ബൈക്കുകളില്‍ ചീറിപ്പാഞ്ഞ് ഫ്രീക്കന്‍മാര്‍; കാല്‍നടയാത്രക്കാര്‍ക്കും മറ്റു വാഹനങ്ങള്‍ക്കും പേടിസ്വപ്‌നമാകുന്നു; കണ്ണടച്ച് പോലീസ്

KTM-BIKEതൊടുപുഴ: ബൈക്കുകളില്‍ നഗരത്തിലൂടെ അമിത വേഗത്തില്‍ ചീറിപ്പായുന്ന “ചെത്തു പയ്യന്‍മാര്‍’ കാല്‍നട യാത്രക്കാരുടെയും മറ്റു വാഹന യാത്രികരുടെയും പേടിസ്വപ്‌നമായി മാറുന്നു. വിദ്യാര്‍ഥികളും യുവാക്കളുമാണ് ബൈക്കുകളില്‍ അപകടകരമാം വിധം സഞ്ചരിച്ച് കാല്‍നടയാത്രക്കാര്‍ക്കും മറ്റു വാഹനങ്ങള്‍ക്കും ഭീഷണിയുയര്‍ത്തുന്നവരിലേറെയും. ഇതോടെ അപകടങ്ങളും വര്‍ധിച്ചുവരികയാണ്.   ഇന്നലെ മുതലക്കോടം സ്വദേശി അജോ അമിത വേഗതയിലെത്തിയ ബൈക്കിന്റെ മുന്‍പില്‍ നിന്നും രക്ഷപെട്ടത് തലനാരിഴയ്ക്കാണ്.

ലൈസന്‍സോ ഹെല്‍മറ്റോ ഇല്ലാതെ ട്രിപ്പിളടിച്ച് സഹയാത്രികരുമായി അപകടകരമാംവിധം ചീറിപ്പായുന്ന ബൈക്കുകള്‍ക്കെതിരെ പോലീസോ മോട്ടോര്‍ വാഹനവകുപ്പോ ശക്തമായ നടപടിയെടുക്കുന്നില്ലെന്നും പരാതിയുണ്ട്. കോതായിക്കുന്ന് സ്വകാര്യ ബസ് സ്റ്റാന്‍ഡ് റോഡ്, മങ്ങാട്ടുകവല ബസ് സ്റ്റാന്‍ഡ് പരിസരം, നാലുവരിപ്പാത എന്നിവിടങ്ങളിലാണ് ബൈക്കുമായി വിദ്യാര്‍ഥികളുടെ നിരന്തര അഭ്യാസപ്രകടനം. ഇവരില്‍ ഭൂരിഭാഗവും വിവിധ കോളജുകളിലെ വിദ്യാര്‍ഥികളാണ്. മങ്ങാട്ടുകവല ബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ച് ബൈക്കില്‍ കറങ്ങി നടക്കുന്ന കൗമാരക്കാരുടെ ശല്യം യാത്രക്കാര്‍ക്ക് തലവേദനയായിട്ട് മാസങ്ങളായി.

ഉച്ചകഴിഞ്ഞ് മൂന്നു മണിയാകുന്നതോടെ ബൈക്കുകളില്‍ സ്റ്റാന്‍ഡില്‍ കറങ്ങി നടക്കുകയാണ് ഇവരുടെ വിനോദം. പോലീസ് നടപടിയെടുക്കാത്തത് ഇവരുടെ സാഹസിക വിനോദത്തിന് ഊര്‍ജം പകരുന്നുമുണ്ട്. പാതയോരത്തിന്റെ മുക്കിലും മൂലയിലുംനിന്ന് വാഹന പരിശോധന നടത്തുന്ന അധികൃതര്‍ മങ്ങാട്ടുകവല ബസ് സ്റ്റാന്‍ഡില്‍ നടക്കുന്ന കുട്ടിക്കൂട്ടത്തിന്റെ വികൃതി കണ്ടില്ലെന്ന് നടിക്കുകയാണെന്ന് യാത്രക്കാരും പ്രദേശത്തെ വ്യാപാരികളും പറയുന്നു. അടുത്തിടെ മൂവാറ്റുപുഴ ഭാഗത്തു നിന്നുള്ള സ്വകാര്യ ബസുകള്‍ മങ്ങാട്ടുകവല സ്റ്റാന്‍ഡിലെത്തിയാണ് നഗരത്തിലേയ്ക്കു വരുന്നത്. അതിനാല്‍ മങ്ങാട്ടുകവല മേഖലയില്‍ ഗതാഗത തിരക്കേറിയിട്ടുണ്ട്.

ഇതിനിടയിലൂടെയാണ് വിദ്യാര്‍ഥികളുടെ ബൈക്കിലുള്ള അഭ്യാസ പ്രകടനം. നഗരത്തിലെ ഗതാഗതത്തിരക്ക് പോലും വകവെക്കാതെയാണ് വിദ്യാര്‍ഥികള്‍ ബൈക്കുകളില്‍ ചീറിപ്പായുന്നത്. ഇവരില്‍ പലര്‍ക്കും ലൈസന്‍സുമില്ല. അപകടകരമാം വിധം ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നവരെ പിടികൂടാന്‍ പരിശോധന കൃത്യമായി നടക്കുന്നുണ്ടെന്ന് അധികൃതര്‍ പറയുമ്പോഴും ബൈക്ക് വിളയാട്ടത്തിന് കുറവില്ല.    ഓടിക്കൊണ്ടിരിക്കുന്നതും നിര്‍ത്തിയിട്ടിരിക്കുന്നതുമായ വാഹനങ്ങള്‍ക്കിടയിലൂടെ അമിതവേഗത്തില്‍ ബൈക്ക് വെട്ടിച്ച് നീങ്ങുന്ന വിദ്യാര്‍ഥികള്‍ നഗരത്തിന്റെ പല ഭാഗങ്ങളിലും പതിവു കാഴ്ചയാണ്.

ബൈക്ക് റേസിംഗിനെ അനുസ്മരിപ്പിക്കും വിധമാണ് ഇവരുടെ യാത്ര. വാഹനങ്ങളുടെ രൂപമാറ്റവും നമ്പര്‍ പ്ലേറ്റിന്റെ പരിഷ്കരണവുമടക്കം നിരവധി നിയമ ലംഘനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും അതു കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതര്‍. രൂപ മാറ്റം വരുത്തിയ ബൈക്കുകള്‍ പിടികൂടി നടപടി സ്വീകരിക്കുവാന്‍ കഴിഞ്ഞ ഫെബ്രുവരി 29 നു ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ടോമിന്‍ തച്ചങ്കരി ഇത്തരം വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദേശവും നല്‍കിയിരുന്നു.

Related posts