ചെള്ളുപനി: ജാഗ്രത പാലിക്കണം: ഡിഎംഒ

KLM-PANIകൊല്ലം :ജില്ലയില്‍ പത്തനാപുരം, നിലമേല്‍ ഭാഗങ്ങളില്‍ ചെള്ളുപനിയുടെ ഓരോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഇതിനെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ വി വി ഷേര്‍ളി അറിയിച്ചു. എലിയുടെ പുറത്ത് കാണുന്ന ചെള്ളു വഴിയാണ് മഴക്കാലത്ത് ചെള്ളുപനി പടരുന്നത്. ഇതിന്റെ കടിയേറ്റ് ആറു മുതല്‍ 20 ദിവസം കഴിയുമ്പോള്‍ രോഗലക്ഷണം കണ്ടുതുടങ്ങും. അതികഠിനമായ പനി, വിറയല്‍, ദേഹവേദന, തൊണ്ടവേദന, ചുമ, നെഞ്ചുവേദന എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍.

ചെള്ളിന്റെ കടിയേറ്റ ഭാഗത്ത് കറുത്ത വ്രണം ഉണ്ടാവും. കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കില്‍ രോഗം ശ്വാസകോശത്തെയും, തലച്ചോറിനെയും, ഹൃദയത്തേയും ബാധിച്ച് മരണം സംഭവിക്കാന്‍ ഇടയുണ്ട്. പ്രതിരോധമാര്‍ഗമെന്ന നിലയില്‍ എലി കളെ നശിപ്പിക്കുകയും കുറ്റിക്കാട് വെട്ടി വൃത്തിയാക്കുകയും ചെയ്യണം. ചെള്ളുപനി പ്രതിരോധ ഗുളികകള്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ലഭിക്കുമെന്ന്  ഡിഎംഒ അറിയിച്ചു.

Related posts