്റെ കാറും തമ്മിൽ തട്ടിയുണ്ടായതോടെയാണ് പ്രശ്നങ്ങൾക്കു തുടക്കം. ഓട്ടം വിളിച്ചു വന്ന ജീവനക്കാരിയെ ഇറക്കാൻ നിർത്തിയിട്ട ഓട്ടോയിൽ പാർക്കിംഗിലേക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടെ കാർ ചെറിയ തോതിൽ തട്ടുകയായിരുന്നെന്നും തെറ്റ് ഉദ്യാഗസ്ഥന്റെ ഭാഗത്തായിട്ടും ഇയാൾ ഡ്രൈവർക്കു നേരെ തട്ടിക്കയറുകയും പോലിസിൽ പരാതി നൽകുയായിരുന്നുവെന്നു ഓട്ടോ ഡ്രൈവർമാർ പറഞ്ഞു.
ഇതോടെയാണ് തേഞ്ഞിപ്പലം പാർക്കിംഗ് ഏരിയയിലെ അൻപതോളം ഓട്ടോ ഡ്രൈവർമാർ ഓട്ടോയുമായി തേഞ്ഞിപ്പലം പോലീസ്് സ്റ്റേഷനിലേക്ക് പ്രതിഷേധവുമായെത്തിയത്. ജീവനക്കാരുടെ പാർക്കിംഗ് ഏരിയയിൽ ഓട്ടോ നിർത്തിയെന്നാരോപിച്ചു അടുത്തിടെ വാക്കേറ്റമുണ്ടായിരുന്നു. കാന്പസിൽ ജീവനക്കാരുടെ വാഹനങ്ങൾ അലക്ഷ്യമായി പാർക്കുന്നത് പതിവാണെന്ന് ഓട്ടോഡ്രൈവർമാർ ആരോപിച്ചു.