ലോട്ടറി തൊഴിലാളികളുടെ ബോണസ് 10000 രൂപയാക്കണം: ഐഎന്‍ടിയുസി

INTUCകൊല്ലം:  ലോട്ടറി മേഖലയിലെ തൊഴിലാളികള്‍ക്ക്  ഓണത്തിന് 10000 രൂപ ബോണസായി നല്‍കണമെന്ന് ആള്‍ കേരള ലോട്ടറി തൊഴിലാളി കോണ്‍ഗ്രസ് ഐഎന്‍ടിയുസി ജില്ലാ കണ്‍വെന്‍ഷന്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടു. കഴിഞ്ഞ ഓണസമയത്ത് 50 ലക്ഷം ടിക്കറ്റ് മാത്രമായിരുന്നു ആകെ ലോട്ടറി വിറ്റിരുന്നുവെങ്കില്‍ ഇന്നത് പ്രതിദിനം 82 ലകഷത്തോളമായിരിക്കുകയാണ്. ഇതിലൂടെ സംസ്ഥാന സര്‍ക്കാരിന് ലോട്ടറിയുടെ മൊത്തം വിറ്റു വരവ് പ്രതിവര്‍ഷം 7000 കോടി രൂപയായിരിക്കുകയാണ്.

ഇത്രയും രൂപ തെരുവില്‍നിന്നും കണ്ടെത്തിക്കൊടുക്കുന്ന സാധാരണ തൊഴിലാളിക്ക് മറ്റേത് സ്ഥാപനത്തിലും നല്‍കുന്ന ബോണസ്സിനെക്കാള്‍ കൂടുതല്‍ തുക നല്‍കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് കണ്‍വെന്‍ഷന്‍ ചൂണ്ടിക്കാട്ടി. ക്ഷേമനിധി ആനുകൂല്യങ്ങള്‍ കാലോചിതമായി പരിഷ്കരിക്കണമെന്നും കണ്‍വെന്‍ഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഓള്‍ കേരള ലോട്ടറി തൊഴിലാളി കോണ്‍ഗ്രസ് ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് ഒ.ബി.രാജേഷ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി പള്ളിമുക്ക് എച്ച്.താജുദീന്‍ ആദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വിളയത്ത് രാധാകൃഷ്ണന്‍,  കെ.ജി. വാസുദേവന്‍ നായര്‍, മുനീഷ് ബാനു, ആനന്ദന്‍പിള്ള, താജുദീന്‍ ഇരവിപുരം, സലാഹുദീന്‍, ശരത് കൊട്ടറ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related posts