നിരവധി മോഷണക്കേസുകളിലെ പ്രതി പിടിയില്‍; പ്രതിയെ കുടുക്കാന്‍ സഹായിച്ചത് തെങ്ങ് കയറാന്‍ വന്നവരെ ചുറ്റിപറ്റിയുള്ള അന്വേഷണം

TVM-moshanamആറ്റിങ്ങല്‍: നിരവധി മോഷണ കേസുകളിലെ പ്രതിയായ കടയ്ക്കാവൂര്‍ കാശിമഠം വയല്‍തിട്ട വീട്ടില്‍ ശശാങ്കന്‍ മകന്‍ തങ്കു എന്നു വിളിക്കുന്ന ഷാനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഏഴിന് കഠിനംകുളം മാടന്‍വിള തെക്കേപള്ളിക്ക് സമീപമുള്ള ഒരു വീടിന്റെ അടുക്കള വാതില്‍  പൊളിച്ച് അകത്ത് കടന്ന് 12 പവനോളം സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും മോഷ്ടിച്ചതിനു ശേഷം ഒളിവില്‍ കഴിഞ്ഞുവരുകയായിരുന്നു. തെങ്ങ് കയറാന്‍ വന്നവരെ ചുറ്റിപറ്റിയുള്ള അന്വേഷണമാണ് ഒരു മാസത്തിനകം പ്രതിയെ കുടുക്കാനും മോഷണ മുതല്‍ ഏറെക്കുറെ വീണ്ടെടുക്കാനും സഹായകമായതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കടയ്ക്കാവൂര്‍ സിഐ ജി. ബി. മുകേഷ്  പറഞ്ഞു.

മോഷണ മുതല്‍ പണയം വയ്ക്കാന്‍ ശ്രമിച്ച ഇയാളുടെ മാതാവ് സുപ്രഭയെയും ഈ കേസില്‍ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇന്നലെ കടയ്ക്കാവൂര്‍ റെയില്‍വേ സ്റ്റേഷനു സമീപം ഇയാള്‍ നില്‍ക്കുന്നതായി രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്തിട്ടുള്ളതാണ്. കടയ്ക്കാവൂര്‍, ചിറയിന്‍കീഴ് എന്നീ പോലീസ് സ്റ്റേഷനുകളിലും ഇയാള്‍ക്കെതിരെ നിരവധി മോഷണ കേസുകള്‍ നിലവിലുണ്ട്.

തിരുവനന്തപുരം റൂറല്‍  ജില്ലാപോലീസ് മേധാവി   ഷെഫീന്‍ അഹമ്മദിന്റെ നിര്‍ദേശാനുസരണം ആറ്റിങ്ങല്‍ ഡിവൈഎസ്പി റ്റി.  അജിത്കുമാറിന്റെ നേതൃത്വത്തില്‍ കടയ്ക്കാവൂര്‍ സിഐ ജി. ബി. മുകേഷ്, കടയ്ക്കാവൂര്‍ എസ്‌ഐ സുരേഷ് കുമാര്‍, കഠിനംകുളം എസ്‌ഐ ഹേമന്ത് കുമാര്‍,  എസ്‌ഐ  പ്രസാദ്, എഎസ്‌ഐ മനോഹര്‍ ,  പോലീസുദ്യോഗസ്ഥരായ മഹേഷ്, ഹരി, ശ്രീനാഥ്, വനിതാ പോലീസുദ്യോഗസ്ഥരായ ശ്രീജ, ഷീജ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Related posts