സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണം സെപ്റ്റംബര്‍ 18ന് പാലക്കാട്ട്

PKD-BALANപാലക്കാട്: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണം സെപ്റ്റംബര്‍ 18ന് പാലക്കാട് സ്റ്റേഡിയം ഗ്രൗണ്ടില്‍ പ്രത്യേകം  തയ്യാറാക്കിയ പന്തലില്‍ നടക്കുമെന്ന് സാംസ്കാരിക പട്ടികജാതി വികസന വകുപ്പ് മന്ത്രി എ.കെ.ബാലന്‍ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്യും. പബ്ലിക് ലൈബ്രറി ഹാളില്‍ നടന്ന സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.  സാസ്കാരിക രംഗത്തെ അപചയം ഒഴിവാക്കുന്നതിനും സിനിമാ മേഖലയെ ശക്തിപ്പെടുത്താനും സര്‍ക്കാര്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്തുമെന്ന് മന്ത്രി പറഞ്ഞു.

സിനിമയെ ഗ്രാമങ്ങളിലെത്തിക്കുകയും നാടന്‍ കലകളെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യും. ശ്രദ്ധേയമായ സിനിമകള്‍  തയ്യാറാക്കുന്ന കലാകാരന്‍മാര്‍ക്ക് തിയ്യറ്ററുകള്‍ ലഭിക്കുന്നതിനും സിനിമ ലാഭത്തിലാക്കുന്നതിനും നടപടികള്‍ ഉണ്ടാവും. ഇ ടിക്കറ്റിംഗ് സമ്പ്രദായം പ്രാബല്യത്തില്‍ വരുത്തും. ജില്ലയില്‍ ഒരു സാംസ്കാരിക നിലയം എന്ന പദ്ധതിക്ക് 40 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്.പരിപാടികള്‍ അക്കാദമി ചെയര്‍മാന്‍ കമല്‍ വിശദീകരിച്ചു. വൈകീട്ട് 6.30ന് പരിപാടികള്‍ തുടങ്ങുമെന്നും വിവിധ മേഖലകളിലായി 48  അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്നും ജെ.സി.ഡാനിയല്‍ അവാര്‍ഡായിരിക്കും ആദ്യം നല്‍കുക എന്നും അദ്ദേഹം പറഞ്ഞു.

അവാര്‍ഡ് ചടങ്ങിന് ശേഷം മൂന്ന് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന സാംസ്കാരിക പരിപാടികളും നടക്കും, ഹരിഹരന്‍, പി.ജയചന്ദ്രന്‍ , രമേശ് നാരായണന്‍ തുടങ്ങിയവരുടെ  നേതൃത്വത്തിലുള്ള സംഗീത വിരുന്നും ചലചിത്ര ഗാനങ്ങള്‍ കോര്‍ത്തിണക്കിയ നൃത്തങ്ങളും അരങ്ങേറുന്നതിനും ഏകദേശ ധാരണയായിട്ടുണ്ട്. . അര മണിക്കൂര്‍ നീളുന്ന ഹാസ്യ സ്കിറ്റും ഉണ്ടാവും.  പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ മുഖ്യമന്ത്രി വി.എസ്.അച്ചുതാനന്ദന്‍, സാംസ്കാരിക മന്ത്രി  എ.കെ.ബാലന്‍  എന്നിവര്‍ മുഖ്യ രക്ഷാധികാരികളും ടി.ആര്‍.അജയന്‍ ജനറല്‍ കണ്‍വീനറുമായി സംഘാടകസമിതി രൂപീകരിച്ചു.

ജില്ലയിലെ എംപിമാര്‍, എം.എല്‍.എമാര്‍, മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് , രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ രക്ഷാധികാരികളാണ് . അക്കാദമി സെക്രട്ടറി കമല്‍ ആണ് ചെയര്‍മാന്‍. ഇതിനുപുറമെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി 11 സബ് കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്. കെ.ശാന്തപ്പനാണ് ട്രഷറര്‍. ചടങ്ങില്‍ ജില്ലാ കളക്ടര്‍ പി.മേരിക്കുട്ടി , മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പ്രമീളാ ശശിധരന്‍ , അക്കാദമി ചെയര്‍മാന്‍ കമല്‍ , സി.കെ.രാജേന്ദ്രന്‍ , പി.കെ.സുധാകരന്‍, ടി.ആര്‍.അജയന്‍ , അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts