ജില്ലയില്‍ തിങ്കളാഴ്ച മുതല്‍ ബസ് തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്

EKM-STRIKEBUSകൊച്ചി: എറണാകുളം ജില്ലയിലെ സ്വകാര്യബസ് ജീവനക്കാര്‍ക്കു ഫെയര്‍ വേജസ് നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. തിങ്കളാഴ്ച്ച മുതല്‍ പണിമുടക്കു  തുടങ്ങുമെന്നു ബസ് തൊഴിലാളികളുടെ സംയുക്തസമരസമിതി അറിയിച്ചു. സ്വകാര്യ ബസ് ജീവനക്കാരുടെ ഫെയര്‍ വേജസ് നടപ്പാക്കുന്നത് സംബന്ധിച്ച് ജോയിന്റ് ലേബര്‍ കമ്മിഷണര്‍ പി.ജെ. ജോയ് ഇന്നലെ വിളിച്ചുചേര്‍ത്ത ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഫെയര്‍ വേജസ് 2015 ജനുവരിയില്‍ പ്രാബല്യത്തില്‍ വരും വിധം ഗസറ്റ് വിജ്ഞാപനം ഇറങ്ങിയിട്ടും നടപ്പാക്കുന്നില്ലെന്ന് തൊഴിലാളി യൂണിയനുകള്‍ പരാതിപ്പെടുന്നു.

ജില്ലാ ലേബര്‍ ഓഫീസര്‍ പലതവണ ചര്‍ച്ച നടത്തിയെങ്കിലും ചര്‍ച്ചകളെല്ലാം പരാജയമാകുകയായിരുന്നു. ഈ സാഹചര്യത്തിലാണ് സമരത്തിലേക്ക് തിരിയുന്നതെന്ന് സമരസമിതി അറിയിച്ചു. സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, ബിഎംഎസ്, എച്ച്എംഎസ് ഉള്‍പ്പടെ ഒമ്പത് യൂണിയനുകള്‍ സംയുക്തമായാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ നടന്ന ചര്‍ച്ചയില്‍ തൊഴിലാളികള്‍ വിട്ടുവീഴ്ച്ചയ്ക്കു തയാറായിട്ടും ഉടമകള്‍ തയ്യാറാകുന്നില്ലെന്ന് യൂണിയനുകള്‍ പറയുന്നു. 2015 ലെ ഗസറ്റ് വിജ്ഞാപനം അനുസരിച്ച് മണിക്കൂറിന് ഡ്രൈവര്‍ക്ക് 86 രൂപ, കണ്ടക്ടര്‍ക്ക് 84 രൂപ, ക്ലീനര്‍ക്ക് 81 രൂപ എന്നിങ്ങനെയായിരുന്നു കൂലി നിശ്ചയിച്ചിരുന്നത്. ജോലി സമയം എട്ടുമണിക്കൂര്‍ ആക്കണമെന്നും അതിനുശേഷമുള്ള സമയം ഓവര്‍ടൈമായി കണക്കാക്കണമെന്നും തീരുമാനമുണ്ടായിരുന്നു.

സര്‍ക്കാരും ബസുടമകളും തൊഴിലാളികളും എല്ലാവരും ചേര്‍ന്നെടുത്ത തീരുമാനമായിരുന്നു അത്.  എന്നാല്‍ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും നല്‍കുന്ന കൂലിയിലുള്ള ചെറിയ വ്യത്യാസം ഡ്രൈവര്‍മാരെ കിട്ടുന്നതിന് പ്രയാസമാകും എന്ന ഉടമകളുടെ വാദത്തെത്തുടര്‍ന്ന് കൂലിയില്‍  മാറ്റം വരുത്തി. ഡ്രൈവര്‍ക്ക് 96, കണ്ടക്ടര്‍ക്ക് 80, ക്ലീനര്‍ക്ക് 75 എന്നിങ്ങനെ മാറ്റി. എന്നിട്ടും ബസുടമകള്‍ കൂലി നടപ്പാക്കാന്‍ തയാറായില്ല. ഓവര്‍ടൈം എന്ന വ്യവസ്ഥ കൂടി ഒഴിവാക്കാന്‍ തൊഴിലാളികള്‍ തയ്യാറായിട്ടും ബസുടമകള്‍ വഴങ്ങാത്ത സാഹചര്യത്തില്‍ സമരത്തിലേക്ക് നീങ്ങാനാണ് തൊഴിലാളി സംഘടനകളുടെ തീരുമാനം.

സമരത്തിന് മുന്നോടിയായി ഇന്ന് പറവൂരില്‍ നിന്ന് ആരംഭിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിലൂടെ വാഹനപ്രചരണ ജാഥ നാളെ വൈകുന്നേരം കലൂര്‍ ബസ് സ്റ്റാന്‍ഡില്‍ അവസാനിക്കും.  നിലവില്‍ ബസ് വ്യവസായം പ്രതിസന്ധിയിലാണെന്നും തൊഴിലാളി യൂണിയനുകള്‍ പിടിവാശി ഉപേക്ഷിക്കണമെന്നുമാണ് ബസ് ഉടമാ സംഘടനകളുടെ നിലപാട്. തൊഴിലാളി യൂണിയനുകളെ പ്രതിനിധീകരിച്ച് ജോളി പവ്വത്തില്‍, കെ.എ.ചാക്കോച്ചന്‍, മധുകുമാര്‍, കെ.വിജയകുമാര്‍, എ.സക്കീര്‍, മനോജ് പെരുമ്പിള്ളി, ബസുടമകളെ പ്രതിനിധീകരിച്ച് പി.ബി. സുനീര്‍, എന്‍.പി.രാജു, രാജന്‍ സ്വാമി, കെ.എ. നവാസ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Related posts