നിയമത്തിനു പുല്ലുവില; ഡോര്‍ ഷട്ടര്‍ ഉത്തരവ് അട്ടിമറിച്ച് സിറ്റി-ടൗണ്‍ ബസുകള്‍

pkd-busകോഴിക്കോട്: സിറ്റി-ടൗണ്‍ ബസുകളടക്കം സംസ്ഥാനത്തോടുന്ന മുഴുവന്‍ സ്‌റ്റേജ് കാര്യേജുകള്‍ക്കും  ഡോര്‍ഷട്ടര്‍( വാതില്‍ പാളി), നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് അട്ടിമറിക്കുന്നു. ജൂലൈ ഒന്നു മുതല്‍ എല്ലാ ബസുകള്‍ക്കും ഡോര്‍ഷട്ടര്‍ കര്‍ശനമാക്കി 2016 മേയ് 31ന് ഇറക്കിയ 40/2016/ ട്രാന്‍. നമ്പര്‍ ഉത്തരവാണ് ബസുടമകളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി അട്ടിമറിക്കപ്പെടുന്നത്. ഹെല്‍മറ്റ് ഇല്ലാത്തവര്‍ക്ക് ഓഗസ്റ്റ് ഒന്നു മുതല്‍ പെട്രോള്‍ പമ്പുകളില്‍ നിന്ന് ഇന്ധനം നല്‍കരുതെന്ന ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ തിട്ടൂരം അതേപടി നടപ്പാക്കിയ അധികൃതര്‍, സംഘടിത ശക്തികള്‍ക്കു മുമ്പില്‍ നിരന്തരം വഴങ്ങിക്കൊടുക്കുന്ന  പതിവ് ഇക്കാര്യത്തിലും തുടരുന്നു.

ഉത്തരവിറങ്ങി രണ്ടു മാസത്തോളം സമയം ലഭിച്ചിട്ടും 80 ശതമാനത്തിലധികം സിറ്റി-ടൗണ്‍ ബസുകള്‍ ഡോര്‍ഷട്ടറില്ലാതെയാണ്  സര്‍വീസ് നടത്തിക്കൊണ്ടിരിക്കുന്നത്. പൊതുജന രക്ഷയെകരുതി സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം കര്‍ശനമായി നടപ്പാക്കുമെന്ന്് വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രന്‍ ആവര്‍ത്തിക്കുന്നതല്ലാതെ, ബസ് ലോബിയെ മൂക്കുകയറിടാന്‍ കാര്യക്ഷമമായ ഒരു നടപടിയും ഉണ്ടാകുന്നില്ല.

മേയ് 31ന് ഉത്തരവ് ഇറങ്ങിയതിനുശേഷം, ഡോര്‍ഷട്ടര്‍ ഘടിപ്പിക്കുന്നതിന് ഒരു മാസക്കാലം സമയം അനുവദിച്ചിരുന്നു. ജൂണ്‍ 30 നകം ഷട്ടര്‍ ഘടിപ്പിക്കണമെന്നും, ജൂലൈ ഒന്നു മുതല്‍ നിയമം കര്‍ശനമാക്കുമെന്നും ഗതാഗത വകുപ്പ് സര്‍ക്കുലറിലൂടെ അറിയിച്ചിരുന്നു. എന്നാല്‍ 90 ശതമാനം ബസുകളിലും ഈ കാലാവധിക്കുള്ളില്‍ ഷട്ടര്‍ ഘടിപ്പിച്ചില്ല. ഇതേ തുടര്‍ന്ന് ബസുടമകളുടെ സമ്മര്‍ദ്ദപ്രകാരം വകുപ്പു മന്ത്രി ഇടപെട്ട് 15 ദിവസം കൂടി സമയം നീട്ടി നല്‍കി. ജൂലൈ 15 നുള്ളില്‍ എല്ലാ ബസുകള്‍ക്കും ഡോര്‍ഷട്ടര്‍ ഉണ്ടാവണമെന്നായിരുന്നു മന്ത്രിയുടെ കര്‍ശന നിര്‍ദ്ദേശം. എന്നാല്‍ ജൂലൈ മാസം അവസാനിക്കാന്‍ ഇനി മൂന്നേ മൂന്ന് ദിവസം കൂടിയേ ബാക്കിയുള്ളു.

കൂടൂതല്‍ യാത്രക്കാരെ കുത്തിനിറയ്ക്കുന്നതിനായി,  മുന്‍പ് ഊരിവെച്ച ഷട്ടര്‍ വീണ്ടൂം ഘടിപ്പിക്കാന്‍ മിനിറ്റുകള്‍ മതിയെന്നിരിക്കെയാണ് സംഘടിതരായതിന്റെ പേരിലെ നിയമലംഘനം. എല്ലാ ബസുകളിലും വാതിലുകളില്‍ ഷട്ടര്‍ ഘടിപ്പിക്കാനുള്ള കുറ്റി അതേ നിലയില്‍തന്നെയുണ്ട്. ഉത്തരവനുസരിച്ച് ചുരുക്കം ചില ബസുകളില്‍ ഷട്ടര്‍ ഘടിപ്പിച്ചിട്ടുണ്ടെങ്കിലും, അത് കെട്ടിവെച്ച് തുറന്ന വാതിലുമായാണ് ഇപ്പോഴും സര്‍വീസ് നടത്തുന്നത്. ഡ്രൈവര്‍ നിയന്ത്രിക്കുന്ന യന്ത്രവത്കൃത ഡോര്‍ ഷട്ടറുകളും മടക്കിവച്ചിരിക്കയാണ്.

വളവുകളിലും, ഒഴിഞ്ഞ ഇടങ്ങളിലും മറഞ്ഞുനിന്ന് ഇരുചക്രവാഹനക്കാരെ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുന്ന മോട്ടോര്‍ വാഹന വകുപ്പ ഉദ്യോഗസ്ഥരും, പോലീസുമാവട്ടെ ബസടക്കമുള്ള പൊതുവാഹനങ്ങളുടെ നിയമലംഘനങ്ങള്‍ കാണാറേയില്ല. സൗജന്യ യാത്രയും, സാമ്പത്തികവും, സമരസമ്മര്‍ദ്ദവുമാണ് നടപടികള്‍ക്ക് തടസമാകുന്നത്.  അതേസമയം, സംഘടിതരാതിനാല്‍ ഏതു നിയമവും ലംഘിക്കാമെന്ന ബസ് ലോബിയുടെ നിലപാടിനെ ശക്തമായി നേരിടുമെന്നും, ഡോര്‍ഷട്ടര്‍ വിഷയത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയതായും ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ ‘രാഷ് ട്രദീപികയോടു’ പറഞ്ഞു.

Related posts