ചാലക്കുടി: പോട്ട വാഴക്കുന്നിൽ ഇതര സംസ്ഥാന തൊഴിലാളികളായ ദമ്പതികൾ വീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടു. വെസ്റ്റ് ബംഗാൾ സ്വദേശികളായ ഉമിത് (38) ഭാര്യ രാധ(32) എന്നിവരാണ് മരിച്ചത്. ഇന്നു പുലർച്ചെ 12 മണിയോടെയാണ് മൃതദേഹങ്ങൾ കാണപ്പെട്ടത്.
പോട്ട വാഴകുന്ന് താഴത്തേതിൽ വീട്ടിൽ ടിജോയുടെ വീട്ടുജോലിക്കാരാണ് മരിച്ച ദമ്പതികൾ. ടിജോയുടെ വീടിനോടു ചേർന്നുള്ള പഴയവീട്ടിലെ മുറിയിൽ കിടക്കയിലാണ് മൃതദേഹങ്ങൾ കാണപ്പെട്ടത്. മൃതദേഹങ്ങൾക്ക് രണ്ടുദിവസത്തെ പഴക്കമുള്ളതായി സംശയിക്കുന്നു. ഉമിത് ഭാര്യയുടെ കഴുത്തിൽ ഷാൾ ഇട്ട് മുറുക്കിയതിന്റെ ലക്ഷണങ്ങളുണ്ട്. ഭാര്യയെ കൊലപ്പെടുത്തിയതിനുശേഷം ഉമിത് വിഷം കഴിച്ച് ആത്മഹത്യ ചെയ്തതായി സംശയിക്കുന്നു.
ഇരുവരും തമ്മിൽ മദ്യപിച്ച് ഇടയ്ക്ക് വഴക്കുണ്ടാകാറുള്ളതായി സമീപവാസികൾ പറയുന്നു. നാലുമാസത്തോളമായി ഇരുവരും ജോലിക്കായി പോട്ടയിൽ എത്തിയിട്ട്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഇരുവരും വഴക്കു കൂടുന്നത് ഈ വീട്ടിലെ സെക്യൂരിറ്റി ജീവനക്കാരൻ കണ്ടിരുന്നു. ഇന്നലെ വീട്ടിൽ ജോലിക്ക് എത്താതിരുന്നതിനാൽ സംശയം തോന്നി സെക്യൂരിറ്റി രാത്രിയിൽ ചാലക്കുടി പോലീസിൽ അറിയിക്കുകയായിരുന്നു.
രാത്രി 12 മണിയോടെ പോലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോൾ വീട് അകത്ത് നിന്നു പൂട്ടിയ നിലയിലായിരുന്നു. വാതിൽ പൊളിച്ചാണ് അകത്തു കടന്നപ്പോഴാണ് ഇരുവരും മരിച്ച നിലയിൽ കണ്ടത്. ചാ ലക്കുടി പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിവരുന്നു.
