കോടിയേരിയുടെ പ്രസ്താവന കലാപത്തിനുള്ള ആഹ്വാനം: കെ. സുധാകരന്‍

knr-sudhakaranകണ്ണൂര്‍: രാഷ്ട്രീയ എതിരാളികളെ വിറപ്പിച്ചു നടത്തിയ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന കലാപത്തിനു ആഹ്വാനം ചെയ്യുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. രജിസ്‌ട്രേഷന്‍ ഫീസ് വര്‍ധനവിനെതിരേയും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനെതിരേയും കെപിസിസി സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി കണ്ണൂര്‍ കളക്ടറേറ്റിനു മുന്നില്‍ നടത്തിയ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവര്‍ത്തകരെ ആയുധമെടുക്കാന്‍ ആഹ്വാനം ചെയ്ത സിപിഎം സംസ്ഥാന സെക്രട്ടറിക്കെതിരേ കേസെടുക്കണം. ഇന്നലെ പയ്യന്നൂരില്‍ കോടിയേരി നടത്തിയ പ്രസ്താവന തിരുത്തി ജനങ്ങളോടു മാപ്പു പറയണം. സിപിഎം അവസാനമായി വരമ്പത്ത് കൊടുത്തത് പയ്യന്നൂരാണ്. സിപിഎം ജില്ലയിലെ പല സ്ഥലങ്ങളിലും ആയുധ പരിശീലനം നടത്തുകയാണ്. ആയുധ പരിശീലനത്തോടൊപ്പം ബോംബ് നിര്‍മാണവും തകൃതിയായി നടക്കുന്നുണ്ട്. എതിരാളികളെ കൊലപ്പെടുത്താനുള്ള ആയുധ പരിശീലനവും നല്കുന്നുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

ഇടതുസര്‍ക്കാരിന്റെ ബജറ്റ് അവതരണം മല എലിയെ പ്രസവിച്ചപ്പോലെയാണ്. കോടിക്കണക്കിന് രൂപയുടെ നികുതി വര്‍ധനവ് വരുത്തിയതിലൂടെ ജനങ്ങളെ എല്ലാതലത്തിലും തല്ലുന്ന ബജറ്റായി മാറി. അഞ്ച് സെന്റ് ഭൂമിയ്ക്ക് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ രജിസ്‌ട്രേഷന്‍ ചാര്‍ജായി 6000 രൂപ വാങ്ങിയപ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ 25,000 രൂപയായി ഉയര്‍ത്തിയിരിക്കുകയാണ്. ഒരേക്കറിന് അഞ്ചുലക്ഷം രൂപവരെ അധിക ബാധ്യതയായി. തൊഴിലാളി വിരുദ്ധ സര്‍ക്കാരാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നത്. സാധാരണകാര്‍ക്ക് അഞ്ചുതരം പെന്‍ഷനുകള്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ലഭിച്ചിരുന്നത് ഇപ്പോള്‍ ഒറ്റപെന്‍ഷനായി മാറ്റി. ക്ഷേമ പെന്‍ഷനെന്ന പേരില്‍ ആയിരം രൂപമാത്രമാണ് നല്‍കുന്നതെന്നും കെ. സുധാകരന്‍ പറഞ്ഞു.

ഡിസിസി പ്രസിഡന്റ് കെ. സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. നേതാക്കളായ സണ്ണി ജോസഫ് എംഎല്‍എ, പി. രാമകൃഷ്ണന്‍, മുഹമ്മദ് ഫൈസല്‍, സതീശന്‍ പാച്ചേനി, എ.ഡി. മുസ്തഫ, വി.എ. നാരായണന്‍, മാര്‍ട്ടിന്‍ ജോര്‍ജ്, സുമാ ബാലകൃഷ്ണന്‍, കെ.വി. ഫിലോമിന, വി. രാധാകൃഷ്ണന്‍, സജീവ് ജോസഫ്, ടി.ഒ. മോഹനന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related posts