കുറി-നിക്ഷേപത്തട്ടിപ്പ്: ട്രേഡ് ലിങ്ക്‌സ് എംഡി അറസ്റ്റില്‍

tcr-arrestchittyതൃശൂര്‍: തൃപ്രയാറില്‍ കോടിക്കണക്കിനു രൂപയുടെ കുറി-നിക്ഷേപത്തട്ടിപ്പ് നടത്തിയ കേസിലെ പ്രതികളില്‍ ഒരാള്‍ അറസ്റ്റില്‍. ട്രേഡ് ലിങ്ക്‌സ് എംഡിയായ കാട്ടൂര്‍ സ്വദേശി തേര്‍മഠംവീട്ടില്‍ തോമസി(52)നെയാണ് ജില്ലാ റൂറല്‍ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റുചെയ്തത്. ചെയര്‍മാന്‍ തൃശൂര്‍ പൂങ്കുന്നം സ്വദേശി കുറുവത്ത് മനോജിനെ വൈകാതെ പിടികൂടുമെന്നാണ് സൂചന.ജില്ലാ റൂറല്‍ എസ്പി ആര്‍.നിശാന്തിനിയുടെ നേതൃത്വത്തില്‍ റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി.കെ.എ.സുരേഷ്ബാബു, എസ്‌ഐമാരായ പി.കെ.പത്മരാജന്‍, എം.പി.മുഹമ്മദ് റാഫി, വി.എന്‍.സുരേഷ്ബാബു, കെ.മാധവന്‍, പി.വി.പ്രദീപ്, എഎസ്‌ഐ പി.സി.സുനില്‍, സീനിയര്‍ സിപിഒമാരായ സി.ആര്‍.പ്രദീപ്, പി.ജയകൃഷ്ണന്‍, സി.എ.  ജോബ്, സൂരജ് വി. ദേവ്, ലിജു ഇയ്യാനി എന്നിവരടങ്ങുന്ന സംഘമാണ് തോമസിനെ അറസ്റ്റുചെയ്തത്.

പോലീസ് പറയുന്നതിനങ്ങനെ: തൃശൂര്‍ ജില്ലയിലെ തൃപ്രയാര്‍, വാടാനപ്പള്ളി, മുറ്റിച്ചൂര്‍, അന്തിക്കാട്, ചിറയ്ക്കല്‍, കാട്ടൂര്‍ എന്നിവിടങ്ങളില്‍ 25 വര്‍ഷങ്ങള്‍ക്കു മുമ്പാണ് കുറിസ്ഥാപനമായി ട്രേഡ് ലിങ്ക്‌സ് തുടങ്ങിയത്. നിക്ഷേപകരില്‍നിന്നും കോടിക്കണക്കിനു തുക ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് സ്വീകരിച്ച് സ്ഥാപനം നടത്തിവരുന്നതിനിടെയാണ് നിക്ഷേപകരെ വഞ്ചിച്ചത്. നിക്ഷേപകരില്‍നിന്നും വാങ്ങിയ കോടികള്‍ ഉപയോഗിച്ച് പ്രതികള്‍ ജില്ലയിലെ പലയിടങ്ങളിലും റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തി സ്ഥലം വാങ്ങി. താമസിക്കാന്‍ ആഡംബര വീടുകള്‍ പണിതു.

സഞ്ചരിക്കാന്‍ ആഡംബരകാറുകള്‍ വാങ്ങി. സ്ഥാപന പങ്കാളികള്‍ തമ്മിലുള്ള അകല്‍ച്ച, സ്ഥാപനത്തിലെതന്നെ ചില ജീവനക്കാര്‍ നടത്തിയ സാമ്പത്തിക ക്രമക്കേട്, പ്രതികളുടെ ധൂര്‍ത്ത് എന്നിവയാണ് സ്ഥാപനം തകരാന്‍ കാരണം. ട്രേഡ്‌ലിങ്ക്‌സിന്റെ ആദ്യകാല പ്രവര്‍ത്തന പാരമ്പര്യവും വിശ്വാസ്യതയും കണക്കിലെടുത്താണ് ബാങ്ക് മാനേജര്‍മാര്‍ ഉള്‍പ്പെടെയുള്ള നിരവധിയാളുകള്‍ കണക്കില്‍ പെട്ടതും പെടാത്തതുമായ തുക ഇവിടെ നിക്ഷേപിച്ച് വഞ്ചിതരായത്. കുറിസ്ഥാപനം നടത്തുന്നതിനു മാത്രമാണ് ഇവര്‍ക്കു ലൈസന്‍സുണ്ടായിരുന്നത്. നിക്ഷേപം സ്വീകരിക്കാന്‍ ലൈസന്‍സുണ്ടായിരുന്നില്ല. എന്നാല്‍, ഇക്കാര്യം അറിയിക്കാതെ ഇടപാടുകാരില്‍നിന്ന് ഉയര്‍ന്ന പലിശയ്ക്ക് വന്‍ തുക വാങ്ങിക്കൂട്ടുകയായിരുന്നു.

Related posts