കുണ്ടന്നൂരിലെ ടോള്‍ പിരിവ് വീണ്ടും ആരംഭിക്കാന്‍ നീക്കം

EKM-TOLമരട്:  കോടതി ഉത്തരവിനെ തുടര്‍ന്നു നിര്‍ത്തിവച്ച കുണ്ടന്നൂരിലെ ടോള്‍ പിരിവു പുനരാരംഭിക്കാന്‍ തിരക്കിട്ട നീക്കം തുടങ്ങി. സര്‍ക്കാരിന്റെ ഒത്താശയോടെ പൊതുമരാമത്തു വകുപ്പ് അധികൃതരും ടോള്‍ മാഫിയയുമാണ് ഇതിനുള്ള നീക്കം ശക്തമാക്കിയിരിക്കുന്നത്. കാലാവധി കഴിഞ്ഞ ടോള്‍ പിരിവു നിര്‍ത്തണമെന്ന ആവശ്യവുമായി ജനകീയ സമിതി സമരം ആരംഭിച്ചിരിക്കുകയാണ്. ടോള്‍ പുതുക്കി നല്‍കുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കുന്നതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജിയും നല്‍കിയിട്ടുണ്ട്.
പിരിവ് താല്‍ക്കാലികമായി തടഞ്ഞ കോടതി ഉത്തരവ് മറികടന്ന് ടെന്‍ഡര്‍ നടപടികള്‍ തുടങ്ങാനാണ് ഇപ്പോള്‍ പൊതുമരാമത്ത് വകുപ്പു നീക്കം.

സ്ഥലം എംഎല്‍എയുടെയും സര്‍ക്കാരിന്റെയും ഒത്താശ ഇല്ലാതെ ഇതു സാധ്യമല്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ശക്തമായ ഇടപെടലുണ്ടായാല്‍ കുണ്ടന്നൂര്‍-തേവര പാലത്തിലെ ടോള്‍ പിരിവ് അവസാനിപ്പിക്കാന്‍ കഴിയുമെന്നു ജനകീയ സമിതിയുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. എന്നാല്‍ ടോളിനെ പരസ്യമായി എതിര്‍ക്കുമ്പോഴും ഭരണ-പ്രതിപക്ഷങ്ങളിലെ ഒരുവിഭാഗം ടോള്‍ പിരിവിനു രഹസ്യ പിന്തുണ നല്‍കുന്നതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. സാങ്കേതികത്വം പറഞ്ഞു വര്‍ധിപ്പിച്ച തുക വാഹനങ്ങളില്‍ നിന്നും ടോളായി പിരിക്കാനാണ് നീക്കം നടക്കുന്നത്. വാഹനങ്ങളുടെ എണ്ണം കുറച്ചുകാട്ടി  കഴിഞ്ഞപതിനഞ്ചു വര്‍ഷത്തിനിടെ കോടികള്‍ വെട്ടിപ്പു നടത്തിയതായും ആരോപണമുണ്ട്.

ടോള്‍പിരിവു പുനരാരംഭിച്ചാല്‍ ശക്തമായ സമരപരിപാടികള്‍ തുടങ്ങാനാണ് ഇന്നലെ ചേര്‍ന്ന ടോള്‍വിരുദ്ധ ജനകീയ സമിതി യോഗത്തിന്റെ തീരുമാനം. റോഡ് ഉപരോധം ഉള്‍പ്പെടെയുള്ള സമരപരിപാടികളെക്കുറിച്ചും ആലോചനയുണ്ട്. സംസ്ഥാന പൊതുമരാമത്ത് (എന്‍എച്ച്) വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയറാണ് ടോള്‍ പിരിക്കണമെന്ന വാശിയില്‍ ഉറച്ചു നില്‍ക്കുന്നത്. കോടതിയുടെ താല്‍ക്കാലിക സ്റ്റേ നീക്കികിട്ടാന്‍ ഈ ഉദ്യോഗസ്ഥനാണു വീണ്ടും കോടതിയെ സമീപിച്ചിരിക്കുന്നത്. ടോള്‍ പിരിവ് വീണ്ടും തുടങ്ങാന്‍ ടോള്‍ മാഫിയയുടെ സമ്മര്‍ദ്ദമുണെ്ടന്നാണു വിവരം. വര്‍ഷം ഇരുപതുകോടിയോളം പിരിച്ചെടുക്കുന്നുണെ്ടങ്കിലും രണ്ടുകോടി മാത്രമാണ് സര്‍ക്കാരിന്റെ ഖജനാവിലെത്തുന്നത്. ജനങ്ങളെ കൊള്ളയടിക്കുന്ന പണം ഉദ്യോഗസ്ഥരും, ടോള്‍ പിരിവുകാരും ചില രാഷ്ട്രീയക്കാരും വീതിച്ചെടുക്കുകയാണെന്നാണ് പ്രധാന ആക്ഷേപം.

Related posts