കുന്നത്തേരി കെട്ടിട ദുരന്തത്തിനു രണ്ടു വയസ് ; നാട്ടുകാരുടെ സ്‌നേഹത്തണലില്‍ സാബിറിനു വീടൊരുങ്ങുന്നു

ekm-houseറിയാസ് കുട്ടമശേരി

ആലുവ: നാടിനെ നടുക്കിയ ആലുവ കുന്നത്തേരി കെട്ടിട ദുരന്തം നടന്നിട്ട് ഇന്നു രണ്ടുവര്‍ഷമാകുന്നു. 2014 ഓഗസ്റ്റ് ആറാം തീയതി രാത്രിയില്‍ പെയ്ത കനത്ത മഴയില്‍ കുന്നത്തേരി പൈപ്പ് ലൈന്‍ റോഡിലെ ഷാജഹാനും കുടുംബവും താമസിച്ചിരുന്ന മൂന്നുനില കെട്ടിടം ഭൂമിയ്ക്കടിയിലേക്ക് താഴുകയായിരുന്നു. സംഭവസമയം വീടിനകത്തുണ്ടായിരുന്ന ഷാജഹാനും ഭാര്യ സൈഫുന്നിസയും മകള്‍ സ്വാലിഹയും ദുരന്തത്തില്‍ മരിച്ചു. മുകളിലെ നിലയിലുണ്ടായിരുന്ന മകന്‍ സാബിര്‍ മാത്രം അത്ഭുതകരമായി രക്ഷപ്പെട്ടു. ഉറ്റവരും കുടുംബവും നഷ്ടമായ സാബിര്‍ ഇന്ന് നാട്ടുകാരുടെ സ്‌നേഹത്തണലിലാണ്.

രണ്ടുവര്‍ഷം മുന്‍പ് ദുരന്തഭൂമിയായി മാറിയ സ്ഥലത്ത് ഇന്നു സുമനസുകളുടെ സഹായത്തോടെ സാബിറിനായി ഒരു സ്‌നേഹോപഹാരം ഒരുങ്ങുകയാണ്. മൂന്നു നിലയില്‍ നാട്ടുകാര്‍ പണിതീര്‍ത്ത വീടിന്റെ താക്കോല്‍ സെപ്റ്റംബര്‍ ഒന്‍പതിന് സാബിറിന് സമര്‍പ്പിക്കും. ദുരന്തത്തില്‍ തകര്‍ന്ന വീടിന്റെ അതേ മാതൃകയില്‍ തന്നെയാണ് പുതിയ വീടിന്റെയും നിര്‍മാണം.

1,277 ചതുരശ്രയടി വിസ്തീര്‍ണമുള്ള വീടിന്റെ ഗ്രൗണ്ട് ഫ്‌ളോറില്‍ രണ്ടു കടമുറികളാണ്. ഒന്നാം നിലയില്‍ അടുക്കളയും ഡൈനിംഗ് ഹാളും, രണ്ടാം നിലയില്‍ രണ്ടു കിടപ്പുമുറികളുമാണുള്ളത്. 25 ലക്ഷം രൂപ എസ്റ്റിമേറ്റില്‍ ആരംഭിച്ച വീട് നിര്‍മാണം ഇപ്പോള്‍ അവസാനഘട്ടത്തിലാണ്. പ്ലംബിംഗ്, പെയ്ന്റിംഗ് ജോലികള്‍ കൂടിയാണ് ശേഷിക്കുന്നത്. എത്രയും വേഗത്തില്‍ ഇതു പൂര്‍ത്തിയാക്കി സാബറിന് താക്കോല്‍ നല്‍കാനൊരുങ്ങുകയാണ് സഹായസമിതി. സാബിര്‍ പ്ലസ് വണ്ണിനു പഠിക്കുമ്പോഴായിരുന്നു ദുരന്തമുണ്ടായത്. ഇപ്പോള്‍ എടത്തല കെഎംഇഎ എന്‍ജിനിയറിംഗ് കോളജിലെ ബി. ടെക് ഒന്നാംവര്‍ഷ വിദ്യാര്‍ഥിയാണ്.

അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ സാബിറിന് ദുരിതാശ്വാസനിധിയില്‍ നിന്നും ആറുലക്ഷം രൂപ കൊടുത്തിരുന്നു. അപകടത്തില്‍ മരിച്ച പിതാവ് ഷാജഹാന്റെ ഇന്‍ഷ്വറന്‍സ് അനുകൂല്യമായ ആറു ലക്ഷത്തോളം രൂപയും ലഭിച്ചു. എന്നാല്‍ ഈ തുകയൊന്നും ഭവന നിര്‍മാണത്തിനായി വിനിയോഗിച്ചിട്ടില്ല. അന്‍വര്‍ സാദത്ത് എംഎല്‍എ ചെയര്‍മാനായി നാട്ടുകാര്‍ രൂപീകരിച്ച സാബിര്‍ ഭവന നിര്‍മാണ സഹായ സമിതിയാണ് വീടിന്റെ നിര്‍മാണച്ചുമതല ഏറ്റെടുത്തത്. വിവിധ സ്‌പോണ്‍സര്‍മാരെ കണെ്ടത്തി നിര്‍മാണം പൂര്‍ത്തിയാക്കുകയായിരുന്നു. സാബിറിന്റെ പഠന ചെലവും സമിതി തന്നെ വഹിക്കാനും തീരുമാനമായിട്ടുണ്ട്.

Related posts