കേരള കോണ്‍ഗ്രസ്-എം നിലപാട് ; തദ്ദേശസ്ഥാപനങ്ങളില്‍ ഭരണം ആടിയുലഞ്ഞേക്കും

pkd-keralacongressസ്വന്തം ലേഖകര്‍

കൊച്ചി/മൂവാറ്റുപുഴ: കേരള കോണ്‍ഗ്രസ്-എം യുഡിഎഫ് വിട്ടതോടെ ജില്ലയിലെ ഏതാനും തദ്ദേശസ്ഥാപനങ്ങളില്‍ ഭരണമാറ്റത്തിനും ഭരണപ്രതിസന്ധിക്കും സാധ്യത. തദ്ദേശസ്ഥാപനങ്ങളില്‍ തത്സ്ഥിതി തുടരുമെന്നു കേരള കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയിട്ടുണെ്ടങ്കിലും പുതിയ സാഹചര്യത്തില്‍ ചിലയിടങ്ങളില്‍ ഭരണം ആടിയുലയുമെന്നാണു സൂചന. നേരിയ ഭൂരിപക്ഷത്തോടെ യുഡിഎഫ് ഭരിക്കുന്ന കൊച്ചി കോര്‍പറേഷനില്‍ ഒരംഗം കേരള കോണ്‍ഗ്രസിനുണെ്ടങ്കിലും ഭരണമാറ്റത്തിനു സാധ്യതയില്ല. എറണാകുളം ജില്ലാ പഞ്ചായത്തിലും ഒരംഗം മാത്രമാണു കേരള കോണ്‍ഗ്രസിനുള്ളത്.

എന്നാല്‍ മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിലും ആരക്കുഴ, മഞ്ഞള്ളൂര്‍, മലയാറ്റൂര്‍-നീലീശ്വരം, കൂവപ്പടി, പൈങ്ങോട്ടൂര്‍ ഗ്രാമപഞ്ചായത്തുകളിലും കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ്-എമ്മും തമ്മിലുള്ള ധാരണകള്‍ തെറ്റിയാല്‍ ഭരണപ്രതിസന്ധിയുണ്ടാകും. കേരള കോണ്‍ഗ്രസ്-എം ഒറ്റയ്ക്കു മത്സരിച്ച ഇലഞ്ഞിയില്‍ ഭരണം പാര്‍ട്ടിക്കുതന്നെയാണ്. കേരള കോണ്‍ഗ്രസ് യുഡിഎഫ് വിട്ടതോടെ മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിലും ആരക്കുഴ പഞ്ചായത്തിലും ഭരണമാറ്റത്തിനു സാധ്യതയായി. പതിമൂന്നംഗ ബ്ലോക്ക് പഞ്ചായത്തില്‍ യുഡിഎഫിലെ കോണ്‍ഗ്രസ് അംഗം മേരി ബേബിയാണു പ്രസിഡന്റ്.

യുഡിഎഫ്-ഏഴ്, എല്‍ഡിഎഫ്-അഞ്ച്, ജനാധിപത്യ കേരള കോണ്‍ഗ്രസ്-ഒന്ന് എന്നിങ്ങനെയാണു നിലവിലെ കക്ഷിനില. കല്ലൂര്‍ക്കാട് ഡിവിഷനില്‍നിന്നു വിജയിച്ച ജനാധിപത്യ കേരള കോണ്‍ഗ്രസ് അംഗം ലിസി ജോളി സാങ്കേതികമായി എല്‍ഡിഎഫ് പക്ഷത്താണെങ്കിലും പാര്‍ലമെന്ററി പാര്‍ട്ടിയോഗം ഇതുവരെ ചേരാത്തതിനാല്‍ എല്‍ഡിഎഫിലേക്കു പൂര്‍ണമായി എത്തിയിട്ടില്ല. പുതിയ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസ്-എമ്മിലെ ജോസി ജോളി, ചിന്നമ്മ ഷൈന്‍ എന്നിവര്‍ യുഡിഎഫ് പക്ഷത്തുനിന്നു മാറിയാല്‍ യുഡിഎഫ് അഞ്ചു സീറ്റിലേക്കു ചുരുങ്ങും. കേരള കോണ്‍ഗ്രസ്-എമ്മിലെ രണ്ടംഗങ്ങള്‍ നിഷ്പക്ഷ നിലപാട് സ്വീകരിച്ചാല്‍തന്നെ ബ്ലോക്ക് പഞ്ചായത്ത് ഭരണം എല്‍ഡിഎഫിനാകും.

ആരക്കുഴ പഞ്ചായത്തില്‍ കേരള കോണ്‍ഗ്രസിലെ വള്ളമറ്റം കുഞ്ഞാണു പ്രസിഡന്റ്. പഞ്ചായത്തില്‍ നാല് കേരള കോണ്‍ഗ്രസ് അംഗങ്ങളും മൂന്നു കോണ്‍ഗ്രസ് അംഗങ്ങളുമാണുള്ളത്. കേരള കോണ്‍ഗ്രസിനുള്ള പിന്തുണ കോണ്‍ഗ്രസ് പിന്‍വലിച്ചാല്‍ ഇവിടെ ഭരണപ്രതിസന്ധിയുണ്ടാകും. ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് രൂപീകരിച്ചപ്പോള്‍ കിഴക്കന്‍മേഖലയില്‍ ആരക്കുഴയിലാണ് ഏറ്റവും കൂടുതല്‍ പ്രവര്‍ത്തകര്‍ കേരള കോണ്‍ഗ്രസ് വിട്ടത്.

മലയാറ്റൂര്‍-നീലീശ്വരം ഗ്രാമപഞ്ചായത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിലെ വനിതാ അംഗത്തിന്റെ പിന്തുണയോടെയാണു കോണ്‍ഗ്രസ് ഭരിക്കുന്നത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ നേരത്തെ എല്‍ഡിഎഫിനെ ഇവര്‍ പിന്തുണച്ചെങ്കിലും ആറുമാസത്തിനു ശേഷം കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചു വോട്ടു ചെയ്തു. ഇപ്പോള്‍ സ്വതന്ത്ര അംഗം കോണ്‍ഗ്രസിന്റെയും കേരള കോണ്‍ഗ്രസിന്റെയും പിന്തുണയോടെ വൈസ് പ്രസിഡന്റായിട്ടുണ്ട്. മാറിയ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസ് അംഗത്തിന്റെ നിലപാട് നിര്‍ണായകമാകും.

വാഴക്കുളം: കോണ്‍ഗ്രസ് ഭരണമുള്ള മഞ്ഞള്ളൂര്‍ പഞ്ചായത്തില്‍ കേരള കോണ്‍ഗ്രസിന്റെ ഒരംഗം ഉള്‍പ്പെടെ ആറ് അംഗങ്ങളാണു യുഡിഎഫിനു നിലവിലുള്ളത്. ബിജെപി പിന്തുണയുള്ള സ്വതന്ത്രയുടെ സഹായത്തോടെയാണു കോണ്‍ഗ്രസ് ഇവിടെ ഭരണം നടത്തുന്നത്. ആകെയുള്ള പതിമൂന്നു വാര്‍ഡുകളില്‍ സിപിഎമ്മിന് നാലും സിപിഐയ്ക്കു രണ്ടും സീറ്റുകളുണ്ട്. കേരള കോണ്‍ഗ്രസ് അംഗവും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ എന്‍.ജെ. ജോര്‍ജിന്റെ നിലപാട് നിലവില്‍ നിര്‍ണായകമാകുന്നു.

ആവശ്യമായഘട്ടങ്ങളില്‍ വോട്ടെടുപ്പ് വേണ്ടിവരികയും കേരള കോണ്‍ഗ്രസ് അംഗം വിട്ടുനില്‍ക്കുകയും ചെയ്താല്‍ തുല്യനില വരികയും തീരുമാനങ്ങള്‍ക്കു നിയമസാധുത ഇല്ലാതാകുകയുംചെയ്യും. എല്‍ഡിഎഫിനെ പിന്തുണച്ചാല്‍ ഭരണമാറ്റം ഉറപ്പാണ്. അവിശ്വാസ പ്രമേയം കൊണ്ടുവന്നാലും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഭരണമുന്നണിക്ക് അതിജീവിക്കാന്‍ കഴിയാതെ വരും.

ഇലഞ്ഞി: കേരള കോണ്‍ഗ്രസ്-എം ഒറ്റയ്ക്കു മത്സരിച്ചു ജയിച്ചു ഭരണം നടത്തുന്ന ഇലഞ്ഞി പഞ്ചായത്തില്‍ ഭരണപ്രതിസന്ധിക്കു സാധ്യതയില്ല. വാശിയേറിയ മത്സരത്തില്‍ കേരള കോണ്‍ഗ്രസ് ആറുസീറ്റുകളില്‍ വിജയിച്ചാണ് ഭരണം പിടിച്ചെടുത്തത്. ജോയ്‌സ് മാമ്പിള്ളിയാണ് ഇവിടെ പഞ്ചായത്ത് പ്രസിഡന്റ്. വൈസ് പ്രസിഡന്റ് ജിലു സിബി, റെജി ജോര്‍ജ്, ലീല സുഖവാസ്, റിയ മനോജ്, സിജി സണ്ണി എന്നിവരാണു മാണിഗ്രൂപ്പിലെ മറ്റംഗങ്ങള്‍. എല്‍ഡിഎഫിന് മൂന്നും കോണ്‍ഗ്രസിന് നാലും അംഗങ്ങളുണ്ട്.

പോത്താനിക്കാട്: കേരള കോണ്‍ഗ്രസ്-എമ്മിന്റെ നിലപാട് പൈങ്ങോട്ടൂര്‍ പഞ്ചായത്തിലും നിര്‍ണായകമാകും. 12 അംഗ പഞ്ചായത്ത് ഭരണസമിതിയില്‍ കോണ്‍ഗ്രസ്-അഞ്ച്, കേരള കോണ്‍ഗ്രസ്-എം-ഒന്ന്, എല്‍ഡിഎഫ്-ആറ്, സ്വതന്ത്ര-ഒന്ന് എന്നതാണു കക്ഷിനില. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുകളില്‍ സ്വതന്ത്ര അംഗം യുഡിഎഫിനൊപ്പം നിലകൊണെ്ടങ്കിലും എല്‍ഡിഎഫിനാണിവിടെ പ്രസിഡന്റ് പദം ലഭിച്ചത്.

പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ഒരംഗത്തിന്റെ വോട്ട് അസാധുവായപ്പോള്‍ യുഡിഎഫിനും എല്‍ഡിഎഫിനും ആറുവീതം വോട്ടുകള്‍ ലഭിക്കുകയും നറുക്കെടുപ്പില്‍ എല്‍ഡിഎഫിനെ ഭാഗ്യം കടാക്ഷിക്കുകയുമായിരുന്നു. യുഡിഎഫ് സ്വതന്ത്ര അംഗത്തെ സ്ഥാനാര്‍ഥിയാക്കിക്കൊണ്ടു നടന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഏഴും എല്‍ഡിഎഫിന് ആറും വോട്ടും ലഭിച്ചു. യുഡിഎഫ് പിന്തുണയോടെ സ്വതന്ത്ര വൈസ് പ്രസിഡന്റാകുകയുംചെയ്തു.ആറുമാസം പിന്നിട്ടപ്പോള്‍ അവിശ്വാസനീക്കം യുഡിഎഫ് ഭാഗത്തുനിന്നുണ്ടാകുമെന്നു കരുതിയെങ്കിലും സ്വതന്ത്ര അംഗം അനൂകൂലനയം സ്വീകരിക്കാത്തതുമൂലം അവതരിപ്പിക്കാതിരിക്കുകയുമായിരുന്നു. പുതിയ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസ്-എം അംഗത്തിന്റെ നിലപാട് അനുസരിച്ചു മാറ്റങ്ങള്‍ സംഭവിക്കാം.

കോതമംഗലം: കോതമംഗലം നഗരസഭയിലും കീരമ്പാറ, പല്ലാരിമംഗലം പഞ്ചായത്തുകളിലും കോതമംഗലം ബ്ലോക്ക് പഞ്ചായത്തിലുമാണു കേരള കോണ്‍ഗ്രസ്-എമ്മിനു ഭരണസമിതി അംഗങ്ങളുള്ളത്. എന്നാല്‍ ഇവിടങ്ങളില്‍ യുഡിഎഫ് ഭരണത്തെ അട്ടിമറിക്കാനുള്ള അംഗബലം കേരള കോണ്‍ഗ്രസിനില്ല. മുനിസിപ്പാലിറ്റിയിലും പഞ്ചായത്തുകളിലും സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷസ്ഥാനത്തു കേരള കോണ്‍ഗ്രസ് പ്രതിനിധികള്‍ തുടര്‍ന്നേക്കും. ബ്ലോക്ക് പഞ്ചായത്തില്‍ എല്‍ഡിഎഫിന് വ്യക്തമായ ആധിപത്യമുണ്ട്. അതേസമയം യുഡിഎഫിന്റെ നിയോജകമണ്ഡലം ചെയര്‍മാന്‍ സ്ഥാനത്ത് ഒഴിവുവരും. കേരള കോണ്‍ഗ്രസിലെ പി.കെ. സജീവാണു നിലവില്‍ ചെയര്‍മാന്‍. അദ്ദേഹം തത്സ്ഥാനം ഒഴിഞ്ഞേക്കും. ജില്ലയില്‍ കേരള കോണ്‍ഗ്രസ്-എമ്മിന്റെ പ്രധാന ശക്തികേന്ദ്രമാണു കോതമംഗലം.

Related posts