ഞാനൊന്നും ചെയ്തില്ല, അവര്‍ തെന്നി വീണതാണ്…! അധ്യാപികയെ റെയില്‍വേ ട്രാക്കില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയായി; കുറ്റം നിഷേധിച്ചു പ്രതി

EKM-COURTതലശേരി: പട്ടാപ്പകല്‍ അധ്യാപികയെ റെയില്‍വേ ട്രാക്കിലെ കുറ്റിക്കാട്ടില്‍വച്ചു പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ വിചാരണ അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് ശ്രീകല സുരേഷ് മുമ്പാകെ പൂര്‍ത്തിയായി. വിചാരണയുടെ അടിസ്ഥാനത്തില്‍ പ്രതിയെ കോടതി ചോദ്യംചെയ്തു. പ്രതിയായ തമിഴ്‌നാട് സേലം മാരിയമ്മന്‍ കോവിനു സമീപമുള്ള സെല്‍വരാജ് (28) കുറ്റം നിഷേധിച്ചു.

കക്കൂസ് വൃത്തിയാക്കുന്ന തൊഴിലാളിയായ എനിക്കു മദ്യപിച്ചാല്‍ മാത്രമേ തൊഴില്‍ ചെയ്യാനാകൂകയുള്ളൂ. സംഭവദിവസം മദ്യംവാങ്ങി റെയില്‍വേ ട്രാക്കിനു സമീപമിരുന്നു മദ്യപിക്കുമ്പോള്‍ അതുവഴി കടന്നുവന്ന അധ്യാപിക ശബ്ദമുണ്ടാക്കുകയും തുടര്‍ന്നു തെന്നി വീഴുകയുമാണുണ്ടായതെന്നും പ്രതി കോടതിയില്‍ പറഞ്ഞു. വീഴ്ചയിലാണ് അധ്യാപികയ്ക്കു പരിക്കേറ്റത്. ഞാന്‍ അവരെ ഒന്നും ചെയ്തിട്ടില്ലെന്നും പ്രതി പറഞ്ഞു.

അധ്യാപിക അന്വേഷണ ഉദ്യോഗസ്ഥനായ ഇപ്പോഴത്തെ കണ്ണൂര്‍ ടൗണ്‍ സിഐ അനില്‍കുമാര്‍ എന്നിവരുള്‍പ്പെടെ 16 സാക്ഷികളെയാണു കേസില്‍ വിസ്തരിച്ചത്. 10 തൊണ്ടി മുതലുകള്‍ ഹാജറാക്കി. 21 പ്രോസിക്യൂഷന്‍ രേഖകള്‍ കോടതി പരിശോധിച്ചു. കേസ് 29 ന് വീണ്ടും പരിഗണിക്കും. അന്നു പ്രതിഭാഗത്തിന്റെ വാദം കേള്‍ക്കും. വിചാരണ വേളയില്‍ പ്രതിയെ അധ്യാപിക ഉള്‍പ്പെടെയുള്ള സാക്ഷികള്‍ തിരിച്ചറിഞ്ഞിരുന്നു. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.എം.ജെ ജോണ്‍സനും പ്രതിക്കു വേണ്ടി കോടതി നിര്‍ദേശപ്രകാരം സര്‍ക്കാര്‍ നിയോഗിച്ച അഭിഭാഷകനായ എ.പി രഞ്ജിത്തുമാണു ഹാജരാകുന്നത്.

2011 സെപ്റ്റംബര്‍ 20 ന് കുയ്യാലി റെയില്‍വേ ട്രാക്കിനു സമീപമാണു കേസിനാസ്പദമായ സംഭവം. 37 കാരിയായ അധ്യാപികയെ റെയില്‍വേ ട്രാക്കിലൂടെ വലിച്ചിഴച്ചു കൊണ്ടുപോയി കുറ്റിക്കാട്ടില്‍വച്ചു പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണു പ്രോസിക്യൂഷന്‍ കേസ്. പീഡനശ്രമത്തിനിടയില്‍ അധ്യാപികയുടെ കൈയ്ക്കു പരിക്കേറ്റിരുന്നു. അധ്യാപികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സെല്‍വരാജിനെ ഒരു മണിക്കൂറിനകം അന്നത്തെ ടൗണ്‍ പ്രിന്‍സിപ്പല്‍ എസ്‌ഐ സനല്‍കുമാറും സംഘവും അറസ്റ്റ് ചെയ്തിരുന്നു.

കൊളശേരി കുയ്യാലിക്ക് സമീപമുള്ള യുപി സ്കൂളില്‍ നിന്നും ജോലി കഴിഞ്ഞു കണ്ണൂരിലെ വീട്ടിലേക്കു ട്രെയിനില്‍ പോകുന്നതിനായി റെയില്‍വേ സ്‌റ്റേഷനിലേക്കു റെയില്‍വെ ട്രാക്കിലൂടെ നടന്നുപോകുകയായിരുന്ന അധ്യാപികയെ സെല്‍വരാജ് കടന്നു പിടിക്കുകയായിരുന്നു. കടന്നു പിടിച്ചയുടന്‍ അധ്യപിക കഴുത്തിലുള്ള മാല ഊരിക്കൊടുത്തെങ്കിലും അതു വകവെക്കാതെ അധ്യാപികയെ ട്രാക്കിലൂടെ വലിച്ചിഴച്ചു തൊട്ടുത്ത കുറ്റിക്കാട്ടില്‍ കൊണ്ടു പീചിപ്പിക്കാന്‍ ശ്രമിച്ചെന്നാണു കേസ്.

Related posts