ഒമാനില്‍ കൊല്ലപ്പെട്ട മണര്‍കാട് സ്വദേശിയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിച്ചേക്കും; ആദ്യം കസ്റ്റഡിയിലെടുത്ത സഹപ്രവര്‍ത്തകര്‍ ഒമാന്‍ സ്വദേശിയെ പോലീസ് വിട്ടയച്ചു

KTM-Omanകോട്ടയം: ഒമാനില്‍ കൊല്ലപ്പെട്ട പെട്രോള്‍ പമ്പ് മാനേജര്‍ മണര്‍കാട് സ്വദേശിയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിച്ചേക്കും. മണര്‍കാട് ചെറുവിലാകത്ത് ജോണ്‍ ഫിലിപ്പ് (ജോണിക്കുട്ടി-47) കൊല്ലപ്പെട്ടത് വെടിയേറ്റെന്ന്് ബന്ധുക്കള്‍ക്ക വിവരം ലഭിച്ചു. കേസ് അന്വേഷിക്കുന്ന ഒമാന്‍ റോയല്‍ പോലീസ് പോസ്റ്റുമോര്‍ട്ടത്തിനുശേഷമാണു കൊലപാതകവിവരം വ്യക്തമാക്കിയത്. ആദ്യം കസ്റ്റഡിയിലെടുത്ത സഹപ്രവര്‍ത്തകര്‍ ഒമാന്‍ സ്വദേശിയെ പോലീസ് വിട്ടയച്ചു.

ജോണ്‍ഫിലിപ്പിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു എട്ടു ഒമാനികള്‍ ഇതുവരെ അറസ്റ്റിലായി. ഇവര്‍ തന്നെയാണു കൊലപാതകം ചെയ്തതെന്ന നിഗമനത്തിലാണ് ഒമാന്‍ പോലീസ്. വെടിവെച്ചശേഷം വിജനമായ സ്ഥലത്ത് ജോണിനെ ഉപേക്ഷിക്കുകയായിരുന്നു. രക്തം വാര്‍ന്നാണു മരണപ്പെട്ടതെന്നാണ് അടുത്ത സുഹൃത്തുക്കള്‍ അറിയിച്ചത്. ജോണിന്റെ മൃതദേഹം ഇപ്പോള്‍ മസ്ക്കറ്റിലെ സൈനിക ആശുപത്രിയിലാണ്. പെട്രോള്‍ പമ്പില്‍നിന്നും മോഷണം പോയ സിസിടിവിയുടെ ഹാര്‍ഡ് ഡിസ്ക് ഇതുവരെയും കണ്ടെത്താനായില്ല. ഇതുലഭിക്കുന്നതോടെ കേസില്‍ കൂടുതല്‍ തെളിവുകള്‍ ലഭിക്കും.

കൊലപാതകത്തിന്റെ കാരണം വെളിപ്പെടുത്താന്‍ ആര്‍ഒപി തയാറായില്ല. ജോണ്‍ ജോലി ചെയ്തിരുന്ന പെട്രോള്‍ പമ്പിന് ഏഴു കിലോമീറ്റര്‍ അകലെ പനാമിനും ഫഹൂദിനും ഇടയ്ക്കുള്ള ഒരു കനാലിനടുത്താണ് ബുധനാഴ്ച മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനു മൂന്നു ദിവസത്തെ പഴക്കമുണ്ടായിരുന്നതായി ഒമാന്‍ പോലീസ് ബന്ധുക്കളെ അറിയിച്ചു. മൃതദേഹം തിരിച്ചറിയുന്നതിനായി ജോണ്‍ ഫിലിപ്പിനൊപ്പം ജോലി ചെയ്ത കൊല്ലം സ്വദേശിയെ പോലീസ് കൂട്ടിക്കൊണ്ടു പോയിരുന്നു.

ഒമാനിലെ സുനെയ്‌നയിലെ പെട്രോള്‍ പമ്പില്‍നിന്നു കഴിഞ്ഞ വെള്ളിയാഴ്ച മോഷണം ചെറുക്കുന്നതിനിടെയാണ് അഞ്ജാതര്‍ ജോണിനെ തട്ടിക്കൊണ്ടുപോയത്. 13 വര്‍ഷമായി ജോണ്‍ ഇബ്രി-ബുറൈമി റോഡില്‍ സുനെയ്‌നയിലെ അല്‍മഹാ പെട്രോള്‍ പമ്പില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്തു വരികയായിരുന്നു. പെട്രോള്‍ പമ്പിലെയും സമീപത്തെ കടയിലെയും അയ്യായിരത്തോളം റിയാല്‍ നഷ്ടപ്പെട്ടതായും കണ്ടെത്തിയിരുന്നു.

പമ്പിനുസമീപം രക്തത്തുള്ളികള്‍ കണ്ടെത്തുകയും ജോണിന്റെ കാറും തൊഴില്‍ കാര്‍ഡും ഒരു മൊബൈല്‍ഫോണും സ്ഥലത്തുനിന്നും ലഭിക്കുകയും ചെയ്തിരുന്നു. കവര്‍ച്ചാശ്രമം തടയാനുള്ള ശ്രമത്തിനിടെ ജോണിനെ അപായപെടുത്തിയതാണെന്നാണ് സൂചന. ജോണ്‍ ഫിലിപ്പിനു പുറമെ കൊല്ലം സ്വദേശിയായ ബാബുവും ഒരു ഒമാന്‍ സ്വദേശിയുമാണു പെട്രോള്‍ പമ്പില്‍ ജോലി ചെയ്തിരുന്നത്. ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശാനുസരണം ഒമാന്‍ പോലീസിലെ സിഐഡി വിംഗും മിലിട്ടറി വിംഗും ചേര്‍ന്നു കാണാതായ ജോണിനുവേണ്ടിയുള്ള തിരച്ചില്‍ നടത്തി വരവേയാണു മൃതദേഹം കണ്ടെത്തിയത്.

Related posts