കൽപ്പറ്റ: ക്രിസ്തുമസ് പുതുവത്സരാഘോഷത്തോടനുബന്ധിച്ച് അബ്കാരി മേഖലയിൽ ഉണ്ടാകാനിടയുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിന് എക്സൈസ് വകുപ്പ് ജില്ലയിൽ സ്പെഷൽ എൻഫോഴ്സ്മെന്റ് ഡ്രൈവ് തുടങ്ങി. ജനവരി അഞ്ച് വരെയാണ് ഇതിന്റെ ഭാഗമായി പ്രത്യേക പരിശോധനകളും റെയ്ഡുകളും നടത്തുക. വ്യാജ മദ്യ, മയക്കുമരുന്ന് മാഫിയകളുടെ പ്രവർത്തനം പൂർണമായും ഇല്ലാതാക്കാനുള്ള ഉൗർജ്ജിത പരിശോധനകളാണ് ജില്ലയിലുടനീളം നടക്കുക.
അന്യ സംസ്ഥാനങ്ങളിൽ നിന്നും സ്പിരിറ്റ്, ചാരായം, വിദേശമദ്യം എന്നിവ കടത്തിക്കൊണ്ടുവരുന്നത് തടയാൻ ചെക്ക് പോസ്റ്റുകളിലും അതിർത്തികളിലും വ്യാപക പരിശോധന നടത്തും. ഗ്രാമങ്ങൾ കേന്ദ്രീകരിച്ചുള്ള അനധികൃത മദ്യ വിൽപ്പനക്കാർക്കെതിരെയും കർശന നടപടികൾ സ്വീകരിക്കും.
അനധികൃത വൈൻ നിർമ്മാണം, വ്യാജ വാറ്റ്, അരിഷ്ടത്തിൽ മദ്യം ചേർത്തുള്ള വിൽപ്പന എന്നിവയ്ക്കെതിരെ നടപടി സ്വീകരിക്കും. വ്യാജ വാറ്റിനെ സംബന്ധിച്ച് രഹസ്യവിവരങ്ങൾ എൻഫോഴ്സ്മെന്റ് വിഭാഗം ശേഖരിക്കും. എക്സൈസ് ഇന്റലിജൻസ് വിഭാഗത്തെ ഇതിനായി വിന്യസിച്ചിട്ടുണ്ട്. ഈ രംഗത്തെ സ്ഥിരം കുറ്റവാളികളുടെ വിവരങ്ങൾ ശേഖരിച്ച് നിരീക്ഷണം ശക്തമാക്കും.
ജില്ലാ, നിയോജക മണ്ഡലം, പഞ്ചായത്ത് തലത്തിലുള്ള ജനകീയ സമിതികളുടെ പിന്തുണയും ഉപയോഗപ്പെടുത്തും. സമിതികൾക്ക് എക്സൈസ് വിഭാഗത്തിന് ഇതു സംബന്ധിച്ചുള്ള വിവരങ്ങൾ നൽകാം. പൊതുജനങ്ങളിൽ നിന്നും വിവരങ്ങൾ ശേഖരിക്കും. വ്യാജ വാറ്റു നടത്തുന്ന സ്ഥലങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ എക്സൈസ്, പോലീസ്, വനം, റവന്യു വിഭാഗത്തിന്റെ സംയുക്ത റെയ്ഡുകൾ നടത്തും.
സംസ്ഥാന അതിർത്തി പ്രദേശങ്ങളിലും എക്സൈസ് ചെക്ക് പോസ്റ്റില്ലാത്തതുമായ അതിർത്തികളിൽ പ്രത്യേക വാഹന പട്രോളിംഗ് ഏർപ്പെടുത്തും. ചെക്ക് പോസ്റ്റില്ലാത്ത നൂൽപ്പുഴ, താളൂർ, കുടുക്കി, വെള്ളച്ചാൽ, വടുവൻചാൽ, ചുള്ളിയോട്, വെണ്ടോല, കക്കുണ്ടി, നന്പ്യാർക്കുന്ന് എന്നിവടങ്ങളിലും പ്രത്യേക പരിശോധനകളുണ്ടാകും. മാനന്തവാടി റേഞ്ചിലെ തോൽപ്പെട്ടി, ബാവലി, കാട്ടിക്കുളം എന്നിവടങ്ങളിലും സ്ട്രൈക്കിംഗ് ഫോഴ്സ് വാഹന പരിശോധന നടത്തും. 24 മണിക്കൂറും നീളുന്ന പരിശോധനയാണ് ഇവിടെയുണ്ടാവുക.
ചെക്ക് പോസ്റ്റുകൾ കടന്നുവരുന്ന മുഴുവൻ വാഹനങ്ങളും പരിശോധിക്കും. മാഹിയിൽ നിന്നും ജില്ലയിലേക്ക് മദ്യക്കടത്ത് തടയാൻ പ്രത്യേക സംവിധാനമുണ്ടാകും. ഇതിന്റെ ഭാഗമായി മാനന്തവാടി, പക്രംന്തളം, പേരിയ എന്നിവടങ്ങളിലും പരിശോധന കർശനമാക്കും. അതിർത്തി കടന്നു വരുന്ന രാത്രികാല ടൂറിസ്റ്റ് ബസുകളും എക്സൈസ് സംഘം പരിശോധിക്കും. യാത്ര വാഹനങ്ങൾ പരിശോനയ്ക്ക് വിധേയമാക്കുന്പോൾ യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്നും നിർദ്ദേശമുണ്ട്.
ലൈസൻസി കള്ളു ഷാപ്പുകളിലും പ്രത്യേക പരിശോധനയുണ്ടാകും. വിൽക്കുന്ന കള്ളിന്റെ സാന്പിളുകൾ പരിശോധിക്കാനും നിർദ്ദേശമുണ്ട്. ആയുർവ്വേദ മരുന്നുകടകളിലും പരിശോധന നടത്തും. അരിഷ്ടത്തിൽ മദ്യം കലർത്തി വിൽക്കുന്ന പ്രവണതകൾ കണ്ടുവരുന്നതിനാലാണ് ഇത്തരം സ്ഥാപനങ്ങളും പരിശോധനയ്ക്ക് വിധേയമാക്കുന്നത്. ഇതുകൂടാതെ 24 മണിക്കുറും പ്രവർത്തിക്കുന്ന സ്ട്രൈക്കിംഗ് പാർട്ടിയും രൂപവത്കരിച്ചിട്ടുണ്ട്.
വിവരങ്ങൾ ലഭിക്കന്നതനുസരിച്ച് വളരെ പെട്ടന്നുള്ള ഇടപെടലുകൾക്കാണ് ഈ വിഭഗം സജ്ജമായിട്ടുള്ളത്. എല്ലാദിവസും സ്പെഷൽ ഡ്രൈവ് പ്രകാരമുള്ള റിപ്പോർട്ടുകൾ ബന്ധപ്പെട്ടവർ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർക്ക് സമർപ്പിക്കും.