തൃശൂര്‍: വലക്കാവ്, വട്ടപ്പാറ മേഖലയിലെ നയിമവിധേയമായുള്ള ക്വാറികളും ക്രഷറുകളും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ ജില്ലയിലെ ക്രഷറുകളും ക്വാറികളും അടച്ചിട്ടു പ്രക്ഷോഭത്തിനിറങ്ങുമെന്ന് തൊഴിലാളികളും ക്വാറി ഉടമകളും. ക്വാറികളും ക്രഷറുകളും വനഭൂമിയില്‍ അല്ലെന്നു ജില്ലാ കളക്ടര്‍ വ്യക്തമായി പറഞ്ഞതു ദൃശ്യമാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. വനഭൂമിയിലല്ലെന്നു ബോധ്യമായിട്ടും ജില്ലാ കളക്ടര്‍ ഈ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പുനരാരംഭിക്കാനുള്ള അനുമതി ഉത്തരവു വച്ചുതാമസിപ്പിക്കുകയാണെന്ന് തൃശൂര്‍ ജില്ലാ രജിസ്‌റ്റേഡ് ക്വാറി – ക്രഷര്‍ ഓണേഴ്‌സ് അസോസിയേഷന്‍ കുറ്റപ്പെടുത്തി.
നടത്തറ പഞ്ചായത്തിലെ പാറമടകളും ക്രഷറുകളും അടച്ചിട്ടതുമൂലം മൂന്നു മാസമായി തൊഴിലാളികള്‍ പട്ടിണിയിലാണ്. വരുമാനം നിലച്ചതോടെ സ്ഥാപനങ്ങളുടെ ബാങ്ക് വായ്പ തിരിച്ചടവുകള്‍ മുടങ്ങി. പാറമടകളും ക്രഷറുകളും തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ അടിയന്തര ഉത്തരവു പുറപ്പെടുവിച്ചില്ലെങ്കില്‍ ശക്തമായ സമര പരിപാടികള്‍ തുടങ്ങാന്‍ തൊഴിലാളി കുടുംബങ്ങളും തൃശൂര്‍ ജില്ലയിലെ മുഴുവന്‍ ക്വാറി- ക്രഷര്‍ ഉടമകളും നിര്‍ബന്ധിതരാകും. മൂന്നു മാസമായി അടച്ചിട്ടിരിക്കുന്ന ക്വാറികള്‍ക്കും ക്രഷറുകള്‍ക്കുമെതിരേ തുടരുന്ന സമരത്തിനു പണം ഒഴുക്കുന്നത് ആരെന്നു പോലീസ് അന്വേഷിക്കണം. അസോസിയേഷന്‍ ആവശ്യപ്പെട്ടു.
ഒറ്റരാത്രികൊണ്ട് പട്ടയം റദ്ദാക്കാനാവില്ല: കെ. രാജന്‍ എംഎല്‍എ
തൃശൂര്‍: വട്ടപ്പാറ ക്വാറി വിഷയത്തില്‍ സമരക്കാര്‍ ആവശ്യപ്പെടുന്നതുപോലെ ക്വാറികളുടെ പട്ടയം ഒറ്റ രാത്രികൊണ്ടു റദ്ദാക്കാനാവില്ലെന്നു കെ. രാജന്‍ എംഎല്‍എ. സര്‍ക്കാര്‍ നല്‍കിയ പട്ടയങ്ങള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാതെ റദ്ദുചെയ്യാനാവില്ല.ùഇക്കാര്യങ്ങള്‍ പരിശോധിക്കാന്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും കെ. രാജന്‍ എംഎല്‍എ പറഞ്ഞു. കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമെന്ന നിലയില്‍ അനധികൃത ക്വാറികള്‍ അടച്ചുപൂട്ടണമെന്നു തന്നെയാണു തന്റെ വ്യക്തിപരമായ നിലപാട്. രേഖകള്‍ അനധികൃതമായി ഉണ്ടാക്കിയ പാരിസ്ഥിതികമായി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ഒരു ക്വാറിയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. ക്വാറിയും ക്രഷറും ഇപ്പോള്‍ അടഞ്ഞുകിടക്കുകയാണ്. പട്ടയം റദ്ദുചെയ്യണമെന്നാണു സമരക്കാരുടെ നിലവിലെ ആവശ്യം.
പ്രദേശത്തെ ജനങ്ങളുടെ പ്രശ്‌നത്തോടൊപ്പം ക്വാറികള്‍ പൂട്ടിയതോടെ തൊഴിലില്ലാതായ തൊഴിലാളികളുടെ പ്രശ്‌നവും മുന്നിലുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഒരുപാട് വസ്തുതകള്‍ അന്വേഷണ വിധേയമാക്കാനുണ്ടെന്നും എംഎല്‍എ പറഞ്ഞു. നാലു വര്‍ഷമായി തുടരുന്ന സമരമാണു വട്ടപ്പാറയിലേത്. താന്‍ ഇടപെടാത്തതുകൊണ്ടാണു പ്രശ്‌നം തീരാത്തതെന്ന ആരോപണത്തിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.