ബോട്ടുകള്‍ക്ക് ഏകീകൃത നിറം ബുദ്ധമുട്ടുണ്ടാക്കുമെന്ന് ബോട്ടുടമകള്‍

ALP-TROLINGകൊല്ലം: ട്രോളിംഗ് നിരോധനം കഴിഞ്ഞ് ബോട്ടുകള്‍ കടലില്‍ പോകുന്നത് സംബന്ധിച്ച് ഫിഷറീസ് വകുപ്പ് അധികൃതരുടെ നിര്‍ദേശം ബോട്ടുടമകളെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നു. ട്രോളിംഗ് നിരോധനത്തിന് ശേഷം ഓഗസ്റ്റ് ഒന്നുമുതല്‍ ബോട്ടുകള്‍ കടലില്‍ പോകണമെങ്കില്‍ എല്ലാ ബോട്ടുകള്‍ക്കും നീലയും ഓറഞ്ചും നിറത്തിലുള്ള പുതിയ പെയിന്റ് അടിക്കണമെന്നാണ് ഫിഷറീസ് വകുപ്പിന്റെ പുതിയ നിര്‍ദേശം. ഇത് അക്ഷരാര്‍ഥത്തില്‍ ബോട്ടുടമകളെ ബുദ്ധിമുട്ടിലാക്കിയിരിക്കയാണ്. നീലയും ഓറഞ്ചും കടുത്ത നിറങ്ങളാണ്. കടലില്‍ കാര്‍മേഘം വന്ന് അന്തരീക്ഷം ഇരുളുമ്പോള്‍ കടുത്ത നിറത്തില്‍ പെയിന്റടിച്ച ബോടടുകള്‍ തമ്മില്‍ കാണാന്‍ കഴിയാത്ത അവസ്ഥ പതിവാണ്.

ഇങ്ങനെ വരുമ്പോള്‍ ലൈറ്റ് പ്രകാശിപ്പിച്ചാണ് ബോട്ടുകള്‍ തമ്മില്‍ കാണുന്നത്. മത്സ്യബന്ധനത്തിനിടെ കടലില്‍ ബോട്ടുകള്‍ വള്ളത്തിലോ മറ്റോ തട്ടുകയാണെങ്കില്‍ വള്ളക്കാര്‍ പിന്നീട് ഹാര്‍ബറില്‍ വന്ന് തട്ടിയ ബോട്ടുകള്‍ കണ്ടുപിടിക്കുന്നത് ബോട്ടുകളുടെ നിറം നോക്കിയാണെന്നും ഉടമകള്‍ ചൂണ്ടിക്കാട്ടുന്നു.കുറെ മത്സ്യത്തൊഴിലാളികള്‍ ഗ്രൂപ്പായി ചേര്‍ന്ന് ഒന്നില്‍ കൂടുതല്‍ ട്രോളിംഗ് ബോട്ടുകള്‍ നിര്‍മിച്ച് അവരുടെ ബോട്ടുകള്‍ക്ക് ഏകീകൃത പെയിന്റിംഗ് നടത്തി മത്സ്യബന്ധനം നടത്തുന്നുണ്ട്.
ഈ ഗ്രൂപ്പിലെ ബോട്ടുകള്‍ ഏതെങ്കിലും കാരണവശാല്‍ ഉള്‍ക്കടലില്‍ കേടായാല്‍ ആ ഗ്രൂപ്പില്‍പ്പെട്ട ബോട്ടുകള്‍ കൊണ്ടുപോയി തെരഞ്ഞുപിടിച്ച് കൊണ്ടുവരികയാണ് പതിവ്.

എല്ലാ ബോട്ടുകള്‍ക്കും ഏകീകൃത നിറം അടിക്കുകയാണെങ്കില്‍ ഉള്‍ക്കടലില്‍ കേടായി കിടക്കുന്ന ബോട്ടിനെ ദൂരത്ത് വച്ചുതന്നെ കണ്ടുപിടുക്കാന്‍ ഏറെ പ്രയാസമായിരിക്കും.ഓരോ ബോട്ടിന്റെയും അടുത്തുപോയി എല്ലാവര്‍ക്കും ബോട്ടിനെ തിരിച്ചറിയാന്‍ പരിശോധനകള്‍ നടത്തേണ്ടിവരും. ഇത് മത്സ്യത്തൊഴിലാളികളെ അടക്കം പ്രതികൂലമായി ബാധിക്കുന്ന കാര്യമാണ്. കേരളത്തിലെ ട്രോളിംഗ് ബോട്ടുകള്‍ തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും മത്സ്യബന്ധനത്തിന് പോകാറുണ്ട്. അവിടുന്ന് പല നിറത്തിലുള്ള ബോട്ടുകളും കേരളത്തിലും മത്സ്യബന്ധനത്തിന് എത്താറുണ്ട്.

കേരളത്തിലെ ഏകീകൃത നിറമടിച്ച ട്രോളിംഗ് ബോട്ടുകള്‍ അയല്‍ സംസ്ഥാനങ്ങളില്‍ മത്സ്യബന്ധനത്തിന് പോകുമ്പോള്‍ അവിടത്തെ മത്സ്യതൊഴിലാളികള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അടക്കം തടയുന്നതിന്റെ ഭാഗമായാണ് ഫിഷറീസ് വകുപ്പിന്റെ പുതിയ നിര്‍ദേശമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ തീവ്രവാദികള്‍ ഏകീകൃത നിറമടിച്ച ബോട്ടില്‍ ഇവിടെ എത്തിയാല്‍ എങ്ങനെ തിരിച്ചറിയാന്‍ കഴിയുമെന്നും ബോട്ടുടമകള്‍ ചോദിക്കുന്നു.കൊല്ലം ജില്ലയില്‍ മാത്രം 1500ല്‍ അധികം ട്രോളിംഗ് ബോട്ടുകള്‍ മത്സ്യബന്ധനം നടത്തുന്നുണ്ട്. ഒരു ബോട്ടുമായി ബന്ധപ്പെട്ട് 16 പേരാണ് ഉപജീവനം നടത്തുന്നത്.

ബോട്ടുയാര്‍ഡില്‍ ബോട്ടുകള്‍ കരയ്ക്ക് കയറ്റിയാണ് പെയിന്റിംഗ് ജോലികള്‍ നടത്തുന്നത്. യാര്‍ഡുകളുടെ എണ്ണം ഇവിടെ പരിമിതമാണ്. ഒരു ട്രോളിംഗ് ബോട്ട് കരയ്ക്ക് കയറ്റണമെങ്കില്‍ ഏറ്റവും കുറഞ്ഞത് 15,000 രൂപ ചെലവാക്കണം. ട്രോളിംഗ് ബോട്ടുകള്‍ കൂടുതല്‍ ദിവസം കരയ്ക്കിരുന്നാല്‍ ചെലവ് വീണ്ടും കൂടും. ഒരു ബോട്ടില്‍ പൂര്‍ണമായും പെയിന്റ് അടിക്കണമെങ്കില്‍ കുറഞ്ഞത് രണ്ടുലക്ഷത്തോളം രൂപ ചെലവാകും. സമീപകാലത്ത് കുറെ ബോട്ടുകള്‍ പുതുതായി പെയിന്റടിച്ച് കടലില്‍ ഇറക്കിയിരുന്നു. ഇവരും ഏകീകൃത നിറമടിക്കണമെന്ന് നിര്‍ദേശിച്ചാല്‍ ബോട്ടുടമകള്‍ കുത്തുപാളയെടുക്കും എന്നതാണ് അവസ്ഥ. പുതിയ നിയമം മൂലം ബോട്ടുടമകളും തൊഴിലാളികളും ഒരുപോലെ ബുദ്ധിമുട്ടുകയാണ്.

ബോട്ടില്‍ പോകാന്‍ തൊഴിലാളികളെ കിട്ടാത്ത അവസ്ഥയുമുണ്ട്. ക്ഷേമിനിധി ഉടമകള്‍ അടച്ചാലും തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ ഒന്നും കിട്ടുന്നില്ലെന്ന ആക്ഷേപവും നിലനില്‍ക്കുന്നു. ക്ഷേമനിധി അടച്ചാലും സര്‍ക്കാരിന്റെ ഭാഗത്തുന്നിന് ബോട്ടുടമകള്‍ക്ക് ഒരു ആനുകൂല്യവും ലഭിക്കുന്നുില്ല. ബോട്ട് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ വന്‍ തുകയാണ് ഫിഷറീസ് വകുപ്പ് ഡിപ്പോസിറ്റായി ഈടാക്കുന്നത്. അതിന്റെ ഒരുവര്‍ഷത്തെ പലിശയെങ്കിലും ട്രോളിംഗ് നിരോധന കാലയളവില്‍ സര്‍ക്കാര്‍ നല്‍കാന്‍ തയാറാകണമെന്നും ബോട്ടുടമകള്‍ ആവശ്യപ്പെടുന്നു.  ഇപ്പോഴത്തെ ഫിഷറീസ് വകുപ്പിന്റെ നിര്‍ദേശം മത്സ്യബന്ധന മേഖലയെ ആകെ തകര്‍ക്കുമെന്നും കൊല്ലം മെക്കനൈസ്ഡ് ഫിഷര്‍മെന്‍ സെന്റര്‍ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.

Related posts