ഹെല്‍മറ്റ് ധരിക്കണമെന്ന നിയമം സ്ത്രീകള്‍ക്കും രാഷ്ട്രീയ നേതാക്കന്മാര്‍ക്കും ബാധകമല്ലേ…? നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി

ktm-vechilecheckingകടയ്ക്കല്‍: ഇരുചക്രവാഹനമോടിക്കുന്നവര്‍ നിര്‍ബന്ധമായും ഹെല്‍മറ്റ് ധരിക്കണമെന്ന നിയമം സ്ത്രീകള്‍ക്കും രാഷ്ട്രീയ നേതാക്കന്മാര്‍ക്കും ബാധകമാക്കുന്നില്ലെന്ന് പരാതി. കടയ്ക്കലിലും പരിസര പ്രദേശങ്ങളിലുമായി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ മുതല്‍ വയോധികര്‍ വരെ നൂറുകണക്കിന് പേരാണ് ദിവസവും ഇരുചക്രവാഹനങ്ങളോടിക്കുന്നത്. ഇവരില്‍ ഏറിയപങ്കും ഹെല്‍മറ്റ് ധരിക്കാറില്ല.

എന്നാല്‍ പരിശോധനയ്ക്കിടയില്‍ പുരുഷന്മാര്‍ പിടിക്കപ്പെടുന്നതും സ്ത്രീകളെ അതില്‍ നിന്നും ഒഴിവാക്കുകയുമാണെന്നാണ് ഇപ്പോള്‍ പരാതി ഉയര്‍ന്നിട്ടുള്ളത്. ഗിയറില്ലാതെ വാഹനമോടിക്കുന്ന മിക്ക സ്ത്രീകള്‍ക്കും വേണ്ടത്ര പരിചയം ഇല്ലെന്നതും ശ്രദ്ധേയമാണ്. ഇത്തരത്തില്‍ ഭൂരിഭാഗം സ്ത്രീകളും ഓടിക്കുന്ന ഗിയറില്ലാത്ത ഇരുചക്ര വാഹനങ്ങളുടെ മുന്‍പിലും പിറകിലും എല്‍ സ്റ്റിക്കറുകള്‍ പതിച്ചിരിക്കും.

ടൗണില്‍ തിരക്കേറുന്ന രാവിലേയും വൈകുന്നേരവും ഇത്തരത്തില്‍ ഹെല്‍മറ്റ് ഇല്ലാതെ വാഹനമോടിക്കുന്ന സ്ത്രീകളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരികയാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മോട്ടോര്‍ വാഹനവകുപ്പും പോലീസും മുന്‍പ് നടത്തിയ പരിശോധനകളില്‍ ഹെല്‍മറ്റ് ധരിക്കാത്തവരില്‍ ഭൂരിഭാഗവും സ്ത്രീകളും ജനപ്രതിനിധികളുമാണെന്ന് സാക്ഷ്യപ്പെടുത്തിയിരുന്നു.

വേണ്ടത്ര പരിചയമില്ലാതെ വാഹമോടിക്കുന്ന സ്ത്രീകളില്‍ നല്ലൊരു ശതമാനവും അപകടത്തില്‍പ്പെടുന്നത് പതിവ് സംഭവമായി മാറിയിരിക്കുകയാണ്. എതിര്‍ ദിശയില്‍ വരുന്ന വാഹനങ്ങള്‍ കടന്നുപോകുന്നതിനുവേണ്ടി ഇവര്‍ ഓടിക്കുന്ന ഗിയറില്ലാത്ത ഇരുചക്രവാഹനങ്ങള്‍ നിര്‍ത്തുന്നതുമൂലം അവ മറിയുന്നതും സര്‍വ്വസാധാരണമാണ്. ഇത്തരത്തില്‍ സ്കൂട്ടര്‍ വീഴുന്നതിനൊപ്പം വാഹനമോടിക്കുന്ന സ്ത്രീകള്‍ക്കും പരിക്കേല്‍ക്കാറുണ്ട്.

പരിചയക്കുറവ് മൂലമുണ്ടാകുന്ന ഇത്തരം ചെറിയ അപകടങ്ങളില്‍ നിന്നുപോലും ഹെല്‍മറ്റ് ധരിച്ചിട്ടുണ്ടെങ്കില്‍ ഒരു പരിധിവരെ രക്ഷനേടാന്‍ കഴിയുമെന്നിരിക്കെ സ്ത്രീകള്‍ ഹെല്‍മറ്റില്ലാതെ വാഹനമോടിക്കുന്നത് പ്രോത്സാഹിപ്പിക്കുകയാണ് അധികൃതര്‍ ചെയ്യുന്നതെന്നാണ് ആക്ഷേപം. സ്ത്രീകളേയും വിവിധ സ്കൂളുകളില്‍ വാഹനമോടിച്ചെത്തുന്ന വിദ്യാര്‍ത്ഥിനികളേയും കൂടാതെ രാഷ്ട്രീയ നേതാക്കളേയും ഹെല്‍മറ്റ് വേട്ടയില്‍ നിന്നും അധികൃതര്‍ ഇപ്പോള്‍ ഒഴിവാക്കാറുണ്ടെന്നും പരാതിയുണ്ട്.

ഹെല്‍മറ്റ് ഉപയോഗിച്ച് യാത്ര ചെയ്താല്‍ പൊതുസ്ഥലത്ത് ജനങ്ങള്‍ക്ക് തങ്ങളെ തിരിച്ചറിയാന്‍ കഴിയില്ലെന്നാണ് പിടിക്കപ്പെട്ട ജനപ്രതിനിധികള്‍ അധികൃതരോട് പറയുന്നത്. ഇത്തരത്തില്‍ ഹെല്‍മറ്റില്ലാതെ ഇരുചക്രവാഹനങ്ങളോടിക്കുന്ന രാഷ്ട്രീയ നേതാക്കള്‍ അപകടത്തില്‍പ്പെട്ട് മാസങ്ങളോളം ചികിത്സയില്‍ കഴിയുമ്പോള്‍ പൊതുസ്ഥലങ്ങളില്‍ ദിവസവും എത്രപേരെ കാണാന്‍ സാധിക്കുമെന്നാണ് പൊതുജനങ്ങളുടെ മറുചോദ്യം.

നിയമത്തിന്റെ മുന്നില്‍ എല്ലാവരും സമരാണെന്ന് ഓരോ വേദികളിലും പ്രസംഗിക്കാറുള്ള ജനപ്രതിനിധികളിലേറിയപങ്കും ഇരുചക്ര വാഹനമോടിക്കുമ്പോള്‍ സ്വരക്ഷക്കായി ധരിക്കേണ്ട ഹെല്‍മറ്റ് ഒഴിവാക്കുന്നതിനെതിരെ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യമുയരുന്നത്.

Related posts