സ്വന്തം ലേഖകന്‍
തൃശൂര്‍: കുരിയച്ചിറക്കാര്‍ നാളെ യാചകരേയും നിരാലംബരേയും കുളിപ്പിച്ചും പരിചരിച്ചും ഊട്ടിയും കരുണയുടെ ഉത്സവം ആഘോഷിക്കും. അഴുക്കുചാലില്‍ ജീവിച്ച നിരാലംബരേയും യാചകരേയും പരിചരിച്ചു സംരക്ഷിച്ച് നാളെ വിശുദ്ധ പദവിയിലെത്തുന്ന അഗതികളുടെ അമ്മ മദര്‍ തെരേസയോടുള്ള ആദരസൂചകമായാണ് കുരിയച്ചിറ സെന്റ് ജോസഫ്‌സ് ഇടവകാംഗങ്ങള്‍ മദര്‍ തെരേസ ഫെസ്റ്റ് ഒരുക്കുന്നത്. കെസിഎസ്എല്‍ വജ്രജൂബിലിയോടനുബന്ധിച്ച് 1981 ല്‍ മദര്‍ കുരിയച്ചിറ പള്ളി സന്ദര്‍ശിച്ചതിന്റെ പുണ്യസ്മരണകള്‍ ഇന്നും ഇടവകജനത്തിനൊപ്പമുണ്ട്.
കുരിയച്ചിറക്കാരുടെ കരുണയുടെ ഉത്സവം നാളെ ഒരൊറ്റ ദിവസത്തോടെ അവസാനിക്കില്ല. യാചകരടക്കമുള്ള തെരുവിന്റെ മക്കള്‍ക്കു ഭക്ഷണവും പുതുവസ്ത്രങ്ങളും നല്കി പരിചരിക്കുന്നതിനുള്ള സ്ഥിരം സംവിധാനം അവര്‍ ഒരുക്കിക്കഴിഞ്ഞു. ഇതിനായി “മദര്‍ തെരേസ ഹോം’ എന്ന പ്രസ്ഥാനം ആരംഭിച്ചു.
തൃശൂര്‍ നഗരത്തിലെ യാചകര്‍ അടക്കം അഞ്ഞൂറിലേറെ തെരുവിന്റെ മക്കളെയാണ് കുരിയച്ചിറക്കാര്‍ വിശിഷ്ടാതിഥികളാക്കുക. നാളെ രാവിലെ എട്ടുമുതല്‍ ഇവരെ അതിഥികളായി കൂട്ടിക്കൊണ്ടുവന്ന് ഹാരാര്‍പ്പണം നടത്തി സ്വീകരിക്കും. കുളിപ്പിച്ച് പുതുവസ്ത്രങ്ങള്‍ അണിയിക്കും. തുടര്‍ന്നു കുരിയച്ചിറ സെന്റ് ജോസഫ്‌സ് പള്ളിയങ്കണത്തില്‍ നടക്കുന്ന സംഗമത്തില്‍ അവരുമൊത്ത് പങ്കെടുക്കും. രാവിലെ 10.30 നു തൃശൂര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ റാഫേല്‍ തട്ടിലിന്റെ മുഖ്യകാര്‍മികത്വത്തിലുള്ള ദിവ്യബലിയുണ്ടാകും.
അതിനുശേഷം സ്‌നേഹവിരുന്നു നല്‍കും. എല്ലാവര്‍ക്കും ചിക്കന്‍ ബിരിയാണിയാണ് ഒരുക്കുന്നത്. ജനപ്രതിനിധികളും സാംസ്കാരിക നായകരും ഇടവകയിലെ കുടുംബാംഗങ്ങളും അടക്കമുള്ള നാലായിരത്തോളം പേര്‍ക്കൊപ്പമാണ് തെരുവിന്റെ മക്കള്‍ സദ്യയുണ്ണുക. ഇവര്‍ക്കു സോപ്പും ടൂത്ത് പേസ്റ്റും അടക്കമുള്ള സമ്മാനങ്ങളും ഇടവകക്കാര്‍ നല്‍കും. ഇടവകയിലെ കുട്ടിക്കൂട്ടായ്മയായ സാന്‍ജോ ബഡ്‌സിന്റെ നേതൃത്വത്തില്‍ ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. ഇടവകയിലെ 42 കുടുംബ കൂട്ടായ്മകളാണ് എല്ലാ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തുന്നത്.
കരുണയുടെ ഉത്സവത്തിനു മുന്നോടിയായി ഇടവകയുടെ നേതൃത്വത്തില്‍ തൃശൂര്‍ നഗരത്തിലെ യാചകരേയും തെരുവില്‍ അലയുന്നവരേയും ഇന്നലെ തൃശൂര്‍ നഗരത്തിലെ തിരുഹൃദയ ലത്തീന്‍ പള്ളിയില്‍ വിളിച്ചുകൂട്ടി. മുടിവെട്ടിയും ക്ഷൗരം ചെയ്തും കുളിപ്പിച്ചും ഒരുക്കിയപ്പോള്‍ കാണാന്‍ ചേലുള്ളവരായി. സ്ത്രീകളും ഇക്കൂട്ടത്തിലുണ്ട്. കുരിയിച്ചിറയിലെ സന്നദ്ധ പ്രവര്‍ത്തകര്‍ക്കു വികാരി ഫാ. വര്‍ഗീസ് കരിപ്പേരി നേതൃത്വം നല്കി. അവര്‍ക്കു മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി.
കുരിയച്ചിറ ഇടവകക്കാര്‍ വീടുകളില്‍ തയാറാക്കിയ ഭക്ഷണം പൊതിച്ചോറായി കൊണ്ടുവന്ന് ഇന്നലെ ഉച്ചയ്ക്ക് ഇവരെ വിരുന്നൂട്ടി. നാനൂറോളം പേര്‍ക്കാണു പൊതിച്ചോറു നല്‍കിയത്. അവരുടെ അനുഭവങ്ങളും ദുഃഖങ്ങളും ശ്രവിച്ചു. മിക്കവരും സ്വന്തം വീടുകളില്‍നിന്ന്, ഉറ്റവരില്‍നിന്ന് ആട്ടിയോടിക്കപ്പെട്ട് തെരുവിന്റെ മക്കളായവരാണ്. കണ്ണനും രാജനും ഉണ്ണികൃഷ്ണനും അശോകനും അടക്കമുള്ളവര്‍. മിക്കവരും പലവിധത്തിലുള്ള രോഗങ്ങളുള്ളവരും. രാത്രി വഴിയോരത്തു കിടന്നുറങ്ങുമ്പോള്‍ പോലീസ് അടിച്ചോടിക്കുന്നുവെന്നാണു മിക്കവരുടേയും പരാതി. ചിലര്‍ ജോലി ചെയ്തു ജീവിക്കാന്‍ ആഗ്രഹമുണ്ടെന്നു പറഞ്ഞു. ചിലര്‍ക്കു വീട്ടിലേക്കു മടങ്ങിപ്പോകണം. ഇതിനെല്ലാം സൗകര്യമൊരുക്കുമെന്നു ഫാ. വര്‍ഗീസ് കരിപ്പേരി പറഞ്ഞു.
ഇക്കൂട്ടരെ സംരക്ഷിക്കാന്‍ ഓഗസ്റ്റ് 12 നു തുടങ്ങിയ മദര്‍ തെരേസ ഹോമില്‍ ഓരോ ദിവസവും അഞ്ചു തെരുവിന്റെ മക്കളെ പരിചരിക്കുന്നുണ്ട്. കാടുപിടിച്ച മുടിവെട്ടിയും താടിദീക്ഷ നീക്കം ചെയ്തും കുളിപ്പിച്ചും മനുഷ്യക്കോലമാക്കും. ആവശ്യക്കാര്‍ക്കു ചികിത്സ നല്‍കും. പുതുവസ്ത്രവും ഇരുന്നൂറു രൂപയും സമ്മാനിക്കും. ഉച്ചയ്ക്കു നല്ല ഭക്ഷണവും നല്കിയാണു യാത്രയാക്കുക. ഇതിനകം 90 പേര്‍ക്ക് ഈ സേവനം നല്‍കി. ഇതില്‍ പത്തുപേരെ ജോലി നല്കി പുനരധിവസിപ്പിച്ചു. വികാരിക്കു പുറമേ, അസിസ്റ്റന്റ് വികാരി ഫാ. ജോണ്‍ ചിറ്റിലപ്പിള്ളി, കണ്‍വീനര്‍ ജോണ്‍സണ്‍ പാലിയേക്കര എന്നിവരുടെ നേതൃത്വത്തിലാണ് കരുണയുടെ ഉത്സവം സംഘടിപ്പിക്കുന്നത്. ദേവസി, ആന്റോ, മില്‍ട്ടന്‍, സി.കെ. പോളി, ജെയ്മി, ജോളി ജോണ്‍ തുടങ്ങിയവരെല്ലാം മുന്‍നിരയിലുണ്ട്.