വെള്ളമൊഴുകിപോകാനിടമില്ല; റോഡ് വെള്ളക്കെട്ടായി

KLM-ROADVELLAMപത്തനാപുരം : ഭൂമാഫിയകള്‍ വയല്‍ നികത്തിയതോടെ ദുരിതത്തിലായത് മഞ്ചളളൂര്‍ അത്തലഭാഗത്തെ നിരവധി കുടുംബങ്ങള്‍. പരാതികള്‍ കേള്‍ക്കാനോ പരിഹരിക്കാനോ ജനപ്രതിനിധികള്‍ തയ്യാറാകുന്നില്ലെന്ന് പരാതി. അത്തലഭാഗത്തെ നിലമേല്‍ ഏലായും സമീപത്തെ പൊതുകുളവും മണ്ണിട്ട് നികത്തിയതോടെ വീടിനുളളില്‍ വരെ വെളളം കയറുകയാണ്.കഴിഞ്ഞ രണ്ടാഴ്ചയായി വീടുകളില്‍ വെളളം നിറഞ്ഞിരിക്കുന്നതിനാല്‍ ആഹാരം പാകം ചെയ്യാനോ താമസിക്കാനോ ഇവര്‍ക്ക് കഴിയുന്നില്ല എന്നതാണ് സത്യാവസ്ഥ.

കഴിഞ്ഞ തവണ വില്ലേജ് ഓഫീസില്‍ പരാതി നല്‍കുകയും പരാതി തുടര്‍ന്ന് ഉദ്യോഗസ്ഥരെത്തി സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തു.പ്രദ്ദേശത്തിന്റെ രൂപരേഖയുടെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് തോട് കൂടി കൈയേറിയാണ് മണ്ണിട്ടിരിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു.തുടര്‍ന്ന് നാട്ടുകാര്‍ തന്നെ തോട് പുനര്‍നിര്‍മ്മിക്കാന്‍ ശ്രമിച്ചെങ്കിലും ഒരു വിഭാഗം എതിര്‍പ്പുമായി രംഗത്തെത്തിയത് പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമായി.

തോട് വീണ്ടും തുറന്നാല്‍ വീടുകളിലേക്കുളള വെളളം ഒരു പരിധി വരെ നിയന്ത്രിക്കാന്‍ കഴിയും.വെളളം ഒഴുകി പോകാന്‍ സംവിധാനമില്ലാത്തതിനാല്‍ മഞ്ചളളൂര്‍ മേച്ചിറ റോഡിന്റെ ഭൂരിഭാഗവും വെളളത്തിലാണ്.റോഡില്‍ നിന്നാണ് സമീപത്തെ വീടുകളിലേക്കും വെളളം കയറുന്നത്.എന്നാല്‍ തോട് തുറന്നാല്‍ വീട്ടിലേക്ക് വാഹനങ്ങള്‍ എത്തില്ല എന്ന നിലപാടിലാണ് ഒരു സംഘം. ഇതിനിടയില്‍ കൂടുതല്‍ ആളുകള്‍ സ്വന്തം വീട് ഉപേക്ഷിച്ച് വാടകവീടുകളിലേക്ക് പോകുന്നുണ്ട്.

ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ വീടും സ്ഥലവും ഭൂമാഫിയകളുടെ പ്രവര്‍ത്തനം മൂലം നഷ്ടപ്പെടുന്ന സ്ഥിതിയിലാണ് പ്രദ്ദേശവാസികള്‍. രാഷ്ട്രീയനേതാക്കള്‍ അടക്കം സ്ഥലത്തെത്തി വെളളം ഒഴുകാനുളള സംവിധാനം ഒരുക്കി നല്‍കാമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ്  മണ്ണിടാന്‍ നാട്ടകാര്‍ സമ്മതിച്ചത്.എന്നാല്‍ വീടുകളില്‍ വെളളം നിറയുന്നുവെന്ന പരാതിയുമായി ചെന്നപ്പോള്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റില്ലെന്ന്ജനപ്രതിനിധികള്‍അറിയിക്കുകയായിരുന്നുവെന്നും അത്തലഭാഗത്തെ ജനങ്ങള്‍ പറയുന്നു.

Related posts