വിശദീകരണം നല്‍കുന്നതിനു സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍സമയം ആവശ്യപ്പെട്ടു; മുന്‍ഡിജിപി സെന്‍കുമാര്‍ നല്‍കിയ ഹര്‍ജി 24ലേക്ക് മാറ്റി

SENകൊച്ചി : ഡിജിപി പദവിയില്‍ നിന്ന് നീക്കിയതിനെതിരെ മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ നല്‍കിയ ഹര്‍ജി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് െ്രെടബ്യൂണല്‍ (സിഎടി) ഈ മാസം 24നു പരിഗണിക്കാനായി മാറ്റി. കേസില്‍ വിശദീകരണം നല്‍കുന്നതിനു സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍സമയം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ട്രൈബ്യൂണലിന്റെ തീരുമാനം.  സിഎടി ജുഡീഷ്യല്‍ അംഗം ജസ്റ്റീസ് എന്‍കെ ബാലകൃഷ്ണന്‍, പദ്മിനി ഗോപിനാഥ് എന്നിവരുള്‍പ്പെട്ടബെഞ്ചാണ് പരിഗണിക്കുന്നത്.

ഡിജിപി ഉള്‍പ്പെടെയുള്ള സുപ്രധാന പദവികളില്‍ നിയമിക്കപ്പെടുന്നവരെ കുറഞ്ഞത് രണ്ടു വര്‍ഷമെങ്കിലും തുടരാന്‍ അനുവദിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് ടി.പി. സെന്‍കുമാര്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. എന്നാല്‍ സെന്‍കുമാര്‍ ഒഴിഞ്ഞതിനെത്തുടര്‍ന്ന് ലോക്‌നാഥ് ബെഹ്‌റ അടുത്ത ഡിജിപിയായി ചുമതലയേറ്റുവെന്നും ഹര്‍ജിയിലെ ആവശ്യം നിലനില്‍ക്കുന്നതല്ലെന്നുമാണ് സര്‍ക്കാരിന്റെ വാദം. കേരള പോലീസ് ആക്ടിലെ 97(2) പ്രകാരം സേവനത്തിലെ പോരായ്മകള്‍ കണക്കിലെടുത്ത് പൊതുജന താല്പര്യം മുന്‍നിറുത്തി മാറ്റുന്നുവെന്നാണ് ഉത്തരവില്‍ പറയുന്നത്.

എന്നാല്‍ തനിക്കെതിരെ പൊതുജനങ്ങളില്‍ നിന്ന് പരാതികളോ അഴിമതിയാരോപണങ്ങളോ ഉണ്ടായിട്ടില്ലെന്ന് സെന്‍കുമാര്‍ സീനിയര്‍ അഡ്വക്കേറ്റ് എസ്. ശ്രീകുമാര്‍, അഡ്വ. രാധാകൃഷ്ണന്‍ നായര്‍ എന്നിവര്‍ മുഖേന നല്‍കിയ ഹര്‍ജിയില്‍ സെന്‍കുമാര്‍ പറയുന്നു. തനിക്ക് മികച്ച കരിയര്‍ റെക്കാര്‍ഡും കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടുമാണുള്ളത്. 2002 ലും 2009 ലും സ്തുത്യര്‍ഹമായ സേവനത്തിന്  രാഷ്ട്രപതിയുടെ മെഡല്‍ ലഭിച്ചിട്ടുണ്ട്.

ശബരിമല സീസണിലും കഴിഞ്ഞ തദ്ദേശ ഭരണ തിരഞ്ഞെടുപ്പിലും സംസ്ഥാനത്ത് അടുത്തിടെയുണ്ടായ വി.ഐ.പി സന്ദര്‍ശനങ്ങളിലുമൊക്കെ മികച്ച രീതിയിലുള്ള ക്രമസമാധാന പാലനമാണ് നടത്തിയത്. എന്നിട്ടും സേവനത്തിലെ പോരായ്മയാണ് സ്ഥലം മാറ്റത്തിനു കാരണമെന്ന വാദം ശരിയല്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

Related posts