വൈപ്പിന്‍: ട്രോളിംഗ് നിരോധനം അവസാനിച്ചതോടെ മുനമ്പം, മുരുക്കുംപാടം, തോപ്പുംപടി ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ചു തമ്പടിച്ചിരുന്ന മത്സ്യബന്ധന ബോട്ടുകള്‍ ഇന്നു പുലര്‍ച്ചെ ചാകര തേടി കൂട്ടത്തോടെ കടലിലേക്ക് കുതിച്ചു. ബോട്ടുകള്‍ ഇനി മത്സ്യവുമായി തിരിച്ചെത്തുമ്പോഴായിക്കും ഹാര്‍ബറുകള്‍ക്ക് ജീവന് വെക്കുക. ഇതോടെ കച്ചവടക്കാരുടേയും വാഹനങ്ങളുടേയും തിക്കും തിരക്കും ആരവവുമാകും.
രാത്രി പന്ത്രണ്ടിനു മുമ്പായി യാനങ്ങള്‍ കടലിലേക്കു പോകാതിരിക്കാന്‍ മറൈന്‍ എന്‍ഫോഴ്സ്മെന്റിന്റെ പട്രോളിംഗ് ബോട്ടുകള്‍ മുനമ്പം, കൊച്ചി അഴിമുഖത്ത് വൈകുന്നേരം മുതല്‍ പട്രോളിംഗ് നടത്തുന്നുണ്ടായിരുന്നു. കൊച്ചിയില്‍ ഫിഷറീസ് അസി. ഡയറക്ടര്‍ ടി സജി, മറൈന്‍ ഡിവൈഎസ്പി കെ.എം. സജീവന്, എസ് ഐ ഇ പി ശരത്ചന്ദ്രന് എന്നിവരുടെ നേതൃത്വത്തിലും മുനമ്പത്ത് എഎസ്ഐ അബ്ദുള്‍ റഹ്മാന്റെ നേതൃത്വത്തിലുനായിരുന്നു പട്രോളിംഗ്. രാത്രി 12 നു മുമ്പായി ഒരുബോട്ടിനെപ്പോലും ഉദ്യോഗസ്ഥന്മാര് കടത്തി വിട്ടില്ല.
ഇക്കുറി ഭൂരിഭാഗം ബോട്ടുകളും സര്‍ക്കാര്‍ നിശ്ചിയിച്ചിട്ടുള്ള നീല നിറം പൂശിയാണ് ഇക്കുറി കടലിലേക്ക് പോയിട്ടുള്ളത്. ആഴക്കടല്‍ മത്സ്യബന്ധനത്തിനായി തയാറെടുത്ത ബോട്ടുകള്‍ രാത്രി 12 നുശേഷം തന്നെ സ്ഥലം വിട്ടു. തീരക്കടലില്‍ മത്സ്യബന്ധനം നടത്തുന്ന ചെറിയ ബോട്ടുകള്‍ നേരം പുലര്‍ന്നതിനുശേഷമാണ് പോയത്. ഇവയില്‍ മിക്കതും ഇന്നും നാളെയുമൊക്കെയായി തിരിച്ചെത്തും.
ഇക്കുറി ട്രോളിംഗ് നിരോധന കാലത്ത് കാര്യമായ ദുരന്തങ്ങള്‍ സംഭവിച്ചില്ലെന്നു ഫിഷറീസ് മറൈന്‍ ഉദ്യോഗസ്ഥന്മാര് പറഞ്ഞു. അഴീക്കോട് കടലില്‍ യാനം മറിഞ്ഞ് രണ്ട് മത്സ്യതൊഴിലാളികള്‍ മരിച്ച ഒറ്റപ്പെട്ട സംഭവം മാത്രമാണ് ഇക്കുറി കടലുമായി ബന്ധപ്പെട്ട് ഉണ്ടായത്.
സാധാരണ മുന്‍ വര്‍ഷങ്ങളെ പോലെ കടല്‍ ഇക്കുറി കൂടുതല്‍ രൗദ്രമാകാതിരുന്ന സാഹചര്യത്തിലാണ് മരണസംഖ്യ കുറഞ്ഞതെന്നാണ് തൊഴിലാളികള്‍ പറയുന്നത്. മാത്രമല്ല മത്സ്യബന്ധന വള്ളങ്ങള്‍ കടലില്‍ യന്ത്രത്തകരാര്‍ സംഭവിച്ച് ഒഴുകിയ സംഭവങ്ങളും ഇക്കുറി വിരലിലെണ്ണാവുന്നതുമാത്രമേ ഉണ്ടായിരുന്നുള്ളു.