ശബരിമല: കുമ്മനം പറഞ്ഞത് പാര്‍ട്ടിനിലപാട്: കെ.സുരേന്ദ്രന്‍

tcr-k-surendranപാലക്കാട്: ശബരിമല വിഷയത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞതാണ് പാര്‍ട്ടിയുടെ നിലപാടെന്നു സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. പാലക്കാട്ട് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂരില്‍ സിപിഎം ആസൂത്രിതമായി അക്രമങ്ങള്‍ക്കു ശ്രമിക്കുകയാണ്. പ്രശ്‌നത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെട്ടു സമാധാനമുണ്ടാക്കാന്‍ ശ്രമിക്കണം. പാര്‍ട്ടി അണികളെ നിലയ്ക്കു നിര്‍ത്തുവാന്‍ സിപിഎം നേതൃത്വം തയാറായില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാവും. എല്ലാ പാര്‍ട്ടികള്‍ക്കും പ്രവര്‍ത്തിക്കുവാന്‍ സ്വാതന്ത്ര്യമുണ്ട്. അതു നിഷേധിക്കുവാനാണ് സിപിഎമ്മിന്റെ നീക്കമെങ്കില്‍ എന്തു വിലകൊടുത്തും ചെറുക്കും. ബിജെപിയുടെ സംഘടനാ സ്വാതന്ത്ര്യവും ആശയ പ്രചാരണത്തിനുള്ള സ്വാതന്ത്ര്യവും ഒരു കാരണവശാലും അടിയറവയ്ക്കാന്‍ തയാറല്ലെന്നും ശക്തമായ ചെറുത്തുനില്‍പ്പ് ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

ഇനിയുണ്ടാവുന്ന എല്ലാ പ്രകോപനങ്ങള്‍ക്കും സിപിഎം ആയിരിക്കും ഉത്തരവാദി. ഭരിക്കുന്ന സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമാണ് കണ്ണൂരിലെ അക്രമങ്ങളുടെ പൂര്‍ണമായ ഉത്തരവാദിത്വം. ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ആയുധപരീശിലനം നടത്തുന്നുവെന്ന ദേവസ്വം മന്ത്രിയുടെ പ്രസ്താവന മനപ്പൂര്‍വം പ്രകോപനമുണ്ടാക്കുവാനുള്ള നീക്കമാണ്. കേരളത്തിലെ ഒരു ക്ഷേത്രത്തിലും ആര്‍എസ്എസ് ആയുധപരിശീലനം നടത്തുന്നില്ല. ഇതുസംബന്ധിച്ച് എന്തെങ്കിലും തെളിവ് ലഭിച്ചിട്ടുണെ്ടങ്കില്‍ ആഭ്യന്തരവകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി അതു വ്യക്തമാക്കട്ടെ.

ശാഖാപ്രവര്‍ത്തനം തടയുവാന്‍ കോടിയേരി ബാലകൃഷ്ണന്‍ വന്നാല്‍ അതിനെ വെറുതെവിടാന്‍ ഉദ്ദേശ്യമില്ല. ജനാധിപത്യപരമായാണ് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍. നിയമവിധേയമായി പ്രവര്‍ത്തിക്കുന്ന ശാഖകള്‍ തടയാനാണ് സിപിഎമ്മിന്റെ നീക്കമെങ്കില്‍ അത് സംസ്ഥാനത്തു പ്രകോപനമുണ്ടാക്കുമെന്നും ഭീഷണിപ്പെടുത്തി ആര്‍എസ്എസിനെയും ബിജെപിയെയും വരുതിയില്‍ നിര്‍ത്താമെന്നു സിപിഎം വ്യാമോഹിക്കേണെ്ടന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

Related posts