കോട്ടുക്കല്‍ പറയമ്മൂലയില്‍ പാലത്തിനായുള്ള കാത്തിരിപ്പിന് പതിറ്റാണ്ടുകളുടെ പഴക്കം

klm-palamഅഞ്ചല്‍: കോട്ടുക്കല്‍ പറയമ്മൂലയിലെ പാലത്തിനായുള്ള പ്രദേശവാസികളുടെ കാത്തിരിപ്പ് തുടരുന്നു. ഇട്ടിവ ഗ്രാമപഞ്ചായത്തിലെ പറയമ്മൂലയിലെ ആറിന് ഇരുകരകളിലുമായുള്ള നൂറുകണക്കിന് കുടുംബങ്ങളുടെ പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പാണ് അധികൃതരുടെ അനാസ്ഥമൂലം ഇപ്പോഴും തുടരുന്നത്. പുനലൂര്‍- ചടയമംഗലം നിയോജകമണ്ഡലങ്ങളുടെ അതിര്‍ത്തികളാണ് പറയമൂലയിലെ ആറിന് ഇരുകരകളും. തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം മത്സരാര്‍ഥികളുടെ വോട്ട് നേടിയെടുക്കാനുള്ള വാഗ്ദാനത്തിന്റെ ബാക്കിപാത്രമായി മാറിയിരിക്കുകയാണ് ഇപ്പോള്‍ ഈ പ്രദേശം. പാലം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് മുന്‍ എംഎല്‍എ പ്രയാര്‍ ഗോപാലകൃഷ്ണന് പ്രദേശവാസികളായ അഞ്ഞൂറോളം പേര്‍ ഒപ്പിട്ട് നിവേദനം നല്‍കിയിരുന്നു.

ഇതിനെ തുടര്‍ന്ന് നബാര്‍ഡില്‍ നിന്നും സര്‍വേ നടത്തുന്നതിനായി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധനയും നടത്തി. പ്രദേശവാസികളെ ഉള്‍പ്പെടുത്തി കമ്മിറ്റി രൂപീകരിച്ച് പാലത്തിനൊപ്പം അപ്രോച്ച് റോഡും നടപ്പാക്കാനുള്ള പദ്ധതിയാണ് ആവശ്യമെന്നും അത് അടിയന്തിരമായി നടപ്പാക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്നാല്‍ ഇതിനുശേഷം നടപടികള്‍ ഫയലിലൊതുങ്ങി.നബാര്‍ഡിലെ ഉദ്യോഗസ്ഥരുടെ സന്ദര്‍ശന കാലയളവില്‍ ചടയമംഗലം ബ്ലോക്ക് ഓഫീസിലെ ജീവനക്കാരനായിരുന്ന എഞ്ചിനീയര്‍ പാലത്തിന്റെ നിര്‍മാണത്തിനായി പ്രദേശവാകള്‍ക്കൊപ്പം മുന്നോട്ടുപോയെങ്കിലും ഇദ്ദേഹത്തിന്റെ സ്ഥലംമാറ്റത്തിനുശേഷം തുടര്‍ന്നുവന്ന ഉദ്യോഗസ്ഥരാരും ഇവിടേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല.

കടയ്ക്കല്‍-ചെങ്ങമനാട് റോഡിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഈ പാലം നിര്‍മിക്കേണ്ടിയിരുന്നത്. എന്നാല്‍ വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ സമീപത്തായി കടയ്ക്കല്‍- അഞ്ചല്‍ റോഡില്‍ ആനപ്പുഴയ്ക്കല്‍ പാലം നിര്‍മിച്ച് സഞ്ചായരയോഗ്യമാക്കിയതും പറയമ്മൂലയില്‍ പാലത്തിനായുള്ള പ്രദേശവാസികളുടെ കാത്തിരിപ്പ് തുടരുന്നതിനിടയാക്കി. പാലം യാഥാര്‍ഥമായാല്‍ പ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങള്‍ക്കൊപ്പം സമീപത്തെ ഇംഗ്ലീഷ് മീഡിയം സ്കൂളിലെത്തുന്ന വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മേളയ്ക്കാട് കശുവണ്ടി ഫാക്ടറിയിലെ ജീവനക്കാര്‍ക്കും ഏറെ പ്രയോജനകരമാകും. പാലത്തിന്റെ അപര്യാപ്തതമൂലം അഞ്ച് കിലോമീറ്ററാണ് ഇപ്പോള്‍ പ്രദേശവാസികള്‍ക്ക് അധികമായി സഞ്ചരിക്കേണ്ടി വരുന്നത്.

സമീപ പ്രദേശങ്ങളിലുള്ളവര്‍ക്ക് കോട്ടുക്കല്‍ കൃഷിഫാമിലേക്കുള്ള യാത്ര എളുപ്പമാക്കുന്നതിനും പറയമ്മൂലയില്‍ പാലം അനിവാര്യമാണ്. 50 മീറ്ററോളം വരുന്ന ഭാഗത്തെ ആറ് മുറിച്ചുകടക്കുന്നതിന് ഭയമുള്ളതിനാല്‍ അഞ്ചല്‍ ടൗണിലും, കോട്ടുക്കലിലും എത്തുന്നതിന് ഇപ്പോള്‍ പ്രദേശവാസികള്‍ അഞ്ചല്‍-കുരിശുംമുക്ക്- ആനപ്പുഴയ്ക്കല്‍ വഴിയാണ് ഇരുസ്ഥലങ്ങളിലുമെത്തുന്നത്. ആറിന് അക്കരെയുള്ളവര്‍ക്ക് അഞ്ചലിലെത്താനും ഇക്കരെയുള്ളവര്‍ക്ക് കോട്ടുക്കലിലേക്ക് പോകുന്നതിനുമാണ് ഇത്രയധികം ദൂരം സഞ്ചരിക്കേണ്ടിവരുന്നത്.

കാലങ്ങളായി അക്കരെ ഇക്കരെ ഒരേ എംഎല്‍എമാര്‍ ഉണ്ടായിട്ടും യാഥാര്‍ഥ്യമാകാത്ത വലിയ പദ്ധതികളിലൊന്നാണ് പറയമ്മൂല പാലം. ജനപ്രതിനിധികളുടെ ശ്രദ്ധപതിയേണ്ട അടിയന്തിരപ്രാധാന്യമുള്ള പ്രശ്‌നമാണിത്. എന്നാല്‍ ആരും മുന്‍കൈയെടുക്കാത്തതാണ് പാലത്തിനായുള്ള കാത്തിരിപ്പ് അനന്തമായി വൈകാന്‍ ഇടയാക്കുന്നത്. പതിറ്റാണ്ടുകള്‍ നീണ്ട തങ്ങളുടെ യാത്രാദുരിതത്തിന് മോചനം കിട്ടുന്നതിനായി അധികൃതര്‍ കണ്ണുതുറക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Related posts